റമദാൻ മാസത്തിൽ ഉംറ തീർത്ഥാടനത്തിനായി ആയിരക്കണക്കിന് വിശ്വാസികളാണ് സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കായി ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ തീർത്ഥാടകർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി സർക്കാർ. യുഎഇയിൽ മാത്രം ഉംറ തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ വർധനവ് കണക്കിലെടുത്ത് വേണ്ടത്ര തയ്യാറെടുപ്പ് നടത്തുകയാണ് സൗദി അറേബ്യ. പ്രധാന മാർഗനിർദേശങ്ങൾ ഇവയാണ്;
ഒരു തവണ മാത്രം ഉംറ
ഈ റമദാൻ മാസത്തിൽ ഒരു തവണ ഉംറ തീർത്ഥാടനം നടത്തിയാൽ മതിയെന്ന് വിശ്വാസികളോട് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ‘റമദാനിൽ ഒരാൾ ഒറ്റത്തവണ മാത്രം ഉംറ തീർത്ഥാടനം നടത്തുന്നത് മറ്റ് തീർത്ഥാടകർക്കും ചടങ്ങുകൾ ചെയ്യാൻ അവസരം നൽകും. കൂടാതെ ജനത്തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്താനും സാധിക്കും,’ ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഓൺലൈൻ അപ്പോയ്ൻമെന്റ്
തവാക്കൽന, നുസൂക്ക് എന്നീ ആപ്പുകൾ വഴി ഉംറ തീർത്ഥാടകർ തങ്ങളുടെ അപ്പോയ്ൻമെന്റ് ഉറപ്പാക്കേണ്ടതാണെന്നും സൗദി അധികൃതർ അറിയിച്ചിരുന്നു. കൂടാതെ തീർത്ഥാടനത്തിനുള്ള നടപടി ക്രമങ്ങൾ മുൻവർഷത്തേക്കാൾ ലഘൂകരിച്ചിട്ടുണ്ട്. റമദാന് മുന്നോടിയായുള്ള മുൻകൂർ ബുക്കിംഗുകൾ പൂർത്തിയായതായി വിവിധ ഏജൻസികളും അറിയിച്ചു.
തീർത്ഥാടന സമയവും തീയതിയും
ഉംറയ്ക്കായി ബുക്ക് ചെയ്ത തീർത്ഥാടകർ തങ്ങൾ ബുക്ക് ചെയ്ത തീയതിയും സമയവും കൃത്യമായി അറിഞ്ഞിരിക്കണം. തീർത്ഥാടനത്തിനായി മതിയായ സ്ലോട്ടുകൾ തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഹജ്ജ് മന്ത്രാലയവും വിശുദ്ധ മസ്ജിദുകളുടെ ജനറൽ പ്രസിഡൻസിയും കൂടി ചേർന്നാണ് തീയതികൾ നിശ്ചയിച്ചിരിക്കുന്നത്.
റംസാനിൽ നോമ്പുകാർക്കോ ഇഫ്താർ വിരുന്നുകൾക്കോ സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമുള്ള മുന്നറിയിപ്പിലാണ് ഇക്കാര്യമുള്ളത്. റമദാനെ സ്വീകരിക്കുന്നതിനും വിശ്വാസികൾക്ക് സേവനം നൽകുന്നതിനുമായി പള്ളികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്ലാമിക കാര്യ മന്ത്രി ഷേഖ് ഡോ. അബ്ദുല്ലത്തീഫ് അൽഷേഖ് എല്ലാ മന്ത്രാലയ ശാഖകൾക്കും സർക്കുലർ അയച്ചിരുന്നു.
Also read-റംസാന്‍ കാലത്ത് ഒരു തവണ മാത്രം ഉംറ ചെയ്യാന്‍ അനുമതിയെന്ന് സൗദി അറേബ്യ
മസ്ജിദുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ നമസ്കാര സമയത്ത് ഇമാമിന്റെയും ആരാധകരുടെയും ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.പ്രാർത്ഥന നടത്തുന്നത് എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പള്ളിയിൽ താമസിക്കുന്നതിന് അംഗീകാരം നൽകാനും അവയിൽ നിയമ ലംഘനങ്ങളൊന്നുമില്ലെന്ന് പരിശോധിക്കാനും അപേക്ഷിക്കുന്നവരുടെ ഡാറ്റ അറിയാനും പള്ളിയിലെ ഇമാമിന് ഉത്തരവാദിത്തമുണ്ട്.
പള്ളിയിൽ നോമ്പുകാർക്കുള്ള ഇഫ്താർ ഒരുക്കുന്നുണ്ടെങ്കിൽ അതിനായി പള്ളിയുടെ അങ്കണങ്ങളിൽ ഒരുക്കുന്ന സ്ഥലങ്ങളും ഇമാമിന്റെയും മുഅദ്ദിനിന്റെയും ഉത്തരവാദിത്തത്തിലായിരിക്കണം. ഇഫ്താറിന്റെ ഉത്തരവാദിത്തമുള്ളവർ ഇഫ്താർ കഴിഞ്ഞാൽ ഉടൻ തന്നെ സ്ഥലം വൃത്തിയാക്കണം. ഇഫ്താർ വിരുന്ന് നടത്തുന്നതിന് മറ്റു താൽക്കാലിക മുറികളോ ടെന്റുകളോ ഉണ്ടാക്കരുതെന്നും നിർദേശത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ramadan, Ramzan, Saudi arabia, Umrah