പാവങ്ങളുടെ കിഡ്നിയിൽ കണ്ണുവെച്ച് സമ്പന്നർ; അപ്പോളോ ആശുപത്രിയിലെ 'ക്യാഷ് ഫോർ കിഡ്‌നി' റാക്കറ്റിനെതിരെ അന്വേഷണം
- Published by:Arun krishna
- news18-malayalam
Last Updated:
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് അപ്പോളോ ആശുപത്രി അധികൃതർ രംഗത്തെത്തി
ഡൽഹിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് ക്യാഷ് ഫോർ കിഡ്നി റാക്കറ്റ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രാലയം ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. യുകെയിലെ ടെലഗ്രാഫ് പത്രമാണ് ഇൻവസ്റ്റിഗേഷൻ റിപ്പോർട്ട് പുറത്തു വിട്ടത്. മ്യാൻമാറിലെ പാവപ്പെട്ടവർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് അപ്പോളോ ആശുപത്രി അധികൃതർ രംഗത്തെത്തി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് ഇതെന്ന് ആശുപത്രി പ്രതികരിച്ചു.
മ്യാന്മാറിൽ നിന്നുള്ള പാവപ്പെട്ടവരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരുമായ യുവാക്കളെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ച് ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സമ്പന്നരായ രോഗികൾക്ക് വേണ്ടി അവരുടെ വൃക്കകൾ ദാനം ചെയ്യാൻ പണം നൽകുന്നു എന്നാണ് ടെലഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നത്. ''ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിർമിക്കുന്നവയാണ്. രോഗികളുടെ ബന്ധുക്കളെന്നു പറഞ്ഞ് വ്യാജ കുടുംബ ചിത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു", എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതൊരു വലിയ ബിസിനസാണെന്നും റാക്കറ്റിലെ ഏജൻറുമാരിൽ ഒരാളെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു.
advertisement
അന്വേഷണത്തിന്റെ ഭാഗമായി, ടെലിഗ്രാഫിന്റെ റിപ്പോർട്ടർമാരിൽ ഒരാൾ വൃക്ക ആവശ്യമുള്ള രോഗിയുടെ ബന്ധുവായി അഭിനയിക്കുകയാണ് ചെയ്തത്. ഈ രോഗിക്ക് അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കൽ ആവശ്യമായിരുന്നു, എന്നും എന്നാൽ വൃക്ക ദാനം ചെയ്യാൻ പറ്റിയ ആളുകൾ ഇവരുടെ കുടുംബത്തിൽ ഇല്ലെന്നും റാക്കറ്റുമായി ബന്ധപ്പെട്ട ആളുകളെ ഇയാൾ ധരിപ്പിച്ചു. ഈ റിപ്പോർട്ടർ അപ്പോളോയുടെ മ്യാന്മാർ ഓഫീസുമായും പിന്നീട് ബന്ധപെട്ടു. വൃക്ക ദാനം ചെയ്യാൻ ഒരാളെ കണ്ടെത്തും എന്നായിരുന്നു അവിടെയുള്ളവർ നൽകിയ മറുപടി. പിന്നാലെ ഒരു അപ്പോളോ ഏജന്റ്, റിപ്പോർട്ടറെ 27 വയസുള്ള ഒരു ബർമക്കാരനുമായി ബന്ധപ്പെടുത്തി. തന്റെ പ്രായമായ മാതാപിതാക്കൾക്ക് സഹായമാകണം എന്നും അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ തന്റെ വൃക്ക വിൽക്കണമെന്നുമാണ് ആ യുവാവ് പറഞ്ഞത്. രോഗിക്ക് അവരുടെ ദാതാവിനെ തിരഞ്ഞെടുക്കാമെന്നും അയാൾക്ക് പണം കൊടുത്താല്‍ മതിയെന്നും ഏജന്റ് റിപ്പോർട്ടറോട് പറഞ്ഞു.
advertisement
അപ്പോളോയുടെ മ്യാന്മാറിലെ ഏജന്റ് റിപ്പോർട്ടർക്ക് ആവശ്യമായ രേഖകൾ നൽകുകയും ചെയ്തു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നിരവധി ചെലവുകൾ അതിൽ പരാമർശിച്ചിരുന്നു. ഫാമിലി ട്രീ അഥവാ വംശാവലിയുണ്ടാക്കാന്‍ 33,000 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. വൺ സൈഡ് ഫ്ലൈറ്റ് ചാർജായി 21,000 രൂപയും മെഡിക്കൽ ബോർഡിന്റെ രജിസ്ട്രേഷൻ ഇനത്തിൽ 16,700 രൂപയും വേണമെന്നും പറഞ്ഞിരുന്നു. ഒരു രോഗിക്ക് മൊത്തത്തിൽ 1,79,500 രൂപ വരെ ചെലവ് പ്രതീക്ഷിക്കാമെന്നും രേഖയിൽ പറയുന്നു. ദാതാവിന് നൽകേണ്ട പണം ഇതിൽ ഉൾപ്പെട്ടിട്ടില്ല. എങ്കിലും ഇത് ഏകദേശം 70 അല്ലെങ്കിൽ 80 ലക്ഷം രൂപ ആയിരിക്കും എന്നാണ് ടെലഗ്രാഫ് റിപ്പോർട്ടിൽ പറയുന്നത്.
advertisement
മുൻകൂർ പണമടച്ചുകഴിഞ്ഞാൽ ഈ വൃക്കദാതാവ് ഇന്ത്യയിലേക്ക് പറക്കും. രോഗി പിന്നീട് ട്രാൻസ്പ്‌ളാന്റ് ഓതറൈസേഷൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുകയും ചെയ്യും. യുകെയിൽ പരിശീലനം നേടിയ, പത്മശ്രീ ലഭിച്ചിട്ടുള്ള ഡോ. സന്ദീപ് ഗുലേറിയയുടെ പേരും ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത് ഗുലേരിയയാണെന്നാണ് ചില രോഗികളും ഏജന്റുമാരും ടെലഗ്രാഫിനോട് പറഞ്ഞത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 07, 2023 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
പാവങ്ങളുടെ കിഡ്നിയിൽ കണ്ണുവെച്ച് സമ്പന്നർ; അപ്പോളോ ആശുപത്രിയിലെ 'ക്യാഷ് ഫോർ കിഡ്‌നി' റാക്കറ്റിനെതിരെ അന്വേഷണം