സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പരസ്യപ്പെടുത്തി
Last Updated:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം കൊടുക്കുന്നതിന് വിസമ്മത പത്രം നല്‍കിയ ഷൊര്‍ണൂര്‍ ഗവ. പ്രസിലെ ജീവനക്കാരുടെ പേരുവിവരങ്ങളാണ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചത്. വിസമ്മത പത്രം നല്‍കിയവരുടെ പേരുകള്‍ പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള അച്ചടി വകുപ്പിലെ ജീവനക്കാര്‍ക്ക് ഈ ദുരനുഭവം.
ഗവ പ്രസില്‍ വിവിധ തസ്തികകളിലായി 251 ജീവനക്കാരാണുള്ളത്. ഇതില്‍ 113 ജീവനക്കാരുടെ പേരുവിവരങ്ങളാണ് ഡെപ്യൂട്ടി സൂപ്രണ്ട് സലിം നോട്ടീസ് ബോര്‍ഡില്‍ പതിച്ചത്. എന്നാൽ ഇതെക്കുറിച്ച് വിചിത്രമായ വാദമാണ് ഡെപ്യൂട്ടി സൂപ്രണ്ടിനുള്ളത്. വിസമ്മതപത്രം ഓഫീസില്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് അതാത് ജീവനക്കാരെ അറിയിക്കാന്‍ വേണ്ടിയാണ് പേരുകൾ പരസ്യപ്പെടുത്തിയതെന്നാണ് സൂപ്രണ്ടിന്‌റെ വാദം.
വിസമ്മത പത്രം നല്‍കിയവരില്‍ സിഐടിയു, ഐഎന്‍ടിയുസി തുടങ്ങി എല്ലാ യൂണിയനിലുംപ്പെട്ട ജീവനക്കാരുണ്ട്. നോട്ടീസില്‍ പേര് പതിച്ചതോടെ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അച്ചടി വകുപ്പ് ഡയറക്ടര്‍ക്ക് പരാതിയും നല്‍കി. തുടര്‍ന്നാണ് നോട്ടീസ് മാറ്റാന്‍ ഡെപ്യൂട്ടി സൂപ്രണ്ട് തയ്യാറായത്. എന്നാൽ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത പലരും പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളവരാണെന്നും ഇവരുടെ പേര് പുറത്ത് വിട്ട് അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ജീവനക്കാര്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2018 8:14 AM IST