തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കോവിഡ് രോഗിയുടെ ശരീരം പുഴുവരിച്ച സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വിശദമായ അന്വേഷണം നടത്തി ഒക്ടോബർ 20 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന മണികണ്ഠശ്വരം സ്വദേശി ആർ. അനിൽകുമാറിന്റെ ശരീരം പുഴുവരിച്ചെന്നാണ് പരാതി ഉയർന്നത്. ഭാര്യ എസ് അനിതകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. ഓഗസ്റ്റ് 22നാണ് അനിൽകുമാറിനെ മെഡിക്കൽ കോളേജ് ഓർത്തോ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. എന്നാൽ ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു.
Also Read- ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ നടത്തില്ല; തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേത്
അനിൽകുമാർ ജീവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർ പറഞ്ഞതായി പരാതിയിൽ പറയുന്നു. മകന്റെ കൈയിൽ നിന്നും അച്ഛൻ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി ഡോക്ടർ എഴുതി വാങ്ങുകയും ചെയ്തു. ആദ്യത്തെ കോവിഡ് പരിശോധനയിൽ നെഗറ്റീവായ അനിൽ കുമാർ സെപ്റ്റംബർ 4ന് പോസിറ്റീവായി. തുടർന്ന് മക്കൾ ക്വറന്റീനിൽ പ്രവേശിച്ചു. സെപ്റ്റംബർ 24 ന് അനിൽകുമാറിന് കോവിഡ് നെഗറ്റീവായി. രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ എത്തണമെന്ന നിർദ്ദേശം കിട്ടിയതിനെ തുടർന്ന് ബന്ധുക്കളെത്തി വിടുതൽ വാങ്ങി വീട്ടിലെത്തിക്കുമ്പോഴാണ് പുഴുവരിച്ചതായി കണ്ടെത്തിയത്.
കഴുത്തിൽ കിടന്ന കോളർ ഇറുകി തലയുടെ പുറകിൽ മുറിവുണ്ടാകുകയും രണ്ട് തോളിലും ഒരിഞ്ചോളം മുറിവ് കണ്ടതായി ഭാര്യ പറയുന്നു. മെഡിക്കൽ കോളേജിലെ ആറാം വാർഡിലെ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഈ അവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ കർശന നടപടിയാണ് ആവശ്യമെന്നും പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Allegation, Covid 19, Covid patient, Human rights commission, Kerala