'ശബരിമല'യിൽ ഇനി എന്ത്? ദേവസ്വം ബോർഡ് യോഗം ഇന്ന്
Last Updated:
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധി സംബന്ധിച്ച തുടർ നടപടികൾ തീരുമാനിക്കാനായി ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും. ശബരിമലയിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുമെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഏതെങ്കിലും പുനഃപരിശോധനാ ഹർജി സുപ്രീം കോടതി സ്വീകരിക്കാതെ കോടതിയിൽ നേരിട്ട് റിപ്പോർട്ട് നൽകാനാവുമോ എന്നതിൽ അടക്കം നിയമോപദേശം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ കേസ് നേരത്തേ കൈകാര്യം ചെയ്ത അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയുമായി ചർച്ച ചെയ്യും. ഇതിനായി ദേവസ്വം കമ്മീഷണർ ഡൽഹിയിൽ പോകും. തുലാമാസ പൂജ കഴിഞ്ഞ് നട അടച്ചെങ്കിലും നവംബർ 17 ന് മണ്ഡല പൂജയ്കക്കായി നട തുറക്കും. അതിനു മുമ്പ് ഈ വിഷയത്തിൽ സമവായം കണ്ടെത്താനുളള വിവിധ വഴികളും ബോർഡ് പരിഗണിക്കും.
കോടതിയിൽ സമർപ്പിക്കപ്പെട്ട എല്ലാ പുനഃപരിശോധനാ ഹർജികളിലും ദേവസ്വംബോർഡ് കക്ഷിയാണ്. അതിനാൽ പ്രത്യേകിച്ച് പുനഃപരിശോധനാ ഹർജി നൽകാതെ റിട്ട് ഹർജിയിലൂടെ വിഷയം സുപ്രീംകോടതിക്കു മുമ്പിൽ എത്തിക്കുന്നതിന്റെ സാധ്യതയാണ് ആരായുന്നത്. റിപ്പോർട്ട് സമർപ്പിക്കും മുമ്പ് ഡൽഹിയിലുള്ള നിയമവിദഗ്ധരുടെ സംഘവുമായി ബോർഡ് ചർച്ച നടത്തും. ഇക്കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ അന്തിമതീരുമാനമുണ്ടാകും. ശബരിമലയിലെ ഗുരുതര പ്രതിസന്ധി വിവരിക്കുന്ന റിപ്പോർട്ടിൽ തന്ത്രിമാരുടെയും പന്തളം രാജകുടുംബത്തിന്റെ അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
advertisement
സുപ്രീംകോടതിവിധി നടപ്പാക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചാൽ കോടതിയലക്ഷ്യത്തിനു പുറമേ സർക്കാരിന്റെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെട്ടേക്കാമെന്ന നിയമോപദേശമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചതെന്നറിയുന്നു. ഇക്കാര്യത്തിൽ ചൊവ്വാഴ്ച കാര്യങ്ങൾ വ്യക്തമായി പറയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്. തകരാറിലായ ക്രമസമാധാനനില കോടതിയിൽ ചൂണ്ടിക്കാട്ടുന്നത് വെട്ടിലാക്കുമോയെന്ന സംശയമാണ് സർക്കാരിന്. ആൾക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് നിയമം നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാരിന്റെ കഴിവുകേടായി കോടതി വിലയിരുത്തുമോയെന്നാണ് നിയമവിദഗ്ധർ ഉന്നയിച്ച ആശങ്ക. നിയമവാഴ്ചയെത്തന്നെ ചോദ്യംചെയ്യുന്നതായാൽ സർക്കാരിന്റെ നിലനിൽപ്പും ചോദ്യംചെയ്യപ്പെട്ടേക്കാം. ഈ നിയമോപദേശം ലഭിച്ചതോടെയാണ് റിപ്പോർട്ട് സമർപ്പിക്കൽ ഒരു ദിവസം കൂടി കഴിഞ്ഞാകാമെന്ന നിർദേശമുണ്ടായത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 7:37 AM IST


