വയനാടൻ വാമൊഴി ചരിത്രത്തിൽ ഒരു കഥയുണ്ട്. ശ്രീരാമ പരിത്യാഗത്താൽ അനുജൻ ലക്ഷമണനാൽ വനത്തിലുപേക്ഷിക്കപ്പെട്ട സീത ഏകാകിയും സങ്കട പരവശയുമായി കണ്ണീർ വാർത്ത ഇടമെന്ന് പറയപ്പെടുന്ന ഒരു സ്ഥലമുണ്ടിവിടെ; സുൽത്താൻ ബത്തേരി താലൂക്കിലെ മുത്തങ്ങ പൊൻകുഴി.
ഈ വിശ്വാസത്തെ അധികരിച്ച്, വനത്താൽ ചുറ്റപ്പെട്ട ദേശീയ പാത 766ൽ പൊൻകുഴിയിലായി, ഒരു സീതാ ദേവി ക്ഷേത്രമുണ്ട്. ഇതിന് സമീപത്താണ് സീതാ ദുഃഖങ്ങൾ ഒഴുകിക്കൂടിയതെന്ന് പറയപ്പെടുന്ന സീതാ തീർത്ഥം. ഇത് വയനാട് വന്യജീവി സങ്കേതത്തിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം ഭക്തർ എത്തുന്ന മലബാറിലെ പ്രധാനപ്പെട്ട സീതാദേവീ ക്ഷേത്രങ്ങളിൽ ഒന്നാണ് വയനാട് ബാംഗ്ലൂർ റൂട്ടിലുള്ള പൊൻകുഴിയിലെ സീതാ ദേവി ക്ഷേത്രം. സമീപത്തായി റോഡിന് അഭിമുഖമായി ശ്രീരാമ ക്ഷേത്രവുമുണ്ട്.
പിന്നീട് വനത്തിൽ ഒറ്റപ്പെട്ടിരിക്കുന്ന സീതയെ വാത്മീകി മഹർഷി കാണുകയും ആശ്രമത്തിൽ കൊണ്ടുപോയി സംരക്ഷിച്ചതായുമാണ് ഐതിഹ്യം. ബത്തേരി താലൂക്കിലും വയനാടിന്റെ വിവിധ ഭാഗങ്ങളിലും രാമായണ കഥകകളാലും കഥാ പരിസരങ്ങളാലും സമ്പന്നമായ ഇടങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ നൂൽപ്പുഴക്കൊപ്പം പ്രളയ ജലത്താൽ സീതാ തീർത്ഥവും നിറഞ്ഞ് ഒഴുകി.
അദ്ധ്യാത്മരാമായണത്തിൽ ശ്രീരാമ പട്ടാഭിഷേകം വരെയേ രാമകഥാ വർണ്ണനയുള്ളൂ. വാത്മീകി രാമായണത്തിലും ഇങ്ങനെ തന്നെ. പിന്നീട് വാത്മീകി മഹർഷിയാൽ തന്നെ രണ്ടാം ഭാഗമായി രചിക്കപ്പെട്ട ഉത്തര രാമായണത്തിലാണ് ശ്രീരാമ പട്ടാഭിഷേക ശേഷമുള്ള രാമകഥാ, സീതാ വ്യഖ്യാനങ്ങൾ വരുന്നത്.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.