തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ അതിശക്ത ന്യൂനമർദ്ദം ബുറെവി ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്. ശ്രീലങ്കൻ തീരത്ത് നിന്ന് 400 കിലോമീറ്റർ അകലെയും കന്യാകുമാരിയിൽ നിന്ന് 800 കിലോമീറ്റർ അകലെയുമാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. അടുത്ത 12 മണിക്കൂറിൽ ബുറെവി കൂടുതൽ ശക്തമാകും. ബുധനാഴ്ച വൈകിട്ടോടെ ശ്രീലങ്കന്‍ തീരത്തെത്തും. തുടര്‍ന്ന് തമിഴ്നാട് തീരത്തേയ്ക്ക് നീങ്ങി വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കേരള തീരത്ത് തൊടില്ല; പക്ഷെ പ്രഭാവം ശക്തമായി അനുഭവപ്പെടും
ബുറെവി കേരള കര തൊടില്ലെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. കന്യാകുമാരിയിൽ നിന്ന് ചുഴലിക്കാറ്റിന്റെ ദിശമാറും. കേരളകര തൊടില്ലെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവം തെക്കൻ കേരളത്തിൽ ശക്തമായി തന്നെ അനുഭവപ്പെടും. മഴയും ശക്തമായ തന്നെ തുടരാനാണ് സാധ്യത. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഡിസംബർ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും വ്യാഴാഴ്ച 4 ജില്ലകളിൽ റെഡ് അലേർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്
ജാഗ്രത പുലർത്തണം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരളത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സുരക്ഷിത തീരത്തേക്ക്എത്തണമെന്ന മുന്നറിയിപ്പ് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസുംമത്സ്യതൊഴിലാളി സമൂഹത്തെ അറിയിക്കണം. ഇതിനായി മത്സ്യബന്ധന തുറമുഖങ്ങളിലും മത്സ്യബന്ധന ഗ്രാമങ്ങളിലും അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ളവ നടത്തണം.
ദുരിതാശ്വാസ ക്യാമ്പുകൾ
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, കടലാക്രമണം തുടങ്ങിയ ദുരന്ത സാധ്യതാ മേഖലകളില്‍ ഡിസംബര്‍ രണ്ടാം തീയതിയോടുകൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2020 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നവിഭാഗങ്ങള്‍ക്കായി ക്യാമ്പുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കണം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവര്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജമാക്കി ജനങ്ങള്‍ക്ക് അറിയിപ്പു നല്‍കുകയും അവരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുകയും ചെയ്യണം. മഴ ശക്തിപ്പെടുന്നതോടെ പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴുമണി വരെ നിയന്ത്രിക്കണം.
മരങ്ങൾ കടപുഴകി വീണേക്കാം, ശ്രദ്ധിക്കുക
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞുവീണും പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്പികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കണം. ന്യൂനമര്‍ദം ശക്തിപ്രാപിക്കുകയോ കരയില്‍ പ്രവേശിക്കുകയോ ചെയ്യുന്ന സാഹചര്യം വൈദ്യുത മേഖലയെ സാരമായി ബാധിക്കുമെന്നതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അതീവ ജാഗ്രത പുലര്‍ത്തണം. അണക്കെട്ടുകളില്‍ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ALSO READ:CBI in Periya Case| പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിലും തിരിച്ചടി[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 5375 പേർക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,809 സാമ്പിളുകൾ
ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം
ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇടിമിന്നലുണ്ടാകാം. ഇത്തരം ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. ഉച്ചക്ക് രണ്ടുമുതല്‍ പത്തുവരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ കുട്ടികള്‍ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണം. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
വൈദ്യുത ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുതെന്നും അറിയിപ്പില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Burevi Cyclone, Heavy rain, Rain