• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കിയത് ഓട്ടോറിക്ഷാ ഡ്രൈവറും പെൺസുഹൃത്തും ചേർന്ന്

കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കിയത് ഓട്ടോറിക്ഷാ ഡ്രൈവറും പെൺസുഹൃത്തും ചേർന്ന്

അമീനുമായി അടുപ്പത്തിലാകുന്നതിന് മുമ്പ് സോഷ്യൽ മീഡിയ വഴി കേസിലെ പരാതിക്കാരനായ ഡോക്ടറുമായി നസീമയ്ക്ക് അടുപ്പമുണ്ടായിരുന്നു

  • Share this:

    കൊച്ചി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചര ലക്ഷത്തോളം രൂപ തട്ടിയത് കൊച്ചിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവും പെൺസുഹൃത്തും ചേർന്ന്. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ്‌ അമീൻ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതിൽ മുഹമ്മദ് അമീൻ വൈറ്റിലയിൽ ഓട്ടോ ഡ്രൈവറായിരുന്നു. മൂന്നു മാസം മുമ്പ് ഇയാളുടെ ഓട്ടോയിൽ കയറിയ നസീമയുമായി അടുപ്പത്തിലാകുകയും പിന്നീട് സൌഹൃദം സ്ഥാപിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് ഇരുവരും ചേർന്ന് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്.

    അമീനുമായി അടുപ്പത്തിലാകുന്നതിന് മുമ്പ് സോഷ്യൽ മീഡിയ വഴി കേസിലെ പരാതിക്കാരനായ ഡോക്ടറുമായി നസീമയ്ക്ക് അടുപ്പമുണ്ടായിരുന്നു. കൊച്ചിയിലെത്തിയപ്പോൾ ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറെ നസീമയുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അമീനുമായി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതപ്രകാരമായിരുന്നു ഇത്.

    നസീമയുടെ വീട്ടിലെത്തിയ ഡോക്ടറെ അമീൻ ഭീഷണിപ്പെടുത്തുകയും, യുവതിക്കൊപ്പം ഇരിക്കുന്ന സ്വകാര്യദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു. ഈ ദൃശ്യം സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഗൂഗിൾപേ വഴി 44000 രൂപ അമീനും നസീമയും ചേർന്ന് കൈക്കലാക്കി. തുടർന്ന് ഡോക്ടറുടെ കാറും ഇവർ തട്ടിയെടുത്തു.

    ഇതിനുശേഷം അഞ്ച് ലക്ഷം രൂപ നൽകിയാൽ കാർ തിരിച്ചുനൽകാമെന്ന് നസീമയും അമീനും ഡോക്ടറെ അറിയിച്ചു. ഇതനുസരിച്ച് അഞ്ച് ലക്ഷം രൂപ കൈമാറി കാർ തിരികെ വാങ്ങി. എന്നാൽ വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് നസീയും അമീനും ഡോക്ടറെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഡോക്ടർ എറണാകുളം സൌത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അമീനെയും നസീമയെയും ഇന്ന് പിടികൂടുകയായിരുന്നു. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

    Published by:Anuraj GR
    First published: