കല്‍പറ്റ: കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ട് യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമാണ് അപകടം ഉണ്ടായത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശികളും കണ്ണൂര്‍ ഇരട്ടി സ്വദേശികളുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കാറിലെ ആകെ ആറ് പേർ ഉണ്ടായിരുന്നതായും രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു. അപകടത്തിൽ മരിച്ചവർ ഇരിട്ടി ഡോൺബോസ്കോ കോളേജിലെ വിദ്യാർഥികളാണെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പുഴമുടിക്ക് സമീപം റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിന് സമീപത്തെ പ്ലാവില്‍ ഇടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റൊരാള്‍ കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Also Read- ഇടുക്കി പൂപ്പാറ അപകടത്തിൽ ഒരു മരണം കൂടി; മരിച്ചവരുടെ എണ്ണം അഞ്ചായി
വയനാട്ടിൽ പുഴമുടിയിലേത് ഉൾപ്പടെ ഇന്നു മാത്രം മൂന്ന് അപകടമാണ് ഉണ്ടായത്. മേപ്പാടി കാപ്പം കൊല്ലിയിൽ ഉണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. വയനാട്ടിലേക്ക് വിനോദസഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വയനാട്ടിൽ ഉണ്ടായ മൂന്നാമത്തെ അപകടത്തിൽ സഞ്ചാരികൾക്ക് പരിക്കേറ്റു. മുട്ടിൽ തൃക്കൈപ്പറ്റ മണിക്കുന്ന് മലയിലാണ് അപകടം ഉണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Car accident, Wayanad