ഒൻപതുകാരി കാൻസർ രോഗമുക്തയായി; ഇന്ത്യയിൽ വികസിപ്പിച്ച ചികിത്സാരീതി ഫലം കണ്ടു
- Published by:Vishnupriya S
- news18-malayalam
Last Updated:
മുംബൈയിലെ നാസിക്ക് സ്വദേശിയായ ഈശ്വരി ബാഗിരവ് എന്ന പെൺകുട്ടിയിലാണ് ഇന്ത്യ വികസിപ്പിച്ചെടുത്ത CAR-T സെൽ തെറാപ്പി ഫലം കണ്ടത്
ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ കാൻസറിൽ നിന്ന് രോഗമുക്തി നേടിയിരിക്കുകയാണ് ഒൻപത് വയസ്സുകാരി. മുംബൈയിലെ നാസിക്ക് സ്വദേശിയായ ഈശ്വരി ബാഗിരവ് എന്ന പെൺകുട്ടിയിലാണ് ഇന്ത്യ വികസിപ്പിച്ചെടുത്ത CAR-T സെൽ തെറാപ്പി ഫലം കണ്ടത്. ആറാംവയസ്സിൽ ആണ് പെൺകുട്ടിക്ക് രക്തത്തെയും മജ്ജയെയും ബാധിക്കുന്ന കാൻസറായ അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ (ALL) ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെൻ്ററിൽ ആയിരുന്നു ഈശ്വരിയുടെ ചികിത്സ നടന്നത്. എന്നാൽ കീമോ അടക്കമുള്ള നിരവധി തെറാപ്പികൾക്ക് ശേഷവും ഈശ്വരിയുടെ ശരീരത്തിൽ കാൻസർ വീണ്ടും തിരിച്ചുവന്നു.
അങ്ങനെയിരിക്കെയാണ് പെൺകുട്ടി CAR-T സെൽ തെറാപ്പി സ്വീകരിക്കാൻ തീരുമാനിച്ചത്. CAR-T സെൽ തെറാപ്പിയുടെ പീഡിയാട്രിക് ട്രയലിൽ പങ്കെടുക്കുന്ന ആദ്യത്തെ കുട്ടിയാണ് ഈശ്വരി. ചികിത്സയ്ക്ക് ശേഷം കുട്ടി ആരോഗ്യവതിയാണെന്നും കാൻസർ മുക്തയാണെന്നും പരിശോധനയിൽ കണ്ടെത്തി. ഇതോടെ ക്യാൻസർ രോഗികളായ കുട്ടികൾക്ക് ഏറെ പ്രതീക്ഷ നൽകുകയാണ് ഈശ്വരിയുടെ ഈ യാത്ര." ഞാനും ഭാര്യയും മകൾക്ക് കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ തകർന്നു പോയി. ഞങ്ങളുടെ മകൾ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു . അതിനാൽ ഈ ട്രയലിലൂടെ ഒരു പരീക്ഷണം നടത്താൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ” ഈശ്വരിയുടെ പിതാവ് ബാഗിരവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
ഇപ്പോൾ അവൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും മറ്റേതൊരു കുട്ടിയെയും പോലെ ആരോഗ്യവതിയാണെന്നും പിതാവ് പറഞ്ഞു. " ഞാനും ഭാര്യയും ദിവസം മുഴുവൻ കരഞ്ഞ ആ ദിവസങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. അതൊരു ശാപമായി തോന്നി, പക്ഷേ CAR-T തെറാപ്പിയിലൂടെ ഞങ്ങൾക്ക് ഒരു പുതിയ അവസരം ലഭിച്ചതിൽ ഒരുപാട് നന്ദി" അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സയ്ക്കുശേഷം ഏകദേശം ഒന്നരവർഷമായി പെൺകുട്ടി പൂർണമായും കാൻസർ മുക്തയാണെന്ന് ഡോ. ഗൗരവ് നരുല വ്യക്തമാക്കി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പീഡിയാട്രിക് ട്രയൽ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.
advertisement
ഈ ചികിത്സ കുട്ടികൾക്ക് നൽകുന്നതിനായുള്ള വാണിജ്യ അനുമതി ഈ വർഷാവസാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ടാറ്റ മെമ്മോറിയൽ സെൻ്ററിലെ പീഡിയാട്രിക് ഓങ്കോളജി ആൻഡ് ഹെൽത്ത് സയൻസസ് പ്രൊഫസർ കൂടിയായ നരുല അറിയിച്ചു. അതേസമയം കുട്ടികൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നാണ് അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ. CAR-T സെൽ തെറാപ്പി ഇതിനകം തന്നെ മുതിർന്നവർക്കായി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കിയിട്ടുണ്ട്. അതായത് സ്വകാര്യ ആശുപത്രികൾക്ക് ഇപ്പോൾ അവരുടെ രോഗികൾക്ക് ഈ തെറാപ്പി ഉപയോഗപ്പെടുത്താം. ഇതുവരെ 15 രോഗികളിൽ പരീക്ഷിച്ച ഈ ചികിത്സാരീതി മൂന്നു രോഗികളെ പൂർണ്ണമായും രോഗമുക്തിയിലേക്ക് നയിച്ചിട്ടുണ്ട്.
advertisement
അതേസമയം സമീപകാലത്തെ കണക്കുകൾ പരിശോധിച്ചാൽ കാൻസർ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010-ൽ 9.80 ലക്ഷം രോഗികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത് 2023-ൽ 16 ലക്ഷം രോഗികളായി ഉയർന്നു. ഏകദേശം 8 ലക്ഷത്തോളം ആളുകൾ പ്രതിവർഷം കാൻസർ മൂലം മരണപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഈ കണക്ക് വരും വർഷങ്ങളിൽ കുത്തനെ ഉയരാനും സാധ്യതയുണ്ട്. പുതിയ തെറാപ്പിയിലൂടെ രോഗിയുടെ ശരീരത്തിൽ നിന്ന് രക്തം ശേഖരിച്ച് അതിൽ നിന്ന് 'ടി-സെല്ലുകൾ' എന്ന പ്രത്യേക തരം വെളുത്ത രക്താണുക്കളെ വേർതിരിക്കുകയും ലബോറട്ടറിയില്‍ പരിഷ്കരിച്ചെടുക്കുകയും ചെയ്യുന്നു.
advertisement
ഈ സെല്ലുകൾ ജിഎംപി-സർട്ടിഫൈഡ് മാനുഫാക്ചറിംഗ് യൂണിറ്റുകളിൽ ആണ് വികസിപ്പിക്കുന്നത്. തുടർന്ന് ഇത് രോഗിയുടെ ശരീരത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുകയും ചെയ്യും. ഇത് ശരീരത്തിനുള്ളിൽ കാൻസർ കോശങ്ങളുമായി പൊരുതി അവയെ ഇല്ലാതാക്കാൻ സഹായിക്കും. 2017-ൽ, യുഎസ് ഹെൽത്ത് റെഗുലേറ്റർ മുതിർന്നവർക്കുള്ള CAR-T തെറാപ്പിയ്ക്ക് അംഗീകാരം നൽകിയിരുന്നു. അന്ന് ഇതിന്റെ ചികിത്സാ നിരക്ക് ഏകദേശം 450,000 ഡോളറായിരുന്നു. അതായത് ഏകദേശം 3.73 കോടി രൂപ വരും. യൂറോപ്പിലും ചൈനയിലും ഉൾപ്പെടെ നിരവധി വികസിത രാജ്യങ്ങളിലും ഈ ചികിത്സ രീതി ഉണ്ട്. എന്നാൽ ഇന്ത്യയിലെ രോഗികൾക്ക് ഈ ചികിത്സ രീതി ഉപയോഗിക്കുമ്പോൾ ഹോസ്പിറ്റലൈസേഷൻ ചാർജുകൾ , അഡ്മിനിസ്ട്രേഷൻ ഫീഡ് തുടങ്ങി മറ്റു ചെലവുകൾ ഇതിൽ ഉൾപ്പെടും. അതുകൊണ്ടുതന്നെ ഭൂരിപക്ഷം ഇന്ത്യക്കാർക്കും ഈ ചികിത്സാ ചെലവ് താങ്ങാൻ കഴിയില്ല എന്നാണ് വിലയിരുത്തൽ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 13, 2024 7:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
ഒൻപതുകാരി കാൻസർ രോഗമുക്തയായി; ഇന്ത്യയിൽ വികസിപ്പിച്ച ചികിത്സാരീതി ഫലം കണ്ടു