പൂച്ച ഇറങ്ങിയില്ല; റോമില്‍ നിന്നുള്ള ബോയിംഗ് 737 സര്‍വീസ് രണ്ടുദിവസം നിറുത്തിവെച്ചു
- Published by:meera_57
- news18-malayalam
Last Updated:
റോമില്‍ നിന്ന് ജര്‍മനിയിലേക്കു പുറപ്പെട്ട റയാന്‍എയറിന്റെ വിമാനമാണ് സര്‍വീസ് നടത്താനാകാതെ രണ്ടുദിവസത്തോളം യാത്ര വൈകിയത്
വിമാനത്തിനുള്ളില്‍ പൂച്ച കുടുങ്ങിയതിനാല്‍ വിമാനം പറത്താനാവാതെ ഗ്രൗണ്ടില്‍ കിടന്ന് രണ്ടു ദിവസം. റോമില്‍ നിന്ന് ജര്‍മനിയിലേക്കു പുറപ്പെട്ട റയാന്‍എയറിന്റെ വിമാനമാണ് സര്‍വീസ് നടത്താനാകാതെ രണ്ടുദിവസത്തോളം യാത്ര വൈകിയത്. ബോയിംഗ് 737 വിമാനത്തിലാണ് പൂച്ച കുടുങ്ങിയത്. വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ് പൂച്ച കരയുന്ന ശബ്ദം വിമാനത്തിലെ ജീവനക്കാര്‍ കേട്ടത്. തുടര്‍ന്ന് ശബ്ദത്തിന്റെ ഉറവിടം സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിമാനത്തിനുള്ളില്‍ പരിശോധന നടത്തി. അന്വേഷണത്തിനിടെയാണ് വിമാനത്തിന്റെ ഇലക്ട്രിക്കല്‍ ബേയുടെ ഭാഗത്തായി വെളുപ്പും കറുപ്പും നിറങ്ങൾ ഇടകലര്‍ന്ന പൂച്ചയെ എഞ്ചിനീയര്‍മാര്‍ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നിരവധി പാനലുകള്‍ മാറ്റിയപ്പോഴാണ് ഉള്ളില്‍ പൂച്ച കുടുങ്ങിയ വിവരം അറിയുന്നത്.
വിമാനത്തിന്റെ സൂക്ഷ്മമായ ഇടങ്ങളിലേക്ക് അവര്‍ ഇഴഞ്ഞു കയറി പൂച്ചയെ പിടിക്കാന്‍ നോക്കിയെങ്കിലും അത് കൂടുതല്‍ ഉള്ളിലേക്ക് നീങ്ങിപ്പോയി. തുടര്‍ന്ന് പൂച്ചയെ പിടിക്കുന്നത് അല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഓരോ തവണയും അതിനെ പിടി കൂടാൻ നോക്കുമ്പോള്‍ അത് കൂടുതല്‍ ഉള്ളിലേക്ക് കയറി പോകുകയും രക്ഷാപ്രവര്‍ത്തനം കടുത്തവെല്ലുവിളി നേരിടുകയും ചെയ്തു.
പൂച്ച വിമാനത്തിന്റെ ഇലക്ട്രിക്കല്‍ ഘടകഭാഗങ്ങളുടെ സമീപത്ത് നിലയുറപ്പിച്ചതിനാൽ വിമാനം പറത്തുന്നത് അത്യന്തം അപകടം നിറഞ്ഞ കാര്യമായിരുന്നു. തുടര്‍ന്ന് വിമാന സര്‍വീസ് നിറുത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പൂച്ചയെ വിമാനത്തിനുള്ളില്‍ വെച്ച് വിമാനം പറന്നാല്‍ അത് സാങ്കേതിക തകരാര്‍ ഉണ്ടാക്കുമെന്നും ക്രൂവിനും യാത്രക്കാരുടെയും ജീവന് ഭീഷണിയാണെന്നും അധികൃതര്‍ ഭയപ്പെട്ടു. അതിനാല്‍ വിമാനം ഗ്രൗണ്ടില്‍ തന്നെ തുടര്‍ന്നു.
advertisement
രണ്ടു ദിവസത്തോളം എഞ്ചിനീയര്‍മാരും ക്രൂ അംഗങ്ങളും പൂച്ചയെ പുറത്തിറക്കാന്‍ പരിശ്രമിച്ചു. പൂച്ചയുടെ നീക്കം നിരീക്ഷിക്കുന്നതിനായി അവര്‍ വിമാനത്തിന്റെ ഒന്നിലധികം പാനലുകള്‍ നീക്കം ചെയ്തു. എന്നാല്‍ അപ്പോഴെല്ലാം പൂച്ച അവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ടു.
തുടര്‍ന്ന് വാതില്‍ തുറന്നിട്ട് നല്‍കി പൂച്ചയ്ക്ക് സ്വയം രക്ഷപ്പെടാനുള്ള വഴി അവര്‍ ഒരുക്കി നല്‍കി. ഇതിന് ശേഷം പൂച്ച സ്വമേധയാ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. പടികള്‍ ഇറങ്ങുകയും റണ്‍വേ മുറിച്ചു കടക്കുകയും ചെയ്തു. പൂച്ച ഇറങ്ങിപ്പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വിമാനം സര്‍വീസ് തുടര്‍ന്നു.
advertisement
സംഭവം യാത്രക്കാര്‍ക്ക് മാത്രമല്ല വിമാന കമ്പനിയ്ക്കും ഗണ്യമായ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതാദ്യമായല്ല വിമാനത്തിനുള്ളില്‍ പൂച്ച കുടുങ്ങി സര്‍വീസ് മുടങ്ങുന്നത്. 2021ലും സുഡാനിലെ ഖാര്‍ത്തൂമില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തറിലേക്ക് പറന്ന ബോയിംഗ് 737 വിമാനത്തിന്റെ കോക്ക്പിറ്റിലാണ് പൂച്ചയെ കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം തിരിച്ച് പറക്കുകയായിരുന്നു. വിമാനം യാത്ര പുറപ്പെട്ട് അരമണിക്കൂറിന് ശേഷമാണ് കോക്ക്പിറ്റില്‍ പൂച്ചയെ കണ്ടത്. ഈ പൂച്ച പെട്ടെന്ന് അക്രമണകാരിയാകുകയും പൈലറ്റിനെ ആക്രമിക്കുകയുമായിരുന്നു. പൂച്ചയെ നിയന്ത്രിക്കാന്‍ മറ്റ് ജീവനക്കാരും ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 13, 2025 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
പൂച്ച ഇറങ്ങിയില്ല; റോമില്‍ നിന്നുള്ള ബോയിംഗ് 737 സര്‍വീസ് രണ്ടുദിവസം നിറുത്തിവെച്ചു


