'ഇങ്ങനെ ആണോ സാഹിത്യത്തെ സംരക്ഷിക്കാൻ ശബ്‌ദിക്കേണ്ടത്' സമുഹമാധ്യമങ്ങളിലെ അധിക്ഷേപ പോസ്റ്റുകൾക്ക് മറുപടിയുമായി അഖിൽ പി ധർമജൻ
- Published by:Sarika N
- news18-malayalam
Last Updated:
അവാർഡ് നേട്ടത്തിൽ അഭിമാനത്തോടെ തന്നെ നോക്കിയ പിതാവിന്റെ കണ്ണുകൾ നിറയാൻ ചിലരുടെ വാക്കുകൾ കാരണമായെന്നും എന്നും സത്യം ജയിക്കട്ടെയെന്നും അഖിൽ പറയുന്നു
കൊച്ചി: തന്നെയും കുടുംബത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നാരോപിച്ച് യുവാനോവലിസ്റ്റ് അഖില്‍ പി. ധര്‍മജന്‍ രംഗത്ത്. കഴിഞ്ഞ രണ്ട് ദിവസമായി താൻ എന്തോ വലിയ തെറ്റ് ചെയ്തതുപോലെ ആളുകൾ പോസ്റ്റുകൾ ഇടുകയും അതിൽ മെൻഷൻ ചെയ്യുകയും ചെയ്യുന്നുവെന്ന് അഖിൽ പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അഖിലിന്റെ പ്രതികരണം. എഴുത്തുകാരി ഇന്ദുമേനോനെതിരെ അഖിൽ നൽകിയ അപകീർത്തി കേസിൽ കോടതി നോട്ടീസ് അയച്ചിരുന്നു. സെപ്തംബര്‍ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഇന്ദു മേനോന്‍ ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതിനെതിരെ ഇന്ദുമേനോൻ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് അഖിലിനെതിരെ വ്യാപക സൈബർ ആക്രമണം ഉയർന്നത്.
അഖിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, 'രണ്ടുമൂന്ന് ദിവസമായി ഞാൻ വലിയ എന്തോ തെറ്റ് ചെയ്തതുപോലെ ആളുകൾ പോസ്റ്റുകൾ ഇടുകയും എന്നെ അതിൽ മെൻഷൻ ചെയ്യുകയും ചെയ്യുന്നുണ്ട്. കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നതുകൊണ്ട് ഒരു പരിധിയിൽ കൂടുതൽ എഴുതാനോ പറയാനോ സാധിക്കില്ല. എന്നാലും പറയാൻ കഴിയുന്നവ പരിമിതിക്കുള്ളിൽനിന്ന് പറയാം.
എൻ്റെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിച്ചിട്ട് 10 വർഷം കഴിഞ്ഞു. അന്നുമുതലോ അതിനും എത്രയോ മുൻപ് സോഷ്യൽ മീഡിയയിൽ എഴുതുന്ന കാലം മുതലോ എൻ്റെ എഴുത്തുകൾ പലതരത്തിൽ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ആരോഗ്യകരമായും അല്ലാതെയും. പലതും 'ഇവൻ ഇനി എഴുതാൻ പേനയെടുത്ത് പോകരുത്' എന്ന നിലയിൽ പോലും ആളുകൾ വിമർശനം എന്നപേരിൽ ആക്ഷേപം നടത്തിയിട്ടുണ്ട്. അതിനൊന്നും പ്രതികരിക്കാൻ പോകാതെ, വിമർശനത്തിൽ കഴമ്പുണ്ടോ, എഴുത്ത് മെച്ചപ്പെടുത്താൻ എന്തെങ്കിലും കാര്യങ്ങൾ അതിൽ ഉണ്ടോ എന്നൊക്കെയാണ് ഞാൻ നോക്കിയിരുന്നത്. അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ എഴുത്ത് നിർത്തിപ്പോകാൻ മനസ്സില്ലാത്തതുകൊണ്ട് ഓരോ പുസ്തകത്തിലും എഴുത്ത് മെച്ചപ്പെടുത്താൻ പരമാവധി ഞാൻ ശ്രദ്ധിക്കാറുമുണ്ട്.' അഖിൽ കുറിച്ചു.
advertisement
അതേസമയം, അവാർഡ് നേട്ടത്തിൽ അഭിമാനത്തോടെ തന്നെ നോക്കിയ പിതാവിന്റെ കണ്ണുകൾ നിറയാൻ ചിലരുടെ വാക്കുകൾ കാരണമായെന്നും എന്നും സത്യം ജയിക്കട്ടെയെന്നും പറഞ്ഞാണ് അഖിൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. അഖിലിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിക്കൊടുത്ത നോവലായ റാം കെയര്‍ ഓഫ് ആനന്ദിയെ എഴുത്തുകാരി മുത്തുച്ചിപ്പിയോട് ഉപമിച്ചിരുന്നു. നോവലുമായി ബന്ധപ്പെട്ട് ഇന്ദുമേനോൻ നടത്തിയ വിമര്‍ശനങ്ങളാണ് പരാതിയുടെ അടിസ്ഥാനം. ഫേസ്ബുക്ക് പോസ്റ്റിലൂടെ എഴുത്തുകാരി ഉന്നയിച്ച വിമർശനങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ തന്നെ തുടര്‍ച്ചയായി അപമാനിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് കേസുകൊടുത്തതെന്ന് അഖില്‍ പി ധര്‍മജന്‍ മുൻപ് പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
August 21, 2025 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇങ്ങനെ ആണോ സാഹിത്യത്തെ സംരക്ഷിക്കാൻ ശബ്‌ദിക്കേണ്ടത്' സമുഹമാധ്യമങ്ങളിലെ അധിക്ഷേപ പോസ്റ്റുകൾക്ക് മറുപടിയുമായി അഖിൽ പി ധർമജൻ