സമസ്ത പൊതുവേദികളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; വാർത്ത കൊടുത്തത് ചരിത്രം അറിയാത്തവര്‍: സത്താര്‍ പന്തലൂര്‍
- Published by:meera_57
- news18-malayalam
Last Updated:
സമസ്തയുടെ സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനങ്ങളിലും ഇതുപോലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സെഷനുകളും ഉണ്ടാകാറുണ്ട് എന്ന് സത്താര്‍ പന്തലൂര്‍
കാസര്‍ഗോട്: സമസ്ത പൊതുവേദികളില്‍ ആദ്യമായി സ്ത്രീകളെ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സംഘടന. സമ്മേളനങ്ങളുടെ ഭാഗമായി സമസ്ത എക്‌സിബിഷന്‍ നടത്താറുണ്ടെന്നും അത് സ്ത്രീകള്‍ വന്ന് കാണാറുണ്ടെന്നും എസ്‌കെഎസ്എസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍. സമസ്തയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ പങ്കെടുക്കുന്ന വേദികള്‍ ഉണ്ടാകാറുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം സെഷനുകള്‍ നടത്താറുണ്ട്. എന്നാൽ പുരുഷന്‍മാരുമായി ഇടകലർന്ന് പൊതുവേദികളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ സമസ്തയ്ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും സത്താര്‍ പന്തലൂര്‍ വ്യക്തമാക്കി.
സമസ്ത പൊതുവേദികളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് സത്താര്‍ പന്തലൂര്‍ പറഞ്ഞു. സമസ്തയുടെ മുന്‍കാല ചരിത്രം അറിയാത്ത ആരെങ്കിലുമായിരിക്കും ഈ വാര്‍ത്ത കൊടുത്തത് എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇസ്ലാം മതവിഭാഗത്തിലെ സുന്നീ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ സംഘടനയാണ് സമസ്ത എന്നറിയപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ( ഇ.കെ. വിഭാഗം). ശതാബ്‌ദി ആഘോഷിക്കുന്ന സമസ്തയുടെ നിലവിലെ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാരുമാണ്.
advertisement
സമസ്തയുടെ സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനങ്ങളിലും ഇതുപോലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സെഷനുകളും ഉണ്ടാകാറുണ്ട് എന്ന് സത്താര്‍ പന്തലൂര്‍ വിശദീകരിച്ചു. എന്നാലിന്ന് ആദ്യത്തെ സംഭവം പോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. ഇതൊരു പുതിയ സംഗതിയല്ല. 1999ലാണ് കുറ്റിപ്പുറത്ത് സമസ്തയുടെ വലിയ സമ്മേളനം നടന്നത്. അന്ന് എസ്‌കെഎസ്എസ്എഫിന്റെ പത്താം വാര്‍ഷിക സമ്മേളനത്തിൽ പത്ത് ദിവസത്തെ സമ്മേളനത്തില്‍ മൂന്ന് ദിവസം സ്ത്രീകള്‍ക്ക് വേണ്ടിയായിരുന്നു മാറ്റിവെച്ചിരുന്നതെന്ന് അദ്ദേഹം സമകാലിക മലയാളത്തോട് പറഞ്ഞു.
സമസ്തയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍ഗോട് കുണിയയില്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ നടന്ന ഗ്ലോബല്‍ എക്‌സ്‌പോയിൽ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. ചരിത്രത്തിലാദ്യമായാണ് സമസ്ത സ്ത്രീകളെ ഇത്തരം പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന തരത്തിലായിരുന്നു മിക്ക മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നത്.
advertisement
ഫെബ്രുവരി 4,5,6,7,8 തീയതികളിലാണ് സമസ്തയുടെ നൂറാം വാര്‍ഷികാഘോഷം. ഫെബ്രുവരി നാലിന് വൈകുന്നേരം നാല് മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. സമാപന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 04, 2026 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമസ്ത പൊതുവേദികളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; വാർത്ത കൊടുത്തത് ചരിത്രം അറിയാത്തവര്‍: സത്താര്‍ പന്തലൂര്‍










