'പ്രോട്ടോക്കോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ ഉപയോഗിക്കരുത്': ട്രെയിൻ യാത്രാ വിഷയത്തിൽ ജഡ്ജിമാരോട് ചീഫ് ജസ്റ്റിസ്
- Published by:Arun krishna
- news18-malayalam
Last Updated:
ട്രെയിൻ യാത്രയ്‌ക്കിടെ അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്റെ ആവശ്യങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് റെയിൽവേ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.
ജഡ്ജിമാർക്ക് ലഭ്യമാക്കിയിട്ടുള്ള പ്രോട്ടോക്കോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലോ ജുഡീഷ്യറിക്ക് പൊതുവിമർശനം ഉണ്ടാക്കുന്ന രീതിയിലോ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ബുധനാഴ്ച എല്ലാ ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാർക്ക് അയച്ച കത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെ അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്റെ ആവശ്യങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് റെയിൽവേ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.
ഇതേ തുടർന്ന് വിഷയത്തിൽ വിശദീകരണം തേടി പ്രയാഗ് രാജ് നോര്‍ത്ത് സെൻട്രല്‍ റെയില്‍വേ ജനറല്‍ മാനേജരോട് വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ പ്രോട്ടോക്കോൾ രജിസ്ട്രാർ കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് കത്തയച്ചത്. ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് റെയിൽവേ ഉദ്യോഗസ്ഥരുടെ മേൽ അച്ചടക്ക അധികാരമില്ലെന്നും അതിനാൽ ഹൈക്കോടതിയിലെ ഒരു ഉദ്യോഗസ്ഥന് റെയിൽവേ ഉദ്യോഗസ്ഥരോട് വിശദീകരണം തേടേണ്ട ആവശ്യമില്ല എന്നും ചീഫ് ജസ്റ്റിസ് കത്തിൽ പറയുന്നു.
advertisement
കൂടാതെ ഈ വിഷയം ജുഡീഷ്യറിക്ക് അകത്തും പുറത്തും ന്യായമായ അസ്വസ്ഥതകൾക്ക് കാരണമായെന്നും ചന്ദ്രചൂഡ് തന്റെ കത്തിൽ വ്യക്തമാക്കി. ” ജഡ്ജിമാർക്ക് ലഭ്യമാക്കിയിട്ടുള്ള പ്രോട്ടോക്കോൾ അവരെ സമൂഹത്തിൽ നിന്ന് വേറിട്ടു നിർത്തുന്ന അധികാരത്തിന്റെ പ്രകടനമായോ അല്ലെങ്കിൽ പ്രത്യേക അവകാശവാദം ഉന്നയിക്കാനോ ഉപയോഗിക്കരുത്. ബെഞ്ചിന് അകത്തും പുറത്തുമുള്ള ജുഡീഷ്യൽ അധികാരത്തിന്റെ വിവേകപൂർണ്ണമായ പ്രയോഗമാണ് ജുഡീഷ്യറിയുടെ വിശ്വാസ്യതയും നിയമസാധുതയും അതിന്റെ ജഡ്ജിമാരിൽ സമൂഹത്തിനുള്ള വിശ്വാസവും നിലനിർത്തുന്നത്,” എന്നും ചീഫ് ജസ്റ്റിസ് കത്തിൽ വിശദീകരിച്ചു.
അതോടൊപ്പം ഹൈക്കോടതികളിലെ എല്ലാ ചീഫ് ജസ്റ്റിസുമാരും കോടതിയിലെ സഹപ്രവര്‍ത്തകരുമായി തന്റെ ആശങ്കകള്‍ പങ്കുവെക്കണം എന്നും അദ്ദേഹം കത്തിലൂടെ അഭ്യർത്ഥിച്ചു. കൂടാതെ അലഹബാദ് ഹൈക്കോടതി പ്രോട്ടോകോൾ രജിസ്ട്രാർ നോർത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർക്ക് അയച്ച കത്തിൽ ട്രെയിൻ വൈകിയത് ഉൾപ്പെടെ ജഡ്ജിയെ ട്രെയിൻ ജീവനക്കാർ വേണ്ടത്ര പരിഗണിച്ചില്ല എന്നതടകം ഉള്ള കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
advertisement
ട്രെയിൻ 3 മണിക്കൂറിൽ അധികം വൈകി എന്നാണ് കത്തിൽ പറയുന്നത്. കൂടാതെ ടിടിയെ ആവര്‍ത്തിച്ച് അറിയിച്ചിട്ടും കോച്ചില്‍ തന്റെ ആവശ്യങ്ങള്‍ക്കായി ജിആര്‍പി ഉദ്യോഗസ്ഥരെ പോലും കണ്ടില്ലെന്നുമായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പരാതി. ജഡ്ജി എന്ന നിലയിൽ താൻ നേരിട്ട അസൗകര്യത്തെ തുടർന്ന് ജിആര്‍പി ഉദ്യോഗസ്ഥര്‍, പാൻട്രി കാര്‍ മാനേജര്‍ എന്നിവരോടാണ് വിശദീകരണം തേടിയത്.
Location :
New Delhi,New Delhi,Delhi
First Published :
July 21, 2023 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
'പ്രോട്ടോക്കോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയില്‍ ഉപയോഗിക്കരുത്': ട്രെയിൻ യാത്രാ വിഷയത്തിൽ ജഡ്ജിമാരോട് ചീഫ് ജസ്റ്റിസ്