ചൈനയിലെ ശ്വാസകോശ രോഗ വ്യാപനം; കോവിഡിന് മുമ്പുള്ള കണക്കുകളേക്കാൾ ഉയർന്നതല്ലെന്ന് WHO
- Published by:Naseeba TC
- news18-malayalam
Last Updated:
ഒന്നോ രണ്ടോ വർഷം മുമ്പ് മിക്ക രാജ്യങ്ങളും ഈ അവസ്ഥ നേരിട്ടിട്ടുണ്ട്
ചൈനയിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വ്യാപനം കോവിഡിന് മുൻപുള്ള കണക്കുകളെക്കാൾ ഉയർന്നതല്ലെന്ന് ലോകാരോഗ്യ സംഘടന (WHO). എപ്പിഡെമിക് ആൻഡ് പാൻഡെമിക് പ്രിപ്പേർഡ്‌നെസ് ആൻഡ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ മരിയ വാൻ കെർഖോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതാണ് കുട്ടികളിൽ രോഗവ്യാപനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
എന്നാൽ കോവിഡിന് മുൻപുള്ള 2018-2019 കാലയളവിലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ കേസുകൾ ഉയർന്നതല്ലെന്ന് മരിയ വാൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കൂടാതെ ഇത് ഒരു പുതിയ വൈറസിന്റെ സൂചനയല്ല എന്നും ഒന്നോ രണ്ടോ വർഷം മുമ്പ് മിക്ക രാജ്യങ്ങളും ഈ അവസ്ഥ നേരിട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വർദ്ധനവ് പല രോഗികളുടെയും രക്തചക്രമണത്തെയാണ് ബാധിച്ചിരിക്കുന്നത് എന്ന് ഞായറാഴ്ച ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇതിനു പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസ് ആണെന്നും ചൂണ്ടിക്കാട്ടി. നിലവിലെ രോഗ വ്യാപനം ന്യുമോണിയ ക്ലസ്റ്ററായി മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ ചൈനയോട് ലോകാരോഗ്യ സംഘടന വിശദീകരണം തേടിയിരുന്നു. അതേസമയം ഇപ്പോൾ ചൈന നൽകിയ റിപ്പോർട്ടിന്റെ സുതാര്യത എത്രത്തോളം ആണെന്ന കാര്യത്തിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
advertisement
എങ്കിലും നിലവിലെ കേസുകളിൽ പുതിയതോ അസാധാരണമോ ആയ വൈറസുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചത്. നിലവിലെ കോവിഡ് സാഹചര്യവും ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിലവിലെ സാഹചര്യം വളരെ മെച്ചപ്പെട്ടതാണെന്നും ഇനി വൈറസ് ബാധകൾ ഉണ്ടായാലും വാക്സിനേഷൻ എടുത്തതിനാൽ ഒരു പരിധിവരെ പ്രതിരോധശേഷി ആളുകളിൽ നിലനിൽക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 27, 2023 9:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
ചൈനയിലെ ശ്വാസകോശ രോഗ വ്യാപനം; കോവിഡിന് മുമ്പുള്ള കണക്കുകളേക്കാൾ ഉയർന്നതല്ലെന്ന് WHO