'കേന്ദ്ര സർക്കാരിനെ വിമർശിക്കാം; സംസ്ഥാന സർക്കാരിനെ പാടില്ല?' കുറിപ്പിൽ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ലെന്ന് ശ്രീജിത്ത് പണിക്കർ
- Published by:Rajesh V
- news18-malayalam
Last Updated:
''പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന വസ്തുതകള്‍ മാത്രം. അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ല. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘനമില്ല.”
വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ശ്രീജിത്ത് പണിക്കര്‍. താന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന വസ്തുതകള്‍ മാത്രമാണെന്നും അതില്‍ അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ലെന്ന് ശ്രീജിത്ത് പണിക്കര്‍ വിശദീകരിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാം; സംസ്ഥാന സര്‍ക്കാരിനെ പാടില്ല? കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച കവിയ്ക്ക് താല്‍ക്കാലിക സമൂഹമാധ്യമ വിലക്ക്. വിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും നടപടി ഫാഷിസമെന്നും ചില പുരോഗമന പക്ഷക്കാര്‍. പോസ്റ്റ് ചെയ്തത് ഫേക്ക് വിഡിയോ ആണെന്നും വാര്‍ത്തകള്‍. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചുവെന്ന് ഫേസ്ബുക്ക്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച എനിക്ക് മാധ്യമവിലക്ക് വേണമെന്ന് ഇതേ ‘പുരോഗമന’ പക്ഷക്കാര്‍. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നും ഇക്കൂട്ടര്‍. പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന വസ്തുതകള്‍ മാത്രം. അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ല. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘനമില്ല.”
advertisement
ഇതിനിടെ, വിവാദ പരാമര്‍ശത്തില്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ സന്നദ്ധ പ്രവര്‍ത്തകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകയുമായ രേഖ പുന്നപ്ര പൊലീസില്‍ പരാതി നല്‍കി. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഏറെ മാനസികമായി വിഷമിപ്പിച്ചെന്ന് രേഖ പരാതിയില്‍ പറയുന്നു.
വെള്ളിയാഴ്ച്ച കോവിഡ് 19 ബാധിതനായ കരൂര്‍ സ്വദേശിക്ക് കടുത്ത ശ്വാസ തടസ്സവും നെഞ്ച് വേദനയും അനുഭവപ്പെട്ടതോടെ അശ്വിന്‍ എന്ന സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് രേഖയായിരുന്നു രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയില്‍ ഒരു വിഭാഗം ശക്തമായ പ്രചാരണം നടത്തുകയാണ്. ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഡോ.പ്രേംകുമാര്‍, രശ്മിത രാമചന്ദ്രന്‍, റെജി ലൂക്കോസ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.
advertisement
കോവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ന്യായീകരണ ക്യാപ്സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്നും ശരിയായ ഉദ്ദേശം മാത്രമാണ് ബൈക്ക് ആംബുലന്‍സിന് പിന്നില്‍ ഉള്ളതെന്നും ശ്രീജിത്ത് പരിഹാസ രൂപേണ പറയുന്നു.
ശ്രീജിത്ത് പണിക്കരുടെ വിവാദ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.
advertisement
സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.
1. ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജന്‍ വലിച്ചു കയറ്റാം.
2. നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.
3. ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.
advertisement
4. വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
5. ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാന്‍ പഠിക്കെടോ. (മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂള്‍)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 09, 2021 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേന്ദ്ര സർക്കാരിനെ വിമർശിക്കാം; സംസ്ഥാന സർക്കാരിനെ പാടില്ല?' കുറിപ്പിൽ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ലെന്ന് ശ്രീജിത്ത് പണിക്കർ