കണ്ണൂർ: ടി പി ചന്ദ്രശേഖരന്റെ ഫോൺ നമ്പർ തന്റെ ഔദ്യോഗിക ഫോൺ നമ്പരാക്കി വടകര എംഎൽഎയും ടി പിയുടെ സഹധർമിണിയുമായ കെ കെ രമ. 2012 മേയ് നാലു വരെ പലതരം ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ഈ നമ്പർ ഔദ്യോഗിക ഫോൺ നമ്പരാക്കിയ കാര്യം അവർ ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.
''ആ നമ്പർ ടിപിയുടെ സഹപ്രവർത്തകർ ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. ടിപി വീണുപോയിടത്ത് നിന്നാണ് ഞങ്ങൾ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് ഈ ഓഫീസ് നമ്പറുകളും ഫോണ്‍ നമ്പറുകളും ഒന്നുകൂടെ സഹായകരമാകും എന്ന് കരുതുന്നു. ടി പിയെ എതു തരത്തിലാണോ ബന്ധപ്പെട്ടിരുന്നത് അതേതരത്തിൽ ഏതു സമയത്തും കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങൾക്ക് എംഎൽഎയെ വിളിക്കാം''- രമ ലൈവിൽ പറഞ്ഞു.
9447933040 എന്ന ടി.പി യുടെ നമ്പറാണ് വടകര എം എൽ എയുടെ പേരിൽ സജീവമാകുന്നത്. 0496 2512020 എന്ന ഓഫീസ് ലാന്‍ഡ് ലൈന്‍ നമ്പരിലും ജനങ്ങൾക്ക് രമയെ സഹായത്തിനായി വിളിക്കാവുന്നതാണ്.
രമയുടെ വാക്കുകൾ- പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
നിങ്ങൾ അപാരമായ സ്നേഹ വായ്പോടെ നിങ്ങളുടെ നിയമസഭാ പ്രതിനിധിയായി എന്നെ തെരഞ്ഞെടുത്തിട്ട് രണ്ടു മാസങ്ങളാവാറായി മണ്ഡലത്തിനകത്തു നിന്നും പുറത്തു നിന്നും ഏറെ ആവേശം പകരുന്ന പിന്തുണയും ഐക്യദാർഡ്യവുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒപ്പം വടകരയിലെ ജനത ഏറെ പ്രതീക്ഷയോടെയാണ് ഈ വിജയത്തെ നോക്കിക്കാണുന്നത്. നിങ്ങളുടെയെല്ലാം പിന്തുണയും സഹകരണവും ഉള്ളതിനാൽ ആ പ്രതീക്ഷകൾ സാക്ഷാത്ക്കരിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. മണ്ഡലത്തിലെ ചില ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യവും പങ്കിടുന്നു.
കൂടുതൽ ഫലപ്രദമായി മണ്ഡലത്തിലെ ദൈനം ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം എൽ എ ഓഫീസ് പ്രവർത്തിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. വടകരയുടെ പ്രിയപ്പെട്ട എം.പി. കെ.മുരളിധരനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. മത / സാമുദായിക / രാഷ്ട്രീയ ഭേദമില്ലാതെ എവർക്കും എപ്പോഴും ഓഫീസിലേക്ക് സുസ്വാഗതം.
വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടാനുള്ള ഔദ്യോഗിക നമ്പറുകൾ പരിചയപ്പെടാം.
+914962512020 ഇതാണ് വടകരയിലെ എം.എൽ.എ ഓഫീസ് നമ്പർ.
+919447933040 ഇത് എം.എൽ.എയുടെ ഔദ്യോഗിക നമ്പറാണ്.
ഇത് കേൾക്കുന്ന ചിലർക്കെങ്കിലും ഈ നമ്പർ ഓർമ്മയുണ്ടാവാം. സഖാവ് ടി.പി. ചന്ദ്രശേഖരൻ അവസാന നാൾ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്.
ഈ നമ്പർവീണ്ടും ആക്ടീവാവുകയാണ്. ദേശീയ തലത്തിൽ തന്നെ സജീവ സമര സംഘടനാ പ്രവർത്തനമുണ്ടായിരുന്ന വിദ്യാർത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി , പ്രാദേശികമായ രാഷ്ട്രീയ പ്രവർത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാൻ വീണ്ടും പൊതു രംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങൾക്കറിയാമല്ലോ ! സ ടി.പി വീണു പോയിടത്തു നിന്ന് , മുന്നോട്ട്പോവുകയാണ് നമ്മൾ . 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന , സ. ടി.പി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാം..
കെ.കെ രമ
നിയമസഭയിലും താന്‍ ടിപി ചന്ദ്രശേഖരന്റെ ശബ്ദമാകുമെന്ന് കെ കെ രമേ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.