മുസ്ലീംലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിതുമ്പി യു പ്രതിഭ; ഇര്‍ഷാദിനെതിരെ നടപടി
- Published by:Sneha Reghu
- news18-malayalam
Last Updated:
സംഭവത്തിൽ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകാനുമാണ് തന്റെ തീരുമാനമെന്നും യു. പ്രതിഭ വ്യക്തമാക്കി
കായംകുളം: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ മുസ്ലിം ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിതുമ്പി എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ വികാരാധീനയായി. മുസ്ലീം ലീഗ് നേതാവ് ഇർഷാദാണ് വിവാദ പരാമർശം നടത്തിയത്. എൽഡിഎഫ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് എംഎൽഎ കൂടിയായ പ്രതിഭ പൊട്ടിക്കരഞ്ഞത്. രാഷ്ട്രീയത്തിലേക്കും പൊതുരംഗത്തേക്കും കടന്നുവരുന്ന പെൺകുട്ടികളെയും ഗവേഷകരെയും അഭിഭാഷകരെയുമൊക്കെ മാനസികമായി തളർത്താനാണ് ഇത്തരം നീചശക്തികൾ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. എന്നാൽ, സ്ത്രീകൾ ഇത്തരം പ്രതിലോമ പ്രവർത്തനങ്ങളെ അതിജീവിക്കുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.
കായംകുളം മണ്ഡലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം, സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിച്ച് തിരഞ്ഞെടുപ്പ് ചിത്രം മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎ വരെയായി പ്രവർത്തിച്ച ഒരു ജനപ്രതിനിധിയുടെ ശരീരഘടനയെയും മറ്റും അധിക്ഷേപിക്കുന്നത് കടുത്ത സ്ത്രീവിരുദ്ധതയും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.
വിഷയം വിവാദമായതിനെ തുടർന്ന്, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇർഷാദിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. നേരത്തെ യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടർന്നാണ് യുഡിഎഫിന്റെ ഈ അടിയന്തര നടപടി.
advertisement
സംഭവത്തിൽ ലീഗ് നേതാവ് ഖേദം പ്രകടിപ്പിച്ചെങ്കിലും അത് അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറായിട്ടില്ല. "ഒരു കുറ്റകൃത്യം ചെയ്ത ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് അത് ഇല്ലാതാകില്ല. മുസ്ലീം ലീഗ് നേതാവിന്റെ പ്രസ്താവന സ്ത്രീപീഡനത്തിന് തുല്യമായ കുറ്റകൃത്യമാണ്," നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകാനുമാണ് തന്റെ തീരുമാനമെന്നും യു. പ്രതിഭ വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചു പറഞ്ഞ സ്ഥാനാർഥിക്ക് പിന്തുണയുമായി എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയം രാഷ്ട്രീയമായി കൂടുതൽ ചർച്ചയാക്കാനാണ് എൽഡിഎഫിന്റെ നീക്കം.
advertisement
എംഎല്‍എ ആയിരുന്ന കാലത്ത് ഒരു നിലക്കുള്ള പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചില്ലെങ്കില്‍ പോലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു. പ്രതിഭയെന്നായിരുന്നു പരാമര്‍ശം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
Mar 25, 2026 8:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലീംലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിതുമ്പി യു പ്രതിഭ; ഇര്‍ഷാദിനെതിരെ നടപടി







