ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിലെ കീ എൻടെം പ്രവിശ്യയിൽ മാർബർഗ് വൈറസ് മൂലം ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ 16 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 200 ഓളം പേരെ ക്വാറന്റൈനിലാക്കി. ‘എബോള’ വൈറസിന് സമാനമായി വളരെ ഗുരുതരമായ വൈറസ് രോഗമാണിത്. രോഗം മൂലമുള്ള മരണനിരക്ക് 88% വരെയാണ്. ഒമ്പത് പേർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് പൊട്ടിപ്പുറപ്പെട്ടതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.
അംഗോള, ഡിആർ കോംഗോ, ഗിനിയ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവയുൾപ്പെടെ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ മുമ്പ് രോഗം ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മധ്യ ആഫ്രിക്കൻ രാജ്യത്ത് ഇത് ആദ്യമായാണ് മാർബർഗ് വൈറസ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ഘാനയിൽ മാർബർഗ് വൈറസ് ബാധിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സെപ്റ്റംബറിൽ രോഗവ്യാപനം അവസാനിച്ചതായി അധികൃതർ പ്രഖ്യാപിച്ചു.
Also read-ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന കോവിഡ്; മലിനജലത്തിലെ വൈറസ് പരിശോധന നിർണായകമാകുന്നത് എങ്ങനെ?
രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാനും വൈദ്യസഹായം നൽകാനും ബാധിത ജില്ലകളിൽ വിദഗ്ധ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എപ്പിഡെമിയോളജി, കേസ് മാനേജ്മെന്റ്, അണുബാധ തടയൽ, ലബോറട്ടറി, റിസ്ക് കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ ആരോഗ്യ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്ന വിദഗ്ധരെ ലോകാരോഗ്യ സംഘടന വിന്യസിച്ചിട്ടുണ്ട്. ഇക്വറ്റോറിയൽ ഗിനിയ അധികൃതർ രോഗം വളരെ വേഗം സ്ഥിരീകരിച്ചതിനാൽ നടപടികൾ വേഗത്തിലാക്കാനാകുമെന്നും അതിനാൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നും വൈറസ് എത്രയും വേഗം തടയാനാകുമെന്നും, ലോകാരോഗ്യ സംഘടനാ ആഫ്രിക്കൻ റീജിയണൽ ഡയറക്ടർ ഡോ. മത്ഷിദിസോ മൊയെറ്റി പറഞ്ഞു.
വൈറസിന്റെ ലക്ഷണങ്ങൾ
മാർബർഗ് വൈറസ് വളരെ വേഗത്തിൽ പകരുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എബോള വൈറസ് രോഗത്തിന് കാരണമാകുന്ന അതേ വൈറസ് കുടുംബത്തിലാണ് മാർബർഗ് വൈറസും ഉൾപ്പെടുന്നത്. കടുത്ത പനി, കഠിനമായ തലവേദന, ദേഹാസ്വാസ്ഥ്യം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. വൈറസിന്റെ ഇൻക്യുബേഷൻ സമയം രണ്ട് മുതൽ 21 ദിവസം വരെയാണ്. ടൈഫോയിഡ്, മലേറിയ എന്നിവയ്ക്ക് സമാനമായതിനാൽ ചിലരിൽ രോഗം തുടക്കത്തിൽ കണ്ടെത്താൻ പ്രയാസകരമായേക്കും.
പകരുന്നത് എങ്ങനെ?
പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലേയ്ക്ക് പകരുന്നത്. രോഗബാധിതരുടെ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ രോഗം പകരുന്നു..
ചികിത്സ
നിലവിൽ ഈ വൈറസിന് വാക്സിനുകളോ ആൻറിവൈറൽ ചികിത്സകളോ ലഭ്യമല്ല. സപ്പോർട്ടീവ് കെയർ വഴിയോ ഓറൽ അല്ലെങ്കിൽ ഇൻട്രാവണസ് ദ്രാവകങ്ങൾ ഉപയോഗിച്ചുള്ള റീഹൈഡ്രേഷൻ വഴിയോ പ്രത്യേക രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള ചികിത്സ വഴിയോ വൈറസിനെ ചെറുത്തു നിൽക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.