ദേശീയ പണിമുടക്ക് ഹർത്താലാക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ
Last Updated:
കോഴിക്കോട്: ജനുവരി എട്ട്, ഒമ്പത തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലാക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍. കടകള്‍ അടയ്ക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്യില്ല. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്നൊഴിവാക്കിയെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
അടുത്ത ചൊവ്വ- ബുധൻ ദിവസങ്ങളിലായി നടക്കുന്ന ദേശീയ പൊതുപണിമുടക്കിനോട് വ്യാപാരികള്‍ സഹകരിക്കണമെന്ന മുന്‍ നിലപാട് സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതി തിരുത്തി. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് തീരുമാനം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പണിമുടക്ക് കാരണം ബുദ്ധിമുട്ടുണ്ടാവില്ല. ടൂറിസം മേഖലയെയും പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ജോലിക്ക് എത്തുന്നവരെയും സ്വകാര്യ വാഹനങ്ങളെയും തടയില്ലെന്ന് എളമരം കരീം അറിയിച്ചു.
അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ പൊതുജനങ്ങളിലുണ്ടാക്കിയ എതിര്‍പ്പാണ് ട്രേഡ് യൂണിയനുകളുടെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും, ബാങ്കിംഗ് ഇന്‍ഷൂറന്‍സ് മേഖലയിലെ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും. തൊഴില്‍ നിയമഭേദഗതി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂനിയന്‍ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
advertisement
പണിമുടക്ക് ഹർത്താൽ ആക്കരുതെന്ന് വ്യാപാരികൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പണിമുടക്ക് ന്യായമാണ്, എന്നാൽ കടകൾ തുറക്കാതിരിക്കാനാവില്ല. നഷ്ടം സഹിച്ചു മുന്നോട്ട് പോവാനാവില്ല. 2019 ഹർത്താൽ വിരുദ്ധ വർഷമാണെന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ പറഞ്ഞത്.
തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയാണ് 48 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 1:56 PM IST