യുകെയിൽ പടരുന്ന '100 ദിന ചുമ'; കുഞ്ഞുങ്ങളിൽ ഗുരുതരം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ചെറിയ പനി, തൊണ്ടയിലെ കരുകരുപ്പ്, മൂക്കൊലിപ്പ്, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍
ഇംഗ്ലണ്ടിലും വെയില്‍സിലും നൂറ് ദിന ചുമയെന്ന പേരില്‍ അറിയപ്പെടുന്ന ഗുരുതരമായ ശ്വാസകോശ അണുബാധ പടര്‍ന്നു പിടിക്കുന്നു. ഈ അസുഖം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണിവിടെ. വില്ലന്‍ ചുമയെന്നും അറിയപ്പെടുന്ന ഈ പകര്‍ച്ചവ്യാധി ശ്വാസകോശത്തെയും ശ്വസന നാളികളെയും ബാധിക്കുന്ന ബാക്ടീരിയ മൂലമുള്ള അണുബാധയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗ്യവ്യാപനത്തില്‍ 230 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) യെ ഉദ്ധരിച്ച് യൂറോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
ഈ വര്‍ഷം ജൂലൈ-നവംബര്‍ മാസങ്ങള്‍ക്കിടയില്‍ വില്ലന്‍ ചുമയുടെ 716 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 2022-ലെ സമാനകാലയളവില്‍ റിപ്പോര്‍ട്ടു ചെയ്ത കേസുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് മൂന്നിരട്ടിയാണ്. പെര്‍ട്ടുസിസ് എന്നാണ് ഈ രോഗം ഔദ്യോഗികമായി അറിയപ്പെടുന്നത്. നവജാതശിശുക്കളില്‍ ഇത് വളരെ ഗുരുതരമായി മാറാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ചുമ ആരംഭിച്ച് ഏകദേശം മൂന്നാഴ്ച വരെ ഈ രോഗത്തിന് പകര്‍ച്ചാ സാധ്യതയുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു.
ലക്ഷണങ്ങള്‍ എന്തൊക്കെ?
അണുബാധയുണ്ടായി ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളിലാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. ചെറിയ പനി, തൊണ്ടയിലെ കരുകരുപ്പ്, മൂക്കൊലിപ്പ്, ചുമ എന്നിവയാണ് ലക്ഷണങ്ങള്‍. പതിയെ ഇത് കടുത്ത ചുമയിലേക്ക് നീങ്ങുകയാണ് പതിവ്. ചുമ ഏറെ നാള്‍ നീണ്ടുനില്‍ക്കുകയും ചിലപ്പോള്‍ ആഴ്ചകളോളമോ മാസങ്ങളോളമോ തുടരുകയും ചെയ്യും.
advertisement
ചുമ കടുക്കുമ്പോള്‍ ചിലര്‍ക്ക് വാരിയെല്ലുകളുടെ ഇടയില്‍ വേദന ഉണ്ടാകാറുണ്ട്. ചില ഒറ്റപ്പെട്ട കേസുകളില്‍ ഹെര്‍ണിയയ്ക്കും ഇത് കാരണമാകും. ചെവിയിലെ അണുബാധയ്ക്കും മൂത്രം പിടിച്ചുവെയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും ഇത് നയിക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എല്ലാ പ്രായത്തിലുള്ളവരെയും ചുമ ബാധിക്കുന്നുണ്ട്. സാധാരണഗതിയില്‍ ഇത് ഗുരുതരമാകാറില്ല.
പക്ഷേ, കുട്ടികളിലും നവജാതശിശുക്കളെയും ഈ രോഗം ഗുരുതരമായി ബാധിക്കാറുണ്ട്. ആറ് മാസത്തിന് താഴെ പ്രായമുള്ള കുട്ടികളില്‍ ന്യുമോണിയ, ശ്വാസ തടസം, അപസ്പമാരം പോലുള്ള അവസ്ഥ എന്നിവയ്ക്കും കാരണമാകാറുണ്ട്. ഗര്‍ഭിണികള്‍ക്ക് ഇതിനെതിരെ വാക്‌സിനെടുക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നൽകുന്നുണ്ട്. ഇത് കുഞ്ഞുങ്ങള്‍ക്ക് ജനനം മുതല്‍ സംരക്ഷണം നല്‍കുന്നു. അതേസമയം, ചെറിയ കുഞ്ഞുങ്ങള്‍ക്ക് എട്ട്, 12, 16 ആഴ്ചകളില്‍ മൂന്ന് ഡോസ് വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. 1950കളിലാണ് വില്ലന്‍ ചുമയെ നേരിടുന്നതിനുള്ള വാക്‌സിന്‍ നിര്‍മിച്ചത്. തുടര്‍ന്ന് കേസുകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 12, 2023 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
യുകെയിൽ പടരുന്ന '100 ദിന ചുമ'; കുഞ്ഞുങ്ങളിൽ ഗുരുതരം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്