റെയില്‍വേ ലൈൻ ഇല്ലാത്ത ഇടുക്കി ജില്ലയിലെ കട്ടപ്പനക്കാർക്ക് (Kattappana) ഇനി ട്രെയിന്‍ കയറാന്‍ വെറും 60 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതി. തമിഴ്നാട്ടിലെ തേനി (Teni) റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സര്‍വീസ് മെയ് 27 വെള്ളിയാഴ്ച ആരംഭിക്കും.തേനി-ആണ്ടിപ്പെട്ടി-ഉസിലാംപെട്ടി-വടപളഞ്ഞി വഴി മധുരയിലേക്ക് ട്രെയിനിൽ അറുപത്തിയഞ്ച് മിനിറ്റ് സമയം കൊണ്ട് എത്തിച്ചേരും.
കട്ടപ്പനയില്‍ നിന്ന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ ആലുവ,എറണാകുളം, കോട്ടയം എന്നിവയാണ്. കട്ടപ്പനയില്‍ നിന്ന് നിലവിൽ ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷനായ കോട്ടയത്തേക്ക് 112 കിലോമീറ്ററും മൂന്നര മണിക്കൂര്‍ യാത്രയുമുണ്ട്. ആലുവയിലേക്ക് 120 കിലോ മീറ്ററാണ് ദൂരമാണ് ഉള്ളത്. 4 മണിക്കൂറോളം യാത്ര ചെയ്ത് വേണം സ്റ്റേഷനിലെത്താന്‍. എറണാകുളത്തേക്ക് 127 കിലോമീറ്ററും ദൂരമുണ്ട് കട്ടപ്പനയില്‍ നിന്ന്. തേനി സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതോടെ ദൂരം പകുതിയായി കുറയും.
Also Read- ഇടുക്കിക്കാർക്ക് ട്രെയിൻ അടുക്കുന്നു; തേനി വരെ അതിവേഗ പരീക്ഷണ ഓട്ടം വിജയകരംമധുര - ബോഡിനായ്ക്കന്നൂർ റെയിൽപാതയിൽ ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള 17 കിലോ മീറ്റർ ഭാഗത്തു ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം ഏപ്രിലില്‍ വിജയകരമായി പൂർത്തിയാക്കിയിരുന്നു.മധ്യ റെയിൽവേ സുരക്ഷാ കമ്മീഷണർ മനോജ് അറോറയുടെ നേതൃത്വത്തിലുള്ള സംഘം പാളത്തിൽ പരിശോധനയും നടത്തിയിരുന്നു.120 കിലോമീറ്റർ വേഗത്തിൽ 4 ബോഗികൾ ഘടിപ്പിച്ച ട്രെയിൻ കടന്നുപോയപ്പോൾ നാട്ടുകാർ ആവേശത്തോടെയാണു വരവേറ്റത്.
![]()
തേനിയിൽ നിന്നു ബോഡിനായ്ക്കന്നൂർ വരെയുള്ള 17 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയാകാനുണ്ട്. മധുരയിൽ നിന്നു ബോഡിനായ്ക്കന്നൂർ വരെ 91 കിലോമീറ്റർ ആണുള്ളത്. ഇതിൽ മധുര മുതൽ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റർ ഭാഗത്തെ ജോലികൾ പൂർത്തിയാക്കി നേരത്തേ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഭാഗത്തെ പരീക്ഷണ ഓട്ടമാണു രണ്ടാംഘട്ടമായി ഇപ്പോൾ പൂർത്തിയാക്കിയത്.
Also Read- അമ്മയ്ക്കും കുഞ്ഞിനുമായി പ്രത്യേക ബെർത്ത്; റെയിൽവേയുടെ മാതൃദിന സമ്മാനം മുൻപ് ഉണ്ടായിരുന്ന മീറ്റർഗേജ് ബ്രോഡ്ഗേജ് ആക്കുന്നതിന് 450 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിനായി 2010 ഡിസംബർ 31ന് മീറ്റർഗേജ് സർവീസ് നിർത്തി. ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് മേഖലകളിലുള്ളവർക്ക് ഏറെ അനുഗ്രഹമായും. ഏലക്കാ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചരക്കുഗതാഗതവും സുഗമമാകും. ഈ പാത കേരള-തമിഴ്നാട് അതിർത്തിയായ ലോവർ ക്യാംപ് വരെ നീട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളും മറ്റും രംഗത്തുണ്ട്.
മധുര - ബോഡിനായ്ക്കന്നൂർ പാതയുടെ പണികൾ പൂർത്തിയായാൽ ഇടുക്കി ശാന്തൻ പാറയിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂരിലെത്തി ട്രെയിൻ യാത്ര നടത്താം. നിലവിൽ ഇടുക്കിക്കാർക്ക് ട്രെയിനിൽ കയറാൻ അങ്കമാലിയിലോ കോട്ടയത്തോ എത്തണം. മധുര- ബോഡിനായ്ക്കന്നൂർ പാത യാഥാർത്ഥ്യമാകുന്നതോടെ ഇതിന് മാറ്റം വരും. കേരളത്തിൽ നിലവിൽ ഇടുക്കി കൂടാതെ വയനാട് ജില്ലയിൽ മാത്രമാണ് റെയിൽവേ പാതയില്ലാത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.