അഞ്ചു വർഷത്തിനിടെ ജലീലിന് എതിരെ ഉയർന്ന ആരോപണങ്ങൾ നിരവധി; രാജി മുഖ്യമന്ത്രിയും കൈവിട്ടതോടെ ഗത്യന്തരമില്ലാതെ
Last Updated:
പിതൃസഹോദര പുത്രൻ കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. 2018 നവംബറിലാണ് ഇത് സംബന്ധിച്ച് ആരോപണം ഉയർന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബന്ധുനിയമന ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് മന്ത്രി കെ ടി ജലീലിന് എതിരെ ഉയർന്നു വന്നത്. 2016 മുതൽ തന്നെ ബന്ധുനിയമന വിവാദം ജലീലിന് ഒപ്പമുണ്ടായിരുന്നു. എന്നാൽ, ഇ പി ജയരാജന് പോലും ലഭിക്കാത്ത പിന്തുണയും സംരക്ഷണവുമാണ് പാർട്ടിക്കുള്ളിൽ ജലീലിന് ലഭിച്ചത്. ഇത് പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായി. ലോകായുക്ത വിധി കൂടി വന്നതോടെ ഗത്യന്തരമില്ലാതെ ജലീലിനെ മുഖ്യമന്ത്രിയും പാർട്ടിയും കൈവിടുകയായിരുന്നു.
മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് രാജി വെച്ചിരിക്കുന്നതെങ്കിലും വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് രാജിയെന്ന് വ്യക്തം.
രാജിയിലേക്ക് എത്തിച്ച ബന്ധുനിയമന വിവാദം
2016 മുതൽ തന്നെ ബന്ധുനിയമന വിവാദം കെ ടി ജലീലിന് പിന്നാലെ ഉണ്ടായിരുന്നു. എന്നാൽ, അടുത്ത നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും കഴിഞ്ഞ് വോട്ടെണ്ണലിന് കാത്തിരിക്കുന്ന വേളയിലാണ് രാജി ഉണ്ടായിരിക്കുന്നത്. പിതൃസഹോദര പുത്രൻ കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ
കോർപറേഷനിലെ ജനറൽ മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. 2018 നവംബറിലാണ് ഇത് സംബന്ധിച്ച് ആരോപണം ഉയർന്നത്.
advertisement
2013ലെ സർക്കാർ ഉത്തരവ് അനുസരിച്ച് ഇതിനു വേണ്ട യോഗ്യത ബിരുദത്തിനൊപ്പം എം ബി എ (മാർക്കറ്റിങ്, ഫിനാൻസ്) അല്ലെങ്കിൽ സി എ / സി എസ് / ഐ സി ഡബ്ല്യു എ ആണ്. മൂന്നു വർഷത്തെ ജോലി പരിചയവും വേണം. എന്നാൽ, 2016 ഓഗസ്റ്റിൽ യോഗ്യതയിൽ മാറ്റം വരുത്തുകയായിരുന്നു.
advertisement
2016ൽ ആയിരുന്നു ബന്ധുനിയമനത്തിന്റെ പേരിൽ ഇ പി ജയരാജനെതിരെ ആരോപണമുയർന്നത്. എന്നാൽ, ആ വർഷം നടന്ന അഭിമുഖത്തിൽ അദീബ് പങ്കെടുത്തിരുന്നില്ല. എന്നാൽ, 2018 ഒക്ടോബർ എട്ടിന് ഇറക്കിയ സർക്കാർ ഉത്തരവ് അനുസരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജരായ അദീബിനെ ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജരായി ഒരു വർഷത്തേക്ക് നിയമിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സർക്കാർ സ്ഥാപനത്തിൽ ഡപ്യൂട്ടേഷനിൽ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപണം ഉയർന്നു. വിവാദങ്ങളെ തുടർന്ന് അദീപ് 2018 നവംബർ 13ന് രാജി സമർപ്പിച്ചു.
advertisement
മതഗ്രന്ഥം, ഭക്ഷ്യക്കിറ്റ് വിതരണ വിവാദം
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എയും കസ്റ്റംസും കെ ടി ജലീലിനെ ചോദ്യം ചെയ്തു. റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം, യു എ ഇ കോൺസുലേറ്റിൽ നിന്ന് ലഭിച്ച മതഗ്രന്ഥങ്ങളുടെ വിതരണം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. മതഗ്രന്ഥം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിദേശസംഭാവന
advertisement
നിയന്ത്രണ ചട്ട (എഫ് സി ആർ ഐ) ലംഘനത്തിന് കേസ് എടുത്തിരുന്നു.
മാർക്ക് ദാന വിവാദം
മാർക്ക് ദാനം നടത്തി എം ജി സർവകലാശാലയിലും ആരോഗ്യ സർവകലാശാലയിലും വിദ്യാർത്ഥികളെ വിജയിപ്പിച്ചെന്നും ജലീലിന് എതിരെ ആരോപണം ഉയർന്നു. എം ജി സർവകലാശാലയ്ക്ക് പുറമേ ആരോഗ്യസർവകലാശാലയിലും എം ബി ബി എസ് പരീക്ഷയ്ക്ക് മാർക്ക് ദാനത്തിനായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ആരോപണം ഉയർന്നിരുന്നു. എം ജി സർവകലാശാലയിൽ ബി ടെക് സപ്ലിമെന്ററി
advertisement
പരീക്ഷയിൽ മോഡറേഷൻ അനുവദിച്ചത് മന്ത്രിയുടെ ഇടപെടലിലൂടെ ആയിരുന്നു എന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഗവേഷണബിരുദം ചട്ടപ്രകാരമല്ലെന്ന് ആരോപണം
ഇതിനിടയിൽ കെ ടി ജലീലിന്റെ ഗവേഷണബിരുദം ചട്ടപ്രകാരമല്ലെന്നും ആരോപണം ഉയർന്നിരുന്നു. ഗവേഷകന്റെ മൗലികസംഭാവന പ്രബന്ധത്തിൽ ഇല്ലെന്നും അക്ഷരത്തെറ്റും വ്യാകരണപ്പിശകും ആണെന്നായിരുന്നു പരാതി. പ്രബന്ധത്തിലെ തെറ്റ് നീക്കാൻ സർവകലാശാല തയ്യാറായില്ലെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ, ബിരുദം നൽകിയത് ചട്ടപ്രകാരമാണെന്ന് അറിയിച്ച് കേരള സർവകലാശാല രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 13, 2021 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ചു വർഷത്തിനിടെ ജലീലിന് എതിരെ ഉയർന്ന ആരോപണങ്ങൾ നിരവധി; രാജി മുഖ്യമന്ത്രിയും കൈവിട്ടതോടെ ഗത്യന്തരമില്ലാതെ










