Sabarimala Verdict : വിധി പുനഃപരിശോധിക്കുമോ വിശാല ബെഞ്ച്? എന്താണ് അതിന്റെ കടമ ?
Last Updated:
പ്രതീക്ഷിച്ചതിലും സങ്കീർണ്ണമായ വിധിയാണ് ശബരിമല യുവതീ പ്രവേശന കാര്യത്തിൽ ഉണ്ടായത്. ചീഫ് ജസ്റ്റിസ് വായിച്ച വിധിയുടെ ചുരുക്കം ഇങ്ങനെ:
ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ അന്തിമ തീരുമാനം വിശാല ബെഞ്ചിന് വിടുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ഇതടക്കം വിവിധ മതാചാര വിഷയങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാമെന്നതും വിശാല ബെഞ്ച് പരിശോധിക്കും. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിയ്ക്കുന്ന നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. കോടതിയുടെ മുൻപിലുള്ള ശബരിമല ഹർജിയെ കോടതി മുൻപാകെ വന്നിട്ടില്ലാത്ത ഇതര മതങ്ങളിലെ ആചാരങ്ങളോട് ബന്ധിപ്പിച്ചു വിശാല ബെഞ്ചിന് വിട്ടതിനോട് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിങ്ടൻ നരിമാനും അതിശക്തമായി വിയോജിച്ചു.
ആചാരത്തിൽ കോടതി ഇടപെടൽ ആകാമോ എന്നതടക്കം ഏഴു വിഷയങ്ങളാണ് വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. ഈ വിഷയങ്ങളിൽ തീർപ്പ് ഉണ്ടാകുന്നതുവരെയാണ് ശബരിമല ഹർജികൾ മാറ്റിവെച്ചിരിക്കുന്നത്. വിശാല ഭരണഘടനാ ബെഞ്ച് ഉത്തരം നൽകേണ്ട ചോദ്യങ്ങൾ ഭൂരിപക്ഷ വിധിയിൽ പറയുന്നുണ്ട്.
ഒന്ന്: ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യവും ലിംഗ സമത്വവും തമ്മിൽ ഭിന്നത ഉണ്ടായാൽ എന്ത് നിലപാട് വേണം?
രണ്ട്: ഭരണഘടനയുടെ ആർട്ടിക്കിൾ 25ൽ പറയുന്ന ധാർമികത, ആരോഗ്യം, പൊതുഘടന എന്നിവയുടെ ആത്യന്തിക അർഥം എന്ത്?
advertisement
മൂന്ന്: ഭരണഘടനാ ധാർമികതയുടെ നിർവചനം എന്താണ്? ഭരണഘടനാ ധാർമികത മത വിശ്വാസങ്ങൾക്ക് വിരുദ്ധമായാൽ എന്ത് നിലപാട് എടുക്കണം?
നാല് : അവശ്യ മതാചാരമെന്ന് ഒരു വിഭാഗം പറയുന്ന വിശ്വാസത്തിൽ കോടതിക്ക് ഇടപെടാമോ? ഒരു വിശ്വാസ വിഭാഗത്തിന്റെ അവശ്യ മതാചാരം തീരുമാനിക്കേണ്ടത് അതിന്റെ മതാധികാരി മാത്രമാണോ?
അഞ്ച് : ഭരണഘടനാ ആർട്ടിക്കിൾ 25 ൽ പറയുന്ന ചില ഹിന്ദു വിഭാഗങ്ങൾ എന്നതിൽ ആരൊക്കെ ഉൾപ്പെടും?
ആറ് : ഒരു മതവിഭാഗത്തിന്റെയോ ഉപ വിഭാഗത്തിന്റെയോ അവശ്യ മതാചാരങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണം ഉണ്ടോ?
advertisement
ഏഴ്: ഒരു പ്രത്യേക മത വിഭാഗത്തിന് പുറത്തുള്ളവര്‍ ആ മത വിഭാഗവുമായി ബന്ധപ്പെട്ട് നല്‍കുന്ന പൊതുതാല്പര്യ ഹര്‍ജികള്‍ സ്വീകരിക്കേണ്ടതുണ്ടോ?
ചീഫ് ജസ്റ്റിസ് വായിച്ച വിധിയുടെ ചുരുക്കം ഇങ്ങനെ:
ഒന്ന്: ഒരു മതത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലിംഗ വ്യത്യാസമില്ലാതെ ആചാരങ്ങളിൽ തുല്യാവകാശം ഉണ്ടോയെന്നത് ശബരിമലയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല. ഒരു മതത്തിലെ നിർബന്ധിത ആചാരം തീരുമാനിക്കേണ്ടത് ആ മതത്തിന്റെ മേധാവി മാത്രമാണോ എന്നതടക്കം നിരവധി ഭരണഘടനാ പ്രശ്നങ്ങൾ നിലവിലുണ്ട്. ഈ കാര്യങ്ങൾ വിശാല ബെഞ്ച് പരിഗണിക്കും. അതേ വിശാല ബെഞ്ച് തന്നെ ശബരിമല ഹർജികളിൽ അന്തിമ തീരുമാനമെടുക്കും.
advertisement
രണ്ട് : മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറാ സമൂഹത്തിലെ ചേലാകർമം അടക്കമുള്ള ആചാരങ്ങൾ, അന്യസമുദായക്കാരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകൾക്കുള്ള വിലക്ക് എന്നിവയെല്ലാം ശബരിമലയുമായി സാമ്യമുള്ള പ്രശ്നങ്ങളാണ്. ഒരു മതത്തിന്റെ ആചാരം അനിവാര്യമാണോ, ആണെങ്കിൽ അനിവാര്യത ആരാണ് തീരുമാനിക്കേണ്ടത്, അനിവാര്യമായ ആചാരത്തിൽ കോടതിക്ക് ഇടപെടാമോ തുടങ്ങിയ പ്രശ്നങ്ങൾ ഈ വിഷയങ്ങളിൽ എല്ലാമുണ്ട്. അതെല്ലാം വിശാല ബെഞ്ച് പരിഗണിക്കും.
മൂന്ന്: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കുന്ന നിലവിലെ വിധി കോടതി സ്റ്റേ ചെയ്‌തിട്ടിട്ടില്ല. പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ചു കക്ഷികൾക്ക് നോട്ടീസ് അയച്ചു വീണ്ടും വാദം കേൾക്കാനും തീരുമാനിച്ചിട്ടുമില്ല. ചുരുക്കത്തിൽ ശബരിമല പുനഃപരിശോധനാ ഹർജികളുടെ ഭാവി അറിയണമെങ്കിൽ വിശാല ബെഞ്ച രൂപവത്കരിച്ചു അതിനു മുന്നിൽ ഹർജികൾ എത്തുന്നതുവരെ കാക്കണം.
advertisement
ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ആദ്യ വിധിയിൽ യുവതീ പ്രവേശനത്തെ എതിർത്ത ഇന്ദു മൽഹോത്ര എന്നിവരാണ് ഹർജികൾ വിശാല ബെഞ്ചിന് വിടാൻ തീരുമാനിച്ച രണ്ടു പേർ. കഴിഞ്ഞ തവണ യുവതി പ്രവേശനത്തെ അനുകൂലിച്ച ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഇത്തവണ നിലപാട് മാറ്റി വിഷയം വിശാല ബെഞ്ച് പരിഗണിക്കട്ടെ എന്നഭിപ്രായപ്പെട്ടു.
Also Read- ശബരിമല മാത്രമല്ല; മുസ്ലിം-പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനവും ഏഴംഗ ബെഞ്ച് പരിഗണിക്കും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2019 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala Verdict : വിധി പുനഃപരിശോധിക്കുമോ വിശാല ബെഞ്ച്? എന്താണ് അതിന്റെ കടമ ?