ബൈജൂസ് സ്പോൺസർഷിപ്പ് തുകയായ 158 കോടി രൂപ നൽകിയില്ലെന്ന് BCCI
- Published by:user_57
- news18-malayalam
Last Updated:
കേസില്‍ മറുപടി നല്‍കാന്‍ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ബൈജൂസിന് രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്
എഡ്‌ടെക്ക് കമ്പനിയായ ബൈജൂസിനെതിരെ ആരോപണവുമായി ബിസിസിഐ. സ്‌പോണ്‍സര്‍ഷിപ്പ് തുകയായ 158 കോടി രൂപ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് ബിസിസിഐ രംഗത്തെത്തിയത്.
ഈ വർഷം ജനുവരി ആറിന് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ ബൈജൂസിന് നോട്ടീസ് അയച്ചിരുന്നു. കേസില്‍ മറുപടി നല്‍കാന്‍ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ബൈജൂസിന് രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ എട്ടിന് കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും നവംബര്‍ 15നാണ് കേസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ 28നാണ് ബിസിസിഐയും ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള കേസിന്റെ വാദം നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ 22ന് കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
advertisement
ബിസിസിഐ, ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍), ഫിഫ എന്നിവയുമായി ബൈജൂസിന് ബ്രാന്‍ഡിംഗ് പാര്‍ട്ട്ണര്‍ഷിപ്പുണ്ടായിരുന്നു. 2023ല്‍ ഈ കരാറുകള്‍ പുതുക്കേണ്ടതുമായിരുന്നു. എന്നാല്‍ കരാര്‍ പുതുക്കുന്നില്ലെന്ന് കമ്പനി ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു.
അതേസമയം FEMA ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. കനത്ത പ്രതിസന്ധിയിലൂടെയാണ് ബൈജൂസ് കടന്നുപോകുന്നതെന്നാണ് വിവരം.
കൂടാതെ പിരിച്ചുവിട്ട ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതില്‍ കമ്പനി വീഴ്ചവരുത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. സെപ്റ്റംബറില്‍ ശമ്പളം നല്‍കുമെന്നായിരുന്നു ആദ്യം കമ്പനി പറഞ്ഞിരുന്നത്. പിന്നീട് ഇത് നവംബറിലേക്ക് നീട്ടുകയായിരുന്നു.
advertisement
ബൈജൂസിന്റെ അനുബന്ധ സ്ഥാപനമായ 'ആകാശു'മായി ബന്ധപ്പെട്ട വിഷയത്തില്‍ ഡേവിഡ്‌സണ്‍ കെംപ്‌നറുമായുള്ള പ്രശ്‌നവും കമ്പനി പരിഹരിച്ചിരുന്നു. ഇതിനിടെ സെപ്റ്റംബറില്‍ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് തങ്ങളുടെ വായ്പാ ദാതാക്കള്‍ക്ക് മുന്നില്‍ ബൈജൂസ് ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ 1.2 ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടയ്ക്കുമെന്നായിരുന്നു നിര്‍ദ്ദേശത്തില്‍ പറഞ്ഞത്.
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പ്രാരംഭ തുകയെന്ന നിലയില്‍ 300ബില്യണ്‍ ഡോളര്‍ അടയ്ക്കാനും ബൈജൂസ് ലക്ഷ്യമിട്ടിരുന്നു.ഇതിന്റെ ഭാഗമായി അപ്‌സ്‌കില്ലിംഗ് പ്ലാറ്റ്‌ഫോമായ ഗ്രേറ്റ് ലേണിംഗ്, ബുക്ക് റീഡിംഗ് പ്ലാറ്റ്‌ഫോമായ എപ്പിക് എന്നിവ കമ്പനി വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ കമ്പനിയ്ക്ക് ഏകദേശം 1 ബില്യണ്‍ ഡോളര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
advertisement
നേരത്തെ 1.2 ബില്യണ്‍ ഡോളറിന്റെ വായ്പ തിരികെ ആവശ്യപ്പെട്ട ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയായ റെഡ്വുഡിനെതിരെ പരാതിയുമായി ബൈജൂസ് രംഗത്തെത്തിയിരുന്നു. വായ്പാദാതാക്കള്‍ തങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് കമ്പനിയെ കൊള്ളയടിക്കാനുള്ള തന്ത്രങ്ങളാണെന്നും ബൈജൂസ് ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 05, 2023 9:31 AM IST





