തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബാറുകൾ വഴി മദ്യം പാഴ്സലായി വിൽക്കാൻ സർക്കാർ തീരുമാനിച്ചുകഴിഞ്ഞു. ഇതിനായി നിയമഭേദഗതിയും വരുത്തി. ഇത് പ്രാബല്യത്തിൽ വരുന്നതോടെ സർക്കാരിന് വലിയ വരുമാനനഷ്ടമുണ്ടാകുമെന്നും ബാറുടമകൾക്ക് കൊള്ളലാഭം കൊയ്യാൻ സർക്കാർ ഒത്തുകളിക്കുകയാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ സർക്കാർ ഔട്ട്ലെറ്റുകള്‍ വഴി മാത്രം മദ്യം കൊടുക്കാൻ തീരുമാനിച്ചാൽ വലിയ തിരക്കുണ്ടാകുമെന്നും സാമൂഹിക അകലം അടക്കമുള്ള നിബന്ധനകൾ പാലിക്കാനാകില്ലെന്നുമാണ് സർക്കാർ വാദം. ബാറുകളിലൂടെയുള്ള മദ്യവിൽപന താൽക്കാലികം മാത്രമെന്നും സർക്കാർ അടിവരയിടുന്നു.
301 കൗണ്ടറുകൾ 1256 ആകുമ്പോൾസംസ്ഥാനത്ത് നിലവിൽ ബിവറേജസ് കോർപറേഷന്‌റെ 265 ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ഔട്ട്ലെറ്റുകളാണുള്ളത്. 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ബാറുകളിലും ബിയർ പാർലറുകളിലും കൂടി മദ്യം പാഴ്സലായി നൽകുമ്പോൾ ഫലത്തിൽ പുതിയ 955 എണ്ണം കൂടി ചേർത്ത് 1256 കൗണ്ടറുകളാണ് തുറക്കപ്പെടുക. ആകെ വിൽപന കേന്ദ്രങ്ങളുടെ എണ്ണത്തിൽ 76 ശതമാനം വർധനയുണ്ടാകും.
ബിവറേജസ് സർക്കാർ ഖജനാവിന്റെ അക്ഷയഖനി2018-19 സാമ്പത്തിക വർഷം സർക്കാർ മദ്യവിൽപനശാലകൾ വഴി ഖജനാവിലേക്ക് ഒഴുകിയെത്തിയത് 12,400 കോടി രൂപയാണ്. ബെവ്കോ വിൽപന കേന്ദ്രങ്ങൾ വഴിയുള്ള മദ്യവിൽപന വഴി പ്രതിദിനം ശരാശരി 40 കോടി രൂപയാണ് ഖജനാവിൽ എത്തുന്നത്. ബാറുകളും വൈൻ പാർലറും സർക്കാർ മദ്യവിൽപനശാലകളും ഒരുമിച്ചു തുറക്കുമ്പോൾ ഈ വരുമാനം വിഭജിക്കപ്പെടുമെന്ന് ഉറപ്പാണ്. അതായത്, ഖജനാവിൽ എത്തിയിരുന്ന വരുമാനം ബാർ ഉടമകളിലേക്ക് കൂടി എത്തുമെന്ന് ചുരുക്കം.
ബാറുകൾക്ക് നേട്ടമാകുമോ?ബാറുകളിൽ നിന്നു കൂടി മദ്യം പാഴ്സലായി ലഭിക്കുമ്പോൾ ഉപഭോക്താക്കൾ ബിവറേജസ് ഔട്ട്ലെറ്റുകളെ കൈവിടുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. ഇതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ട്. കോടതി വിധികളുടെ പശ്ചാത്തലത്തിൽ ദേശീയ പാതയോരങ്ങൾക്ക് സമീപമുണ്ടായിരുന്ന ബിവറേജസ് ഔട്ട്ലെറ്റുകൾ പലതും ഉൾപ്രദേശങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ ബാറുകൾ പൊതുവെ ആളുകൾക്ക് എളുപ്പം എത്തിച്ചേരാവുന്ന പ്രദേശങ്ങളിലുമാണ്. അതുകൊണ്ടുതന്നെ എളുപ്പം എത്താനുള്ള സൗകര്യം കൂടുതൽ ആളുകളെ ബാറുകളിലേക്ക് എത്തിച്ചേക്കും. പാർക്കിംഗ് സൗകര്യം അടക്കം ഇല്ലാത്ത സ്ഥലങ്ങളിലാണ് ബിവറേജസ് ഔട്ട്ലെറ്റുകൾ പലതും സ്ഥിതി ചെയ്യുന്നത്. ബാറുകൾക്ക് ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങളുമുണ്ട്. കൂടുതൽ ദൂരം സഞ്ചരിച്ച് ബിവറേജസിൽ പോയി ക്യൂ നില്‍ക്കാനുളള ബുദ്ധിമുട്ട് കാരണം പലരും ബാറുകളെ ആശ്രയിക്കാനും സാധ്യതയുണ്ട്.
'കുപ്പി' വിൽപന ബാറുകളിൽ ആദ്യമോ?ബാറുകളിലൂടെ മദ്യം പാഴ്സലായി ലഭിക്കുന്നത് ഇതാദ്യമായിട്ടല്ല എന്നത് പരസ്യമായ രഹസ്യമാണ്. നിയമവിരുദ്ധമാണെങ്കിലും പല ബാറുകളും ബിയറും വിദേശമദ്യവുമെല്ലാം ആവശ്യക്കാർക്ക് പാഴ്സലായി നൽകിയിരുന്നു. ഇതിന് ഈടാക്കിയിരുന്നത് വലിയ തുകയും. കുപ്പിയുടെ വിലയല്ല, പെഗ് അടിസ്ഥാനത്തിലുള്ള വിലയാണ് ആവശ്യക്കാരിൽ നിന്ന് ബാറുകാർ ഈടാക്കിയിരുന്നത്. ഇനി ബിവറേജസ് വിലയ്ക്ക് നിയമപരമായി തന്നെ അത്തരക്കാർക്ക് ബാറുകളിൽ നിന്ന് കുപ്പി വാങ്ങാം. അനധികൃത മദ്യ വിൽപനയിലൂടെ ലക്ഷങ്ങളാണ് ബാറുടമകളുടെ പോക്കറ്റിലേക്ക് എത്തിക്കൊണ്ടിരുന്നത്. കോവിഡ് കാലത്തുപോലും രഹസ്യവിൽപന നടന്നുവെന്നാണ് സൂചന. ഇനി ബിവറേജസ് നിരക്കിൽ മദ്യം വിൽക്കുമ്പോൾ ഈ വരുമാനത്തിലും കുറവുണ്ടാകുമെന്ന് ചുരുക്കം.
ഒരു കുപ്പിക്ക് 20 % ലാഭംഒരു കുപ്പി മദ്യം വിൽക്കുമ്പോൾ ബിവറേജസ് കോർപറേഷന് 20 ശതമാനം ലാഭം കിട്ടിയിരുന്നത് ഇനി ബാറുടമകൾക്കും ലഭിക്കും. ബാറുകളിലൂടെ മദ്യം ബുക്ക് ചെയ്യാൻ സർക്കാർ ആപ്പും വികസിപ്പിക്കുകയാണ്. ഈ ആപ്പിൽ ഉപഭോക്താവിന് വിൽപന കേന്ദ്രം തെരഞ്ഞെടുക്കാൻ കഴിയുന്നില്ലെങ്കിൽ, ആപ്പ് വികസിപ്പിച്ച സ്റ്റാർടപ് കമ്പനി ഇഷ്ടമുള്ള ബാറിലേക്ക് ഉപഭോക്താവിനെ തള്ളി വിടും. അവിടെയും നഷ്ടം സർക്കാരിനാണെന്ന വാദവും ഉയരുന്നുണ്ട്.
40 ശതമാനം ലാഭം ഈടാക്കിയാണ് ബാറുകളിൽ മദ്യം വിറ്റിരുന്നത്. ചില ബാറുകളിൽ 60 മുതൽ 80 ശതമാനംവരെ അധികനിരക്ക് ഈടാക്കിയിരുന്നു. ബാർ റൂമുകളിലെ മദ്യവിൽപ്പനയിൽ വില നിശ്ചയിക്കാനുള്ള അനുമതി ബാർ ഉടമകൾക്കുണ്ട്.
TRENDING:Lockdown 4.0 | അനുമതി എന്തിനൊക്കെ? നിയന്ത്രണങ്ങൾ ഏതെല്ലാം വിഭാഗങ്ങൾക്ക്? സമ്പൂർണ വിവരങ്ങൾ അറിയാം
[NEWS]രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദേശങ്ങൾ ഉടൻ [NEWS]ഒരേ സമയം അഞ്ച് പേർ മാത്രം; മദ്യശാലകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ഇങ്ങനെ [PHOTOS]ബാറുകളിലൂടെയുള്ള മദ്യവിൽപന താൽക്കാലികമെന്ന് സർക്കാർമദ്യവിൽപന ശാലകൾ തുറക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനും ബാറുകൾ വഴി പാഴ്സലായി നൽകാനും തീരുമാനിച്ചതെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ബെവ്കോയും കൺസ്യൂമർ ഫെഡും വിൽക്കുന്ന അതേ വിലനിലവാരത്തിൽ തന്നെയാവും ബാറുകളിലും മദ്യം വിൽക്കുക. ബാറുകളിലൂടെ മദ്യം വിൽക്കുന്നത് അടക്കമുള്ള സജ്ജീകരണങ്ങൾ താത്കാലികണ്. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബാധ്യത മറികടക്കാനാണ് മദ്യനികുതി സർക്കാർ വർദ്ധിപ്പിച്ചത്. ഇതു താത്കാലികമായ നടപടി മാത്രമാണ്. നേരത്തെ പ്രളയത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാനും മദ്യവില വർദ്ധിപ്പിച്ചിരുന്നു. മൂന്ന് മാസത്തിന് ശേഷം അതു പിൻവലിച്ചു. ഇതേ രീതിയിൽ നിലവിലെ പ്രതിസന്ധി അയയുന്ന മുറയ്ക്ക് മദ്യനികുതി കുറയ്ക്കും- എക്സൈസ് മന്ത്രി പറയുന്നു.
'താൽക്കാലികം' സ്ഥിരം പരിപാടിയാകുമോ?ബാറുടമകളുടെ ഏറെ നാളായുള്ള ആവശ്യമാണ് സർക്കാർ അനുവദിച്ച് കൊടുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മദ്യം കുപ്പിയോടെ വിൽക്കാനുള്ള അനുമതി ദീർഘകാലത്തേക്ക് വേണമെന്ന് ബാറുടമകൾ ആവശ്യപ്പെടാനിടയുണ്ട്. ചെറിയൊരു കൗണ്ടറും കുറഞ്ഞ ജീവനക്കാരുമുണ്ടെങ്കിൽ ലാഭകരമായി ചില്ലറ വിൽപ്പന സൗകര്യം ഒരുക്കാമെന്നതാണ് പ്രത്യേകത.
നികുതി വർധന വിൽപനയെ ബാധിക്കുമോ?കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് മദ്യത്തിന് 35 ശതമാനം അധിക നികുതി ചുമത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വില ഉയരുന്നതുകൊണ്ട് മദ്യവിൽപനയിൽ കാര്യമായ കുറവുണ്ടാകാൻ ഇടയില്ലെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. സ്ഥിരം മദ്യപാനികളിൽ ബ്രാൻഡിന്റെ കാര്യത്തിൽ കടുംപിടിത്തമുള്ളവർ കുറവാണ്. വില കൂടിയത് കാരണം ഇവരെല്ലാം കുറച്ചുകൂടി കുറഞ്ഞ ബ്രാൻഡ് മദ്യത്തിലേക്ക് മാറുമെന്നല്ലാതെ ഇതുകൊണ്ട് സർക്കാരിന് നഷ്ടമൊന്നുമുണ്ടാകില്ല.
കൂടിയ നികുതി: മദ്യനിർമാതാക്കൾക്ക് എതിർപ്പ്ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് കൂടുതൽ നികുതി ചുമത്തുന്നതിനെതിരെ മദ്യ നിർമാതാക്കൾ എതിർപ്പ് അറിയിച്ചു കഴിഞ്ഞു. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സെയില്‍സ് ടാക്സും മാർജിനും ഉൾപ്പെടെ 240 ശതമാനം വില ഈടാക്കുമ്പോൾ ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിന് 88 ശതമാനം മാത്രമാണ് ചുമത്തുന്നത്. ഇതിന് പുറമെയാണ് 35 ശതമാനം നികുതി ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് അധികമായി ചുമത്താൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ആൽക്കഹോളിക് ബിവറേജ് പ്രൊഡ്യൂസേഴ്സ് (ഇന്ത്യ) സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
ലോക്ക് വീണിട്ട് 55 ദിവസംലോക്ക്ഡൗൺകാലത്ത് 55 ദിവസമായി മദ്യവിൽപനശാലകൾ അടഞ്ഞുകിടക്കുകയാണ്. ബാറുകളും മദ്യവിൽപന കേന്ദ്രങ്ങളും പ്രവർത്തിച്ചുതുടങ്ങിയാലും ഇനി പത്ത് ഒന്നാം തിയതികളും ആറോളം ഡ്രൈ ഡേകളും കഴിഞ്ഞ് ബാക്കിയുള്ള ദിവസങ്ങൾ മാത്രമേ ഇവ തുറക്കാനാകൂ. അതുകൊണ്ടുതന്നെ വിൽപനയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടാകാം.
മദ്യം വിൽക്കാൻ ആപ്പ്മദ്യവിൽപനക്കായി ആപ്പ് തയാറാക്കി കഴിഞ്ഞു. മദ്യം പാഴ്സലായി വിൽക്കുന്ന കാര്യത്തിൽ സമ്മതപത്രം നൽകാൻ ബാറുടമകളോട് ബിവറേജസ് കോർപറേഷൻ നിർദേശിച്ചിരുന്നു. ബിവറേജസിന്റെ വിലയ്ക്ക് മദ്യം വിൽക്കുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി ചില ബാറുടമകള്‍ ഈ നീക്കത്തെ ആദ്യം എതിർത്തു. ആപ്പിൽ നിന്ന് ലഭിക്കുന്ന ടോക്കണുമായി അതത് വിൽപന കേന്ദ്രത്തിലെത്തി മദ്യം വാങ്ങാം. ഒരേ സമയം അഞ്ചുപേർക്കായിരിക്കും പ്രവേശനം. ആപ്പിന്റെ പ്രവർത്തന രീതി വിവരിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സ്മാർട്ട് ഫോണില്ലാത്തവർക്ക് എസ്എംഎസ് സംവിധാനവുമൊരുക്കും. ഇതിനായി പ്രത്യേക നമ്പർ നൽകും.
സിപിഎമ്മിന് പണമുണ്ടാക്കാനെന്ന് പ്രതിപക്ഷംകോവിഡ് മഹാമാരിയുടെ മറവില്‍ മദ്യത്തിന്റെ ചില്ലറ വില്‍പ്പന പൂര്‍ണമായും സ്വകാര്യമേഖലയ്‌ക്കു തീറെഴുതി കൊടുക്കുന്നതിനുള്ള ഗൂഢനീക്കവും വന്‍ അഴിമതിയുമാണു പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. മദ്യവിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്ന ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കണം. ബാറുടമകളുമായി സിപിഎം ഉണ്ടാക്കിയ കൂട്ടുകെട്ടിന്റെ പരിണിത ഫലമാണ് മന്ത്രിസഭാ യോഗ തീരുമാനം. സര്‍ക്കാര്‍ സിപിഎമ്മിന് വേണ്ടി പണമുണ്ടാക്കുകയാണ്. അണിയറയില്‍ ബാര്‍ മുതലാളിമാരുമായി ചേര്‍ന്നു നടത്തിയ ചര്‍ച്ചയുടെ അടിസ്‌ഥാനത്തിലായിരുന്നു ഇത്തരമൊരു തീരുമാനം. ഇത് വലിയൊരു തീവെട്ടികൊള്ളയാണ്. - രമേശ് ചെന്നിത്തല ആരോപിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.