മാനേജ്‌മെന്റ് ആവശ്യപ്പെട്ട രേഖ നൽകിയില്ല; 50 വിദ്യാർത്ഥികളെ ക്ലാസിൽ നിന്നും വിലക്കിയ സ്കൂൾ മാനേജ്‌മെന്റിന് ഒരു ലക്ഷം രൂപ പിഴ

Last Updated:

വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചത് വിഷമകരവും ദൗർഭാഗ്യകരവുമാണെന്ന് കോടതി പറഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ബംഗളൂരുവിൽ വിദ്യാർത്ഥികളെ ക്ലാസ്സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയ സ്കൂൾ മാനേജ്‌മെന്റിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഹൈക്കോടതി. അമ്പതോളം വിദ്യാർത്ഥികളെ ക്ലാസ്സിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയ മല്ലേശ്വരത്തെ ബ്രിഗേഡ് സ്കൂളിന്റെ മാനേജ്മെന്റിനാണ് കോടതി പിഴ ചുമത്തിയത്. പണം രണ്ടാഴ്ച്ചക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണം. മാനേജ്‌മെന്റിന്റെ നടപടിക്ക് വിധേയയായ വിദ്യാർത്ഥിനിയുടെ രക്ഷിതാവ് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് ജസ്റ്റിസായ പ്രസന്ന ബി വരളയും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.
വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചത് വിഷമകരവും ദൗർഭാഗ്യകരവുമാണെന്ന് കോടതി പറഞ്ഞു. കൂടാതെ മാനേജ്‌മെന്റിന്റെ നടപടിയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉത്കണ്ഠയും സമ്മർദ്ദവും അനുഭവിക്കേണ്ടി വന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സ്കൂളിന്റെ ധാർമ്മികതയ്ക്ക് നിരക്കാത്ത തരത്തിൽ പെരുമാറിയെന്ന് ആരോപിച്ച് ഹർജിക്കാരന്റെ മകളായ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് സ്കൂൾ മാനേജ്‌മെന്റ് കഴിഞ്ഞ വർഷം നവംബർ 22 ന് നോട്ടീസ് നൽകുകയും കുട്ടിക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തു.
സംഭവത്തിൽ വിദ്യാർത്ഥിനി മാനേജ്‌മെന്റിന് മുന്നിൽ മറുപടി നൽകിയിരുന്നുവെങ്കിലും പിന്നീട് തന്നെ ക്ലാസിൽ കയറ്റുന്നില്ലെന്നും 10,000 രൂപ പിഴയടക്കാൻ സ്കൂൾ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നു എന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഡിസംബർ 5ന് കുട്ടിയെ ക്ലാസിൽ കയറ്റാൻ ആവശ്യപ്പെട്ട് ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടും കുട്ടിയെ ക്ലാസിൽ കയറ്റാത്തതിനെത്തുടർന്നാണ് കുട്ടിയുടെ പിതാവ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
advertisement
ഇടക്കാല ഉത്തരവിന്റെ പകർപ്പ് സ്കൂൾ മാനേജ്‌മെന്റിന് കൈമാറാനുള്ള നടപടികൾ ഡിസംബർ 6,7 തീയതികളിലായി കൈക്കൊണ്ടിരുന്നതായും കൂടാതെ ഉത്തരവിന്റെ പകർപ്പ് നേരിട്ട് കൈപ്പറ്റാൻ സ്കൂൾ മാനേജ്‌മെന്റ് തയ്യാറായില്ല എന്നും ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ഉത്തരവിന്റെ പകർപ്പ് ഡിസംബർ 14 നാണ് തങ്ങൾക്ക് ലഭിച്ചതെന്നും കുട്ടിയെ സ്കൂളിൽ കയറ്റാനുള്ള തീരുമാനം അടുത്ത ദിവസം തന്നെ മാനേജ്‌മെന്റ് എടുത്തിരുന്നു എന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി. കേസ് പരിഗണിക്കവേ 50 ഓളം വിദ്യാർത്ഥികളെ മാനേജ്‌മെന്റ് ആവശ്യപ്പെട്ട ഒരു രേഖ സമർപ്പിക്കാത്തത്തിന്റെ പേരിൽ ക്ലാസിൽ നിന്നും വിലക്കിയതായി കോടതി കണ്ടെത്തി.
advertisement
ക്ലാസ്സ് നഷ്ടമായ വിദ്യാർത്ഥികൾക്ക് കൂടുതൽ ക്ലാസുകളും, പരീക്ഷകളും നടത്തുമെന്ന് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. കോടതിയലക്ഷ്യ ഹർജി തീർപ്പാക്കാൻ കോടതി സമ്മതിച്ചുവെങ്കിലും ഇനിയുള്ള കാലത്തും സ്കൂൾ മാനേജ്‌മെന്റുകൾ കുട്ടികളുടെ ഭാവി ഉപയോഗിച്ച് കളിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് കോടതി പിഴ ചുമത്തിയത്. മാനേജ്‌മെന്റ് ആവശ്യപ്പെട്ട ഒരു രേഖ സമർപ്പിക്കാത്തതിന്റെ പേരിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 50 വിദ്യാർത്ഥികളെയാണ് ക്ലാസ്സിൽ നിന്നും വിലക്കിയത്.
അവർക്ക് നഷ്ടമായ വിദ്യാഭ്യാസത്തെ പിഴ കൊണ്ട് നികത്താനാവില്ല. പത്താം ക്ലാസ്സിന് തൊട്ട് മുൻപത്തെ വർഷം എന്ന നിലയിൽ 9 ആം ക്ലാസ്സിന് വലിയ പ്രാധാന്യം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളെ നിരന്തരം പരിപാലിക്കുന്നവർ എന്ന നിലയിൽ യഥാർത്ഥത്തിൽ പരീക്ഷിക്കപ്പെടുന്നത് അവരുടെ അമ്മമാർ ആണെന്നും, അവർക്കുണ്ടാകുന്ന സമ്മർദ്ദം വലുതാണെന്നും, അവരുടെ കാര്യത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും പറഞ്ഞ കോടതി മാനേജ്മെന്റിന്റെ നടപടിയോടുള്ള വിയോജിപ്പും രേഖപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Law/
മാനേജ്‌മെന്റ് ആവശ്യപ്പെട്ട രേഖ നൽകിയില്ല; 50 വിദ്യാർത്ഥികളെ ക്ലാസിൽ നിന്നും വിലക്കിയ സ്കൂൾ മാനേജ്‌മെന്റിന് ഒരു ലക്ഷം രൂപ പിഴ
Next Article
advertisement
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE
  • വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് ഉറപ്പുനൽകി.

  • ഡിഡിഇയുടെ റിപ്പോർട്ടിൽ അധ്യാപകരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

  • കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കലോത്സവം ബഹളത്തിലും ലാത്തിച്ചാർജിലുമാണ് സമാപിച്ചത്.

View All
advertisement