'അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിന് പിന്നില്‍ ലാവലിൻ കേസോ സ്വര്‍ണക്കടത്തോ?': വി ഡി സതീശൻ
- Published by:Rajesh V
- news18-malayalam
Last Updated:
''2019 ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എൻ കെ പ്രേമചന്ദ്രൻ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കൾ''
തിരുവനന്തപുരം: ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് (Nehru Trophy) മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ (Union Home Minister Amit Shah) ക്ഷണിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നു സതീശൻ പറഞ്ഞു. ‘അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിക്കു ക്ഷണിച്ചത് വിസ്മയത്തോടു കൂടിയാണ് ഞങ്ങൾ നോക്കികാണുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു എന്ന് ആരോപിച്ച് എൻ കെ പ്രേമചന്ദ്രൻ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കൾ.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥർ ക്ഷണിക്കുമ്പോൾ അവിടുത്തെ എംപിക്ക് പ്രധാനമന്ത്രി വരേണ്ട എന്നു പറയാനാകുമോ? എന്നിട്ടും തെരഞ്ഞെടുപ്പു ലാക്കാക്കി ‘പ്രധാനമന്ത്രിയെ ക്ഷണിച്ച സംഘി പ്രേമചന്ദ്രൻ’ എന്ന പേരിൽ അദ്ദേഹത്തെ ആ തെരഞ്ഞെടുപ്പു കാലത്ത് ആക്ഷേപിച്ചതാണ് സിപിഎമ്മിന്റെ നേതാക്കന്മാർ. ഷിബു ബേബിജോൺ ഗുജറാത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസിൽ പോയതിന്റെ പേരിൽ അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം നേതാക്കന്മാർ പിണറായി വിജയൻ അമിത് ഷായെ കേരളത്തിലേക്ക് ക്ഷണിക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നറിയാൻ ആഗ്രഹമുണ്ട്.
advertisement
ബിൽക്കിസ് ബാനു സംഭവം നടക്കുമ്പോൾ അമിത് ഷാ ആയിരുന്നു ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രി. ബിൽക്കിസ് ബാനുവിന്റെ കേസിൽ ആളുകളെയൊക്കെ വെറുതെ വിട്ടത് ദേശീയ തലത്തിൽ ചർച്ചയാകുമ്പോൾ എന്താണ് കേരളത്തിലെ മുഖ്യമന്ത്രി അമിത് ഷായെ വിളിച്ചതിന് പിന്നിലെന്ന് പറയണം. ലാവ്‌ലിൻ കേസ് സുപ്രീംകോടതി എടുക്കാൻ പോകുന്നതാണോ അതോ സ്വർണക്കടത്തു കേസാണോ പ്രശ്നം? പകൽ ബിജെപി വിരോധവും രാത്രിയിൽ ബിജെപി നേതാക്കളുമായുള്ള ചർച്ചയുമാണ് കുറേ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്.’- സതീശൻ ആരോപിച്ചു.
advertisement
അമിത് ഷായെ ക്ഷണിച്ചതിനെതിരെ വിവിധ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധവുമായി രംഗത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ ചെരുപ്പ് നക്കുന്ന സ്വഭാവമാണെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. അമിത്ഷായെ ക്ഷണിച്ചത് 'സ്വാഭാവികം' എന്നായിരുന്നു വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Also Read- പത്തനംതിട്ടയിലെ റോഡിൽ എത്ര കുഴികളുണ്ട്? പൊലീസുകാർ കണ്ടുപിടിച്ചു കണക്കു നൽകാൻ ജില്ലാ പൊലീസ് മേധാവി
അടുത്ത മാസം മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച മുഖ്യമന്ത്രിയുടെ ഓഫിസ് കോവളത്തെത്തുന്ന എല്ലാ മുഖ്യാതിഥികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് അനൗദ്യോഗികമായി വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 27, 2022 10:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിന് പിന്നില്‍ ലാവലിൻ കേസോ സ്വര്‍ണക്കടത്തോ?': വി ഡി സതീശൻ







