സുപ്രീംകോടതി തീരുമാനം ഇന്ന്; 'ശബരിമല' ഹർജികളിൽ പറയുന്നതെന്ത്?
Last Updated:
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമനുവദിച്ച വിധിക്കെതിരായ റിട്ട് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന കാര്യത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്നുണ്ടായേക്കും. അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന്‍, വിശ്വാസിയായ ജയാ രാജ് കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ഇന്നലെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് ഇന്ന് അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. രണ്ട് ഹര്‍ജികളിലെയും പിഴവുകള്‍ തിരുത്തി നല്‍കാന്‍ കോടതി രജിസ്ട്രി അഭിഭാഷകര്‍ക്ക് തിരിച്ചു നല്‍കിയിട്ടുണ്ട്. പിഴവുകളെല്ലാം തിരുത്തി നല്‍കിയാല്‍ മാത്രമേ ഹര്‍ജികള്‍ക്കു നമ്പര്‍ ലഭിക്കൂ. റിട്ടുകള്‍ക്കു നമ്പര്‍ ലഭിച്ചാല്‍ പരിഗണിക്കുന്ന ദിവസം സംബന്ധിച്ചു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ നിന്നും തീരുമാനം ഉണ്ടാവും.
advertisement
ശബരിമല കേസില്‍ ഏതാനും സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ പുറപ്പെടുവിച്ച വിധി വിശ്വാസികളുടെ മൗലികാവകാശം ലംഘിച്ചുവെന്നാണ് അയ്യപ്പ ഭക്തരുടെ റിട്ട് ഹര്‍ജിയിലെ വാദം. വിധി നിര്‍ദേശക സ്വഭാവത്തില്‍ അല്ലാത്തതുകൊണ്ടു തിടുക്കത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ല, ശബരിമലയിലെ ആചാരങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നിവയാണ് ഹര്‍ജികളിലെ ആവശ്യങ്ങള്‍. റിട്ട് ഹര്‍ജിയായത് കൊണ്ട് നേരത്തെ പരിഗണിച്ച ബഞ്ച് തന്നെ ഇവ പരിഗണിക്കണമെന്നില്ല.
advertisement
അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷൻ പ്രസിഡന്റ് ശൈലജ വിജയനും മറ്റു ഭാരവാഹികളും നൽകിയ റിട്ട് ഹർജിയിലെ ആവശ്യം :
■ സുപ്രീം കോടതി ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച വിധിക്ക് പ്രഖ്യാപിത സ്വഭാവം
■ നിർദേശക സ്വഭാവം ഇല്ലാത്തതിനാൽ സർക്കാർ തിടുക്കത്തിൽ നടപ്പിലാക്കേണ്ടതില്ല
■ ശബരിമല യുവതി പ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിച്ചവരുടെ ഒരു മൗലിക അവകാശവും ലംഘിക്കപെട്ടിട്ടില്ല
■ എന്നാൽ ഭരണഘടന ബെഞ്ച് കേൾക്കാത്ത ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മൗലിക അവകാശം ലംഘിക്കപ്പെട്ടു
advertisement
■ പുതിയ റിട്ട് ഹർജിയിലൂടെ കോടതി ഭക്തരുടെ വാദം കേൾക്കണം.
എസ്. ജയരാജ്‌കുമാറിന്റെ റിട്ട് ഹർജിയിലെ വാദങ്ങൾ:
■ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ കോടതി ആവശ്യമായ നിർദേശങ്ങൾ നൽകണം
■ കേന്ദ്ര സംസ്ഥാന സർക്കാരുകൾ റിട്ട് ഹർജിയിലെ പ്രധാന എതിർ കക്ഷികൾ
റിട്ട് ഹർജിയും പുനഃപരിശോധന ഹർജിയും തമ്മിലുള്ള വ്യത്യാസങ്ങൾ :
റിട്ട് ഹർജി : മൗലികാവകാശം ലംഘിക്കപ്പെട്ടാൽ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിലും ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിയിലും നേരിട്ടു നൽകാവുന്ന ഹർജികൾ. ഹർജി പരിഗണിക്കുക തുറന്ന കോടതിയിൽ.
advertisement
പുനഃപരിശോധന ഹർജി : പ്രസ്താവിച്ച വിധിയിൽ അടിസ്ഥാനപരമായ പിഴവുകൾ ഉണ്ടെങ്കിൽ അത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആർട്ടിക്കൽ 137 പ്രകാരം സുപ്രീം കോടതിയിൽ നൽകാവുന്ന ഹർജി. ഹർജി പരിഗണിക്കുക ജഡ്ജിമാർ ചേംബറിൽ. ആൾ വാദമില്ല. പുനഃപരിശോധന ഹർജി പരിഗണിക്കാൻ തീരുമാനിച്ചാൽ മാത്രം ഹർജികൾ തുറന്ന കോടതിയിലേക്ക്.
ശബരിമല കേസിൽ ഇതുവരെ ഫയൽ ചെയ്ത പുനഃപരിശോധന ഹർജികൾ : 19
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 8:46 AM IST


