തിരുവനന്തപുരം: രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ശബ്ദ സന്ദേശം തന്റേതു തന്നെയാണോയെന്ന് ഉറപ്പില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുരേഷ് ജയിൽ ഡി.ഐ.ജിഅജയകുമാറിനു നൽകിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശബ്ദസന്ദേശം കൃത്രിമമാണോയെന്നു കണ്ടെത്താൻ വിശദ അന്വേഷണം വേണമെന്നും ഡി.ഐ.ജി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ വിദഗ്ധാന്വേഷണം ആവശ്യപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കത്തു നൽകി.
സന്ദേശത്തിൽ കൂടുതലും കൃത്യമായ മലയാളത്തിലാണു സംസാരം. രണ്ടോ മൂന്നോ വാക്കേ ഇംഗ്ലിഷിലുള്ളൂ. എന്നാൽ താൻ മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതലും ഇംഗ്ലിഷിലാണു സംസാരിക്കുന്നതെന്നാണ് സ്വപ്ന മൊഴി നൽകിയത്. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരികയെന്നും സ്വപ്ന പറഞ്ഞതായി ഡി.ഐ.ജിയുടെ റിപ്പോർട്ടിലുണ്ട്. മാനസിക, ശാരീരിക അവസ്ഥ മോശമായതിനാലാണ് ശബ്ദ രേഖയിലുള്ളത് താൻ പറഞ്ഞത് തന്നെയാണെയെന്ന് ഉറപ്പാക്കാൻ ആകാത്തതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
അതേസമയം സ്വപ്നയുടേതായി പുറത്തു വന്ന ശബ്ദം അട്ടക്കുളങ്ങര വനിതാ ജയിലിൽ നടന്നതല്ലെന്നാണ് ജയിൽ വകുപ്പ് വിശദീകരിക്കുന്നത്.
എം. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് മൊഴി നൽകണമെന്നും എങ്കിൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് ശബ്ദ സന്ദേശത്തിന്റെ ചുരുക്കം. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സർക്കാർ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ. എന്നാൽ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും ആണങ്കിൽ ആരോട് സംസാരിച്ചതാണന്നും വ്യക്തതയില്ല.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.