• HOME
  • »
  • NEWS
  • »
  • life
  • »
  • Covid 19 Vaccination | ഗർഭിണികളായ സ്ത്രീകൾ നിർബന്ധമായും കോവിഡ് -19 വാക്സിൻ സ്വീകരിക്കണം; എന്തുകൊണ്ട്?

Covid 19 Vaccination | ഗർഭിണികളായ സ്ത്രീകൾ നിർബന്ധമായും കോവിഡ് -19 വാക്സിൻ സ്വീകരിക്കണം; എന്തുകൊണ്ട്?

ഗർഭകാലത്തെ വാക്സിനേഷൻ നവജാതശിശുക്കൾക്ക് സംരക്ഷണം നൽകുന്നു. പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ഗർഭിണികൾ പൊക്കിൾക്കൊടിയിലൂടെ രക്തത്തിലെ ആന്റിബോഡികൾ ഗർഭസ്ഥശിശുവിന് കൈമാറുന്നു,

  • Share this:
    ശരീരത്തിന് വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണ് ഗർഭകാലഘട്ടം (Pregnancy). ഗർഭകാലത്ത് സ്ത്രീകൾക്ക് തന്റെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ശരിയായ തീരുമാനങ്ങൾ എടുക്കാൻ പലപ്പോഴും സാധിക്കണമെന്നില്ല. കോവിഡ് വാക്‌സിനേഷന്റെ (Covid-19 Vaccination) കാര്യത്തിലും ശരിയായ തീരുമാനം എടുക്കാൻ ഗർഭിണികൾക്ക് കഴിയണമെന്നില്ല.

    പൊടുന്നനെ എല്ലാവരുടെയും ജീവിതത്തെ മാറ്റിമറിച്ച കോവിഡിനെ പ്രതിരോധിക്കാൻ കുറഞ്ഞ കാലയളവിനുള്ളിൽ കണ്ടെത്തിയ വാക്‌സിൻ ശരീരത്തിൽ ദോഷഫലങ്ങൾ ഉണ്ടാക്കുമോ എന്ന ആശങ്ക വാക്‌സിൻ എടുക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിച്ചിട്ടുണ്ട്. ഒരുപാട് വ്യാജവിവരങ്ങൾ ഇക്കാലത്ത് പ്രചരിക്കപ്പെട്ടതും അതിനൊരു കാരണമായി. ഗർഭകാലത്ത് സ്ത്രീകൾക്ക് സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും മാത്രമല്ല പലപ്പോഴും അപരിചിതരിൽ നിന്നുപോലും ഉപദേശങ്ങൾ ലഭിക്കാറുണ്ട്. ഗർഭാവസ്ഥയിൽ സങ്കീർണതകൾ ഉണ്ടാകുമോ എന്ന ആശങ്ക കൊണ്ടും ഗർഭസ്ഥ ശിശുവിന് ഹാനികരമാകുമോ എന്ന ഭയം കൊണ്ടുമൊക്കെയാണ് ഗർഭിണികളിൽ പലരും വാക്‌സിൻ എടുക്കാൻ തയ്യാറാകാത്തത്.

    കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമ്പോൾ ഗർഭിണികൾ വാക്സിന്റെ അപകടസാധ്യതകളും കോവിഡ് -19 ന് കാരണമാകുന്ന വൈറസായ സാർസ്-കോവ്-2 ബാധിച്ചാലുണ്ടാകുന്ന ദോഷഫലങ്ങളും ഒരുപോലെ പരിഗണിക്കണം. ഗർഭിണികളുടെ കാര്യത്തിൽ ഈ രണ്ടു വശങ്ങളും നന്നായി അറിഞ്ഞ ശേഷമായിരിക്കണം ഒരു തീരുമാനം എടുക്കേണ്ടത്. ഗർഭിണിയായ ഓരോ വ്യക്തിയും ഈ തീരുമാനം ശ്രദ്ധാപൂർവ്വം കൈക്കൊള്ളണം. ഒന്നും ചെയ്യാതിരിക്കുന്നത് സുരക്ഷിതമായ മാർഗമാണെന്ന് കണക്കാക്കരുത്.

    കോവിഡ് ബാധിച്ച് 2022 മാർച്ച് പകുതി വരെ അമേരിക്കയിൽ 30,000 ത്തിലധികം ഗർഭിണികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും അവരുടെ ആരോഗ്യനില ഗുരുതരമാവുകയും ചെയ്തു. അതിൽ 292 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വാർദ്ധക്യം, ഉയർന്ന ബോഡി മാസ് ഇൻഡക്സ്, ഹൈപ്പർടെൻഷൻ, പ്രമേഹം എന്നീ അവസ്ഥകളാൽ സങ്കീർണ്ണത നേരിടുന്ന ഗർഭിണികൾക്ക് കോവിഡ് കൂടി ബാധിച്ചാൽ ആരോഗ്യനില ഇരട്ടി വഷളാകും. കോവിഡ്-19 ബാധിച്ച ഗർഭിണികൾക്ക് ഗർഭിണികളല്ലാത്തവരെ അപേക്ഷിച്ച് തീവ്ര പരിചരണം ആവശ്യമായി വരാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. ഗർഭിണികളിൽ കോവിഡ് മൂലമുള്ള മരണം അപൂർവമാണെങ്കിലും കോവിഡ് -19 ന്റെ അപകടസാധ്യത വർധിക്കാൻ ഇടയുണ്ട്.

    Also Read-ഇടയ്ക്കിടെ മനസിനും ശരീരത്തിനും തളർച്ച അനുഭവപ്പെടാറുണ്ടോ? ഊർജസ്വലത നിലനിർത്താൻ ചെയ്യേണ്ട കാര്യങ്ങൾ

    ഗർഭകാലത്തെ വാക്സിനേഷൻ നവജാതശിശുക്കൾക്ക് സംരക്ഷണം നൽകുന്നു. പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ഗർഭിണികൾ പൊക്കിൾക്കൊടിയിലൂടെ രക്തത്തിലെ ആന്റിബോഡികൾ ഗർഭസ്ഥശിശുവിന് കൈമാറുന്നു, ഇത് നവജാത ശിശുവിന് കോവിഡ് -19 ൽ നിന്നും ഗുരുതരമായ രോഗത്തിൽ നിന്നും ആറ് മാസം വരെ സംരക്ഷണം നൽകുമെന്ന് തെളിഞ്ഞിട്ടുണ്ട്. കോവിഡ്-19-ന്റെ ഫലങ്ങൾ ഗർഭാവസ്ഥയിൽ കൂടുതലായി ബാധിക്കുന്നു.
    Published by:Jayashankar Av
    First published: