കണ്ണൂർ: പ്രണയക്കെണികളിൽ കുടുക്കി പെൺകുട്ടികൾക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങൾ ആശങ്കജനകമായി വർധിക്കുകയാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം. ഈസ്റ്റർ ദിനത്തിൽ പള്ളികളിൽ വായിക്കാനുള്ള ഇടയലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. പിതൃസ്വത്തില്‍ ആണ്‍-പെണ്‍ മക്കള്‍ക്ക് തുല്യാവകാശം നല്‍കണമെന്നും സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഇടയലേഖനത്തിൽ പറയുന്നു.
പെൺമക്കൾക്ക് പിതൃസ്വത്തിൽ ആൺമക്കളെന്നപോലെ തുല്യവാകാശമുണ്ടെന്ന് സുപ്രീംകോടതി വിധി ഇനിയും സമുദായം വേണ്ടരീതിയിൽ ഉൾക്കൊണ്ടില്ലെന്ന് മാർ ജോസഫ് പാംപ്ലാനി പറയുന്നു. സ്‌ത്രീകളെ ആദരിക്കുന്നതിൽ നമ്മുടെ രാജ്യവും സംസ്കാരവും ഏറെ പിന്നിലാണ്. സഭയിലും സമുദായത്തിലും സ്‌ത്രീകൾ അവഗണന നേരിടുന്നു എന്നത് വിസ്‌മരിക്കാനാകില്ല. കായികബലത്തിന്റെ പിന്തുണയിൽ കാലങ്ങളായി പുരുഷാധിപത്യം സമൂഹത്തിൽ ശക്തിപ്പെട്ടതായും ബിഷപ് ഓർമ്മിപ്പിച്ചു.
നിയമവിരുദ്ധമായ സ്ത്രീധന സമ്പ്രദായം നമ്മുടെ സമുദായത്തിലും പലരൂപത്തിലും നിലനില്‍ക്കുന്നു എന്നത് അപമാനകരമാണ്. സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം എന്ന ചിന്ത ശക്തിപ്പെടണം. ദാമ്പത്യത്തെ സമ്പത്തുമായി ബന്ധിപ്പിക്കുന്ന സ്ത്രീവിരുദ്ധ സമ്പ്രദായം പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’, ഇടയലേഖനത്തില്‍ പറയുന്നു.
പ്രണയക്കെണികളില്‍ കുടുക്കി നമ്മുടെ പെണ്‍മക്കള്‍ക്ക് ചതിക്കുഴികളൊരുക്കുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ഇതിനെതിരേ കരുതല്‍ വേണമെന്നും ഇടയലേഖനത്തിൽ ഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Easter, Thalassery