ഗുരുവായൂരിൽ പത്തുദിവസത്തെ ഉത്സവത്തിന് കൊടിയേറി; 3.2 കോടി ചെലവിൽ 2.3 കോടി ഭക്ഷണത്തിന്; ആനയോട്ടത്തിൽ ഗോകുൽ ജേതാവ്
- Published by:Rajesh V
- news18-malayalam
Last Updated:
20,000 കിലോ മത്തൻ അടക്കം 40,000 കിലോയോളം പച്ചക്കറികളാണ് കഞ്ഞി, പുഴുക്ക്, സദ്യ, പകർച്ച എന്നിവയ്ക്കായി ഉപയോഗിക്കുന്നത്
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പത്തു ദിവസത്തെ ഉത്സവത്തിന് വെള്ളിയാഴ്ച രാത്രി കൊടിയേറി. എട്ടരയ്ക്ക് കൊടിയേറ്റച്ചടങ്ങ് തുടങ്ങി. സ്വർണക്കൊടിമരത്തിനു കീഴെ സപ്തവർണക്കൊടിക്ക് പൂജനടത്തി ശ്രീലകത്തു കൊണ്ടുപോയി ദേവചൈതന്യം കൊടിയിലേക്ക് പകർന്നശേഷമായിരുന്നു കൊടിയേറ്റ്.
മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വർണധ്വജത്തിൽ ശംഖധ്വനിക്കിടയിൽ കൊടി ഉയർത്തി. തന്ത്രിമാരായ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരും കൂടെയുണ്ടായിരുന്നു. ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട് ആചാര്യവരണം നിർവഹിച്ചു.
ആനയോട്ടത്തിൽ ഗോകുൽ ഒന്നാമതായി
വൈകീട്ട് മൂന്നിന് നടന്ന ആനയോട്ടത്തിൽ ഗോകുൽ ഒന്നാമനായി. ഓട്ടമാരംഭിച്ച മഞ്ജുളാൽ മുതൽ മുന്നിൽക്കുതിച്ച ചെന്താമരാക്ഷനെയും കണ്ണനെയും പിന്നിലാക്കിയാണ് ഗോകുൽ ആദ്യം ഓടിയെത്തിയത്. പിടിയാന ദേവിയും കൊമ്പൻ രവികൃഷ്ണയും നാലും അഞ്ചും സ്ഥാനത്തെത്തി. ആനയോട്ടത്തിൽ 19 ആനകൾ പങ്കെടുത്തു. .
advertisement
രാവിലെ ആനയില്ലാ ശീവേലി
ഉത്സവാരംഭദിനത്തിൽ രാവിലെ ഗുരുവായൂരപ്പൻ ആനയില്ലാതെ ശീവേലിക്ക് എഴുന്നള്ളി. എന്നും ശീവേലിക്ക് ആനപ്പുറത്ത് എഴുന്നള്ളുന്ന ഗുരുവായൂരപ്പൻ വർഷത്തിൽ ഒരു ദിവസം ഒരു നേരം മാത്രമാണ് ആനയില്ലാതെ എഴുന്നള്ളുക. ക്ഷേത്രത്തിൽ ആന ഇല്ലാതിരുന്ന കാലത്ത് കൊടിയേറ്റ ദിവസം രാവിലെ ആന എത്തിയില്ലെന്നും ഉച്ചകഴിഞ്ഞപ്പോൾ ആനകൾ കൂട്ടത്തോടെ ഓടിയെത്തിയെന്നുമുള്ള ഐതിഹ്യത്തിന്റെ ഭാഗമാണ് ആനയില്ലാശീവേലിയും ആനയോട്ടവും.
ആകെ ചെലവ് 3.22 കോടി; ഭക്ഷണത്തിന് മാത്രം 2.3 കോടി
ഗുരുവായൂർ ഉത്സവത്തിന്റെ ആകെ ചെലവ് 3,22,33,000 രൂപ. ഇതിൽ 2.31 കോടി രൂപ ഉത്സവസദ്യയ്ക്കും അന്നദാനത്തിനും ആണെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ. ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ അറിയിച്ചു.
advertisement
ഭക്തർക്ക് രാവിലെ കഞ്ഞിയും മുതിരപ്പുഴുക്കും രാത്രി ചോറും രസകാളനും വിഭവങ്ങളും വിളമ്പും. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കെല്ലാം 2 നേരം പകർച്ചയുമുണ്ട്. കഞ്ഞിക്ക് 42,000 കിലോ അരി, ചോറിന് 50,000 കിലോ. പുഴുക്കിന് 25,000 കിലോ മുതിരയും 22,000 കിലോ ഇടിച്ചക്കയും എന്നാണ് കണക്ക്.
Also Read- ആറ്റുകാല്‍ പൊങ്കാല; സ്‌പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ ; 10 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ്
വിഭവങ്ങൾ തയാറാക്കാൻ കല്ലുപ്പ് 3000 കിലോയും പൊടിയുപ്പ് 600 കിലോയും ഉപയോഗിക്കും. 10 ടൺ പപ്പടം കാച്ചിയെടുക്കാൻ മാത്രം 9 ടൺ വെളിച്ചെണ്ണ വേണം. കഞ്ഞി കുടിക്കാൻ രണ്ടര ലക്ഷം പാള പ്ലേറ്റും പച്ചപ്ലാവില കുത്തിയതുമാണ് വേണ്ടത്.
advertisement
20,000 കിലോ മത്തൻ അടക്കം 40,000 കിലോയോളം പച്ചക്കറികളാണ് കഞ്ഞി, പുഴുക്ക്, സദ്യ, പകർച്ച എന്നിവയ്ക്കായി ഉപയോഗിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Guruvayoor,Thrissur,Kerala
First Published :
March 04, 2023 7:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഗുരുവായൂരിൽ പത്തുദിവസത്തെ ഉത്സവത്തിന് കൊടിയേറി; 3.2 കോടി ചെലവിൽ 2.3 കോടി ഭക്ഷണത്തിന്; ആനയോട്ടത്തിൽ ഗോകുൽ ജേതാവ്