തിരുവനന്തപുരം: ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ ടോമിന്‍ ജെ. തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് എംഡിയായി നിയമിച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു. പുതിയ നിയമനം സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
ഡെപ്യൂട്ടേഷൻ ബേസിസിൽ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ എംഡിയും ചെയർമാനുമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണര്‍ ശേഖര്‍ റെഡ്ഢി ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്
ടോമിന്‍ ജെ തച്ചങ്കരിയെ ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പോലീസ് മേധാവി ആയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷത്തെ സേവന കാലാവധിയാണ് ടോമിന്‍ ജെ തച്ചങ്കരിക്ക് ഇനിയുള്ളത്. അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പോലീസ് മേധാവി പദവിയില്‍ നിന്ന് ലോക്‌നാഥ് ബെഹ്റ വിരമിക്കുമ്പോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.