ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല. ദൗര്‍ഭാഗ്യകരമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. യഥാര്‍ത്ഥത്തിലുള്ള പിണറായി വിജയന്റെ മുഖമാണ് ഇന്നലെ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ജനങ്ങള്‍ കാണുന്നത് കോവിഡിന്റെ വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം. ആ നിലവാര തകര്‍ച്ചയാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നടത്തിയ പത്രസമ്മേളനം തെളിയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കോവിഡിന് വേണ്ടിയുള്ള പത്രസമ്മേളനത്തില്‍ ഇതു പോലുള്ള വിവാദവിഷയങ്ങള്‍ പരാമര്‍ശിക്കാന്‍ പാടില്ലാത്തതാണ്. പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ പലപ്പോഴും പിണറായി വിജയന് ഈ പത്രസമ്മേളനങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് ഇന്നലെ അദ്ദേഹം സംസാരിച്ചത്. ഇരിക്കുന്ന കസേരയുടെ മഹാത്മ്യം മനസ്സിലാക്കി വേണം പിണറായി സംസാരിക്കേണ്ടത്. കെ. സുധാകരനെതിരായ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കുട്ടിക്കാലത്തും വിദ്യാഭ്യാസ കാലത്തും നടന്ന കാര്യങ്ങള്‍ ചികഞ്ഞെടുത്ത് പറയേണ്ട ഒരു കാര്യവും ഇപ്പോഴിവിടെ ഇല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ദൗര്‍ഭാഗ്യകരമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. യഥാര്‍ത്ഥത്തിലുള്ള പിണറായി വിജയന്റെ മുഖമാണ് ഇന്നലെ പുറത്തുവന്നത്. സുധാകരന് എവിടെയാണ് അദ്ദേഹത്തിനെതിരെ പറഞ്ഞതെന്ന് എനിക്കറിയില്ല. ഇനി അങ്ങനെ പറഞ്ഞാല്‍ പോലും മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? ആരെല്ലാം എന്തെല്ലാം കാര്യങ്ങള്‍ ഞങ്ങളെ കുറിച്ചൊക്കെ പറയുന്നുണ്ട്. ഞങ്ങളൊന്നും ഈ തരത്തിലല്ലോ പ്രതികരിക്കുന്നത്. ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത, നിലവാരമില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രിയുടേത്- ചെന്നിത്തല പറഞ്ഞു.
കെ. സുധാകരന് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. ഓട് പൊളിച്ച് വന്നതല്ല. മരം മുറി വിവാദത്തില്‍നിന്ന് രക്ഷപ്പെടാനാണ് തട്ടിക്കൊണ്ടു പോകല്‍ ആരോപണങ്ങളൊക്കെ. ഇതൊന്നും ജനം വെച്ചുപൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.