ഇ ആർ രാഗേഷ്
കർണാടകയിൽ ഇത് തെരഞ്ഞെടുപ്പ് വർഷമാണ്. വരുന്ന മെയ് 24 ന് നിയമസഭയുടെ കാലാവധി അവസാനിക്കാനിരിക്കെ ഏപ്രിൽ പകുതിയോടെയോ മെയ് ആദ്യമോ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിന് നൂറു ദിവസത്തിൽ താഴെ മാത്രം ബാക്കി നിൽക്കെ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവതരിപ്പിച്ച ബജറ്റ് ഒരു തെരഞ്ഞെടുപ്പ് ബജറ്റ് ആണ്.
നാലു കാര്യങ്ങൾക്കാണ് ബജറ്റിൽ ഊന്നൽ
രാമനഗരയിലെ രാമക്ഷേത്രം
ബംഗളൂരു നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള രാമനഗരയിലെ രാമദേവരബെട്ടയിൽ രാമക്ഷേത്രം നിർമിക്കുമെന്നത് എന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടാണ്. ബൊമ്മയ് മന്ത്രിസഭയിൽ അംഗമായ സി എൻ അശ്വന്ത് നാരായണൻ അടക്കമുള്ളവർ ക്ഷേത്ര നിർമാണത്തിന് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.
തെക്കിന്റെ അയോദ്ധ്യയാക്കി രാമനഗരയെ മറ്റുമെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നത്. ബജറ്റ് അവതരണത്തിൽ ക്ഷേത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഭരണമുള്ള ഏക സംസ്ഥാനമായ കർണാടകത്തിൽ ഹിന്ദുത്വത്തിൽ ഊന്നിയാകും തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് വ്യക്തമാക്കുകയാണ് ബസവരാജ് ബൊമ്മെ .രാമനഗരയിലെ ക്ഷേത്ര നിർമാണത്തിന് പുറമെ ഹനുമാന്റെ ജന്മസ്ഥമെന്ന് കരുതി പോരുന്ന കൊപ്പളിലെ അഞ്ജനാദ്രി ഹിൽസിന്റെ വികസനത്തിനും 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളുടെയും സംസ്ഥാനത്ത് നിർണ്ണായക സ്വാധീനമുള്ള മഠങ്ങളുടെ നവീകരണത്തിന് നീക്കിവച്ചത് 425 കോടി രൂപ.
കാർഷിക ബജറ്റ്
കർണാടക ജനസംഖ്യയുടെ വലിയൊരു ശതമാനം കർഷകരോ കർഷക തൊഴിലാളികളോ ആണ്.കർഷകർക്ക് ആശ്വാസം നൽകുന്നതടക്കം സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ട്. കർഷകർക്കുള്ള പലിശ രഹിത വായ്പ മൂന്ന് ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷം രൂപയായി ഉയർത്തി.
25,000 കോടി രൂപയുടെ വായ്പ 30 ലക്ഷത്തിലധികം കർഷകർക്ക് ഈ വർഷംവിതരണം ചെയ്യുമെന്നും ബജറ്റിൽ പ്രഖ്യാപനം ഉണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി ഭൂ സിരി എന്ന പേരിൽ പതിനായിരം രൂപ അധിക സബ്‌സിഡിയും പ്രഖ്യാപിച്ചു.
വനിതാക്ഷേമം
2019ലാണ് ഡൽഹിയിലെ അരവിന്ദ് കേജ്രിവാൾ സർക്കാർ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചത്. നാലു വർഷങ്ങൾക്കിപ്പുറം തെരഞ്ഞെടുപ്പ് വർഷത്തിൽ കർണാടകയും ഡൽഹിയുടെ വഴിയേയാണ്. സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് പാസ്സുകൾ അനുവദിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. 30 ലക്ഷം സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി വകയിരുത്തിയത് ആയിരം കോടി രൂപ.
വിദ്യാവാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കും. 350 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഗുണം എട്ടു കോടി വിദ്യാർഥിനികൾക്ക് ലഭിക്കും.
ഭൂരഹിതരായ വനിതാ കർഷകത്തൊഴിലാളികൾക്ക് പ്രതിമാസം 500 രൂപ വീതം ധനസഹായം നൽകുന്ന ശ്രമ ശക്തി പദ്ധതി, ബംഗളൂരു നഗരത്തിലെ തിരക്കേറിയ മാർക്കറ്റുകളിലും കോംപ്ലകസുകളിലും ഷീ ടോയ്‌ലറ്റ് തുടങ്ങും എന്നിവയാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
ബംഗളൂരു നഗരത്തിന് വാരിക്കോരി
224 അംഗ കർണാടക നിയമസഭയിൽ 28 മണ്ഡലങ്ങൾ ബംഗളൂരു നഗരത്തിലാണ്. കഴിഞ്ഞ വർഷത്തെ വെള്ളപൊക്കം, നമ്മ മെട്രോ, സബർബൻ ട്രെയിൻ തുടങ്ങിയവയുടെ കാലതാമസം ബിജെപി സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു. അതിനാൽ ഇത്തവണ ബജറ്റിൽ തലസ്ഥാന നഗരത്തിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ ലഘൂകരിക്കാനും ലോക ബാങ്കിന്റെ സഹാത്തോടെ മൂവായിരം കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലെ ഡ്രെയിനേജ് വികസിപ്പിക്കുന്നതിന് 1,813 കോടി രൂപ, സബർബൻ റെയിൽവേ പദ്ധതിയ്ക്കായി നടപ്പുവർഷം 1,000 കോടി രൂപ, ഏറ്റവും കൂടുതൽ ഗതാഗത കുരുക്കുള്ള 75 ജംഗ്ഷനുകളുടെ വികസിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ നഗര വോട്ടർമാരെ ഒപ്പം നിർത്താൻ ലക്ഷ്യമിട്ടുള്ളതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.