മുസ്ലീം സമുദായത്തെ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിനായുള്ള പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് ഉത്തർപ്രദേശിലെ പണ്ഡിതൻമാർ. ”നമ്മുടെ സമൂഹത്തെ ദാരിദ്ര്യത്തിൽ നിന്നും രക്ഷിക്കാനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട സമയമാണിത്”, ഇസ്‌ലാമിക് സെന്റർ ഓഫ് ഇന്ത്യ ചെയർമാൻ ഖാലിദ് റാഷിദ് ഫറംഗി മഹാലി പറഞ്ഞു.ശനിയാഴ്ച ലഖ്‌നൗവിൽ ആരംഭിച്ച അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസിന്റെ (എഎംപി) ദ്വിദിന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രതിനിധികൾ, പണ്ഡിതർ, നയരൂപീകരണ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വിവിധ പൗരസമൂഹ പ്രവർത്തകർ തുടങ്ങിയവരെല്ലാം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസിന്റെ പ്രവർത്തനങ്ങളെ സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥി സഫി ഹൈദർ, (തൻസീമുൽ-മകാതിബ് ലഖ്‌നൗവിന്രെ സെക്രട്ടറി) പ്രശംസിച്ചു. ”എൻജിഒകളെ ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവന്നാൽ മാത്രമേ സമൂഹത്തെ ഉയർച്ചയിലേക്കു വളർത്താൻ സാധിക്കൂ”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങൾ കൂടുതലുള്ള രാജ്യത്തെ 200 ജില്ലകളിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് സമ്മേളനം നടത്തുന്നതെന്ന് എഎംപി പ്രസിഡന്റ് ആമിർ ഇദ്രിസി പറഞ്ഞു. “സമുദായത്തിലെ വലിയൊരു വിഭാഗം ജനങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരാണ്. അവരെ മറ്റ് സമുദായങ്ങൾക്ക് തുല്യമായി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ പ്രദേശങ്ങളിലെയും സാമൂഹ്യ പ്രവർത്തകരെയും എൻജിഒകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രാദേശിക സമ്മേളനങ്ങളും എഎംപി സംഘടിപ്പിക്കുമെന്ന് ആമിർ ഇദ്രിസി പറഞ്ഞു. ”സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ ക്ഷേമത്തിനായി അവർ ഒരുമിച്ച് പ്രവർത്തിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ പദ്ധതികളുടെ പ്രയോജനം സമൂഹത്തിന് ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുൻ ഐപിഎസ് ഓഫീസർ യു നിസാർ അഹമ്മദ് സംസാരിച്ചു. ”ഇക്കാര്യത്തിൽ സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ പദ്ധതികൾ ലഭ്യമാക്കാൻ എല്ലാ എൻജിഒകളും മുന്നിട്ടിറങ്ങണം”, അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.