അറ്റ്ലസ് രാമചന്ദ്രൻ 'ജനകോടികളുടെ വിശ്വസ്ത സ്ഥാപന'മായി പ്രശസ്തം; കോടികളുടെ ഇടപാടിൽ അടിതെറ്റി മൂന്നുവർഷം തടവറയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രാദേശിക സ്വർണ്ണ വ്യാപാരത്തിൽ മെഗാ ഓഫറുകൾ എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് അറ്റ്ലസ് രാമചന്ദ്രനാണ്.
ഒരു പരസ്യ വാചകത്തിലൂടെ ജനകോടികളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ച വ്യവസായിയാണ് അറ്റ്ലസ് രാമചന്ദ്രൻ. "അറ്റ്ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന പരസ്യവാചകം കേൾക്കാത്ത മലയാളികൾ വിരളമായിരിക്കും. പരസ്യത്തിന്റെ അവസാനം സ്വന്തം ശബ്ദത്തിൽ അറ്റ്ലസ് രാമചന്ദ്രൻ ഈ പരസ്യവാചകം പറയുന്നത് കേൾക്കാൻ കൗതുകത്തോടെ കാത്തിരുന്ന കുട്ടിക്കാലം ഇന്നത്തെ യുവാക്കൾക്ക് ഓർത്തെടുക്കാവുന്നതാണ്.
ബാങ്കിങ് മേഖലയിലൂടെയാണ് അറ്റ്ലസ് രാമചന്ദ്രൻ തന്റെ കരിയർ ആരംഭിക്കുന്നത്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം കനറാ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചായിരുന്നു തുടക്കം. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലേക്ക് മാറിയ അദ്ദേഹം അവിടെ ഫീൽഡ് ഓഫീസറും അക്കൗണ്ടന്റും മാനേജരുമായിരുന്നു. നൂറിലധികം ശാഖകളുടെ സൂപ്രണ്ടായതിനു ശേഷമാണ് ബാങ്കിങ് മേഖല ഉപേക്ഷിക്കുന്നത്.
1974 ൽ കുവൈറ്റിലേക്ക് ചേക്കേറിയതോടെയാണ് മത്തുക്കര മൂത്തേടത്ത് രാമചന്ദ്രൻ എന്ന അറ്റ്ലസ് രാമചന്ദ്രന്റെ കഥ ആരംഭിക്കുന്നത്. കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ ജോലിക്കായാണ് അദ്ദേഹം കുവൈറ്റിൽ എത്തുന്നത്. ഈ കാലത്താണ് സ്വർണവിപണയിലേക്ക് ശ്രദ്ധ തിരിയുന്നത്. സ്വർണ്ണാഭരണങ്ങൾക്കുള്ള വലിയ ഡിമാൻഡിനെക്കുറിച്ച് തിരിച്ചറിഞ്ഞ അദ്ദേഹം കുവൈറ്റിലെ സൂഖ് അൽ വാത്യയിൽ ആദ്യത്തെ അറ്റ്ലസ് ഷോറൂം തുറന്നു.
advertisement
പ്രവാസി, ചലച്ചിത്ര നിർമാതാവ്, സിനിമാ വിതരണം, അഭിനേതാവ് തുടങ്ങി വിവിധ മേഖലകളിൽ അറ്റ്ലസ് രാമചന്ദ്രനെ മലയാളികൾക്ക് അറിയാം. പ്രവാസിയായി ആരംഭിച്ച് ഒടുവിൽ പ്രവാസിയായി തന്നെയാണ് അദ്ദേഹത്തിന്റെ മടക്കവും.
കുവൈറ്റിലെ സ്വർണവ്യാപാരം മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടയിലാണ് ഗൾഫ് യുദ്ധം തിരിച്ചടിയാകുന്നത്. ഗൾഫ് യുദ്ധത്തിൽ അറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസ്സ് പൂർണമായും തകർന്നു. എന്നാൽ പിന്മാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല. യുഎഇയിൽ എത്തി വീണ്ടും ബിസിനസ് ആരംഭിച്ചു. പ്രാദേശിക സ്വർണ്ണ വ്യാപാരത്തിൽ മെഗാ ഓഫറുകൾ എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് അറ്റ്ലസ് രാമചന്ദ്രനാണ്. സ്വർണ്ണക്കട്ടി മുതൽ ആഢംബര കാറുകൾ വരെ സമ്മാനമായി നൽകി ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ബിസിനസ്സ് തന്ത്രത്തിൽ അദ്ദേഹം വിജയിച്ചു. കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയതിനു ശേഷമാണ് "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന പരസ്യവാചകം അദ്ദേഹം അവതരിപ്പിക്കുന്നത്.
advertisement
2015ല്‍ സാമ്പത്തിക ക്രമക്കേട് കേസാണ് അറ്റ്ലസ് രാമചന്ദ്രനെ പിടിച്ചുലച്ചത്. ദുബായിൽ മൂന്ന് വർഷത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങി വീണ്ടും ബിസിനസ്സ് രംഗത്ത് സജീവമാകാൻ ശ്രമിക്കുന്നതിനിടയിലാണ് മരണം ക്ഷണിക്കാത്ത അതിഥിയായി എത്തുന്നത്.
2015 ഓഗസ്റ്റിലാണ് അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെ ബാങ്കുകൾ നൽകിയ കേസിലായിരുന്നു അറസ്റ്റ്. മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് വിധിച്ചത്. 2018 ജൂണിൽ പുതിയ പാഠങ്ങളും അനുഭവങ്ങളുമായി അദ്ദേഹം ജയിൽ മോചിതനായി. കേന്ദ്ര സർക്കാരിന്റേയും പ്രവാസി സംഘടനകളുടേയും ഇടപെടലിലൂടെയായിരുന്നു ജയിൽ മോചനം.
advertisement
വായ്പകൾ തിരിച്ചടക്കുന്നത് മുടങ്ങിയതോടെ ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് നൽകിയത്. അദ്ദേഹത്തിനൊപ്പം മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2022 8:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
അറ്റ്ലസ് രാമചന്ദ്രൻ 'ജനകോടികളുടെ വിശ്വസ്ത സ്ഥാപന'മായി പ്രശസ്തം; കോടികളുടെ ഇടപാടിൽ അടിതെറ്റി മൂന്നുവർഷം തടവറയിൽ