തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.പിയുടെ വാഹനം എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കെട്ടി. വെഞ്ഞാറമൂട് വെച്ചാണ് സംഭവം. വാഹനം തടഞ്ഞ് ബോണറ്റില്‍ അടിക്കുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും ചെയ്തുവെന്നും തന്നെ കൊല്ലുമെന്ന് വാഹനം തടഞ്ഞവര്‍ ഭീഷണിപ്പെടുത്തിയെന്നും രമ്യാഹരിദാസ് പറഞ്ഞു.
ഇരട്ടക്കൊലപാതകത്തിന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് വെഞ്ഞാറമൂട്. തിരുവനന്തപുരത്ത് നിന്നും ചങ്ങാനാശ്ശേരിയിലേക്ക് പോവുകയായിരുന്നു ആലത്തൂര്‍ എംപിയായ രമ്യാഹരിദാസ്. ഡിവൈഎഫ്ഐയുടെ പതാകയുമായി വന്ന ഒരുസംഘം ആളുകളാണ് വെഞ്ഞാറമൂട് ജങ്ഷനില്‍ വെച്ച് വാഹനം തടഞ്ഞതെന്ന് രമ്യാഹരിദാസ് പറയുന്നു.
വാഹനത്തിന്റെ രണ്ട് വശങ്ങളിലും കരിങ്കൊടി കെട്ടി. കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂട് വഴി പോകണ്ട. കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പൊലീസിനു നല്കിയ പരാതിയില്‍ രമ്യാ ഹരിദാസ് പറയുന്നു. സംഭവം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസാണ് രമ്യാ ഹരിദാസിനെ രക്ഷിച്ചത്. സംഭവത്തില്‍ ഒരാളെ അവിടെവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.
സ്ഥലത്ത് എസ്എഫ്ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് രമ്യാഹരിദാസിന്റെ വാഹനം അവിടേക്ക് വന്നത്. ഈ സമയം റോഡിന്റെ ഒരുഭാഗത്തുനിന്നിരുന്ന പ്രവര്‍ത്തകര്‍ വാഹനത്തിന് നേര്‍ക്ക് വരികയും തടയുകയുമായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.