ന്യൂഡല്‍ഹി: 4760 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ് നടത്തിയെന്നാരോപിച്ച് ജിടിഎല്‍ ലിമിറ്റഡിനെതിരെ സിബിഐ കേസെടുത്തു. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വന്‍തുക വ്യാജമായി വായ്പയെടുത്തുവെന്നാണ് സിബിഐയുടെ ആരോപണം. സ്ഥാപനം ചരക്കുകള്‍ വിതരണം ചെയ്യാതെ തന്നെ വെണ്ടര്‍മാര്‍ക്ക് അഡ്വാന്‍സ് നല്‍കിക്കൊണ്ടിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പ് വ്യാപകമായി നടത്തുന്നതിനായി ജിടിഎല്‍ ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ വെണ്ടര്‍ കമ്പനികളെ പ്രതികള്‍ കൃത്യമമായി ചമച്ചതാണെന്നും സിബിഐ വെളിപ്പെടുത്തി.
നിലവില്‍ ജിടിഎല്‍ ലിമിറ്റഡ് ഐസിഐസിഐ ബാങ്കില്‍ നിന്ന് 650 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 467 കോടിയുമാണ് വായ്പയെടുത്തിരിക്കുന്നത്. കാനറ ബാങ്കിന് നല്‍കാനുള്ളത് 412 കോടി രൂപയാണ്. വിവിധ ബിസിനസ്സ് ആവശ്യങ്ങളുന്നയിച്ചാണ് കമ്പനി ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിരുന്നത്. എന്നാല്‍ അവയൊന്നും നടപ്പാക്കിയിട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.
Also read- പാകിസ്ഥാൻ രൂപ തവിടുപൊടി; ഡോളറിനെതിരെ മൂല്യം 255 രൂപയായി
”അതിനാല്‍ ജിടിഎല്‍ ലിമിറ്റഡ് ബാങ്ക് തട്ടിപ്പ് നടത്തിയെന്നാണ് കരുതുന്നത്. വായ്പ നല്‍കിയവരെ അവര്‍ വഞ്ചിച്ചു”, സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലികോം രംഗത്തെ പ്രമുഖ കമ്പനിയാണ് ജിടിഎല്‍ ലിമിറ്റഡ്. 1987ലാണ് കമ്പനി സ്ഥാപിച്ചത്. മനോജ് തിരോഥ്കര്‍ ആണ് കമ്പനി സ്ഥാപിച്ചത്.
തട്ടിപ്പ് നടന്നത് എങ്ങനെ?
തുടക്കത്തില്‍ വെണ്ടര്‍ സ്ഥാപനങ്ങള്‍ക്ക് കമ്പനി വലിയ അഡ്വാന്‍സ് തുക നല്‍കി. അവ വിനിയോഗിച്ച ശേഷം വെണ്ടര്‍ സ്ഥാപനങ്ങള്‍ ജിടിഎല്‍ ലിമിറ്റഡിലേക്ക് അഡ്വാന്‍സ് തുക തിരികെ നല്‍കുകയും ചെയ്തു. പിന്നീട് വെണ്ടര്‍മാരില്‍ നിന്ന് സ്ഥിര ആസ്തികള്‍ വാങ്ങുന്നതിനായി മൂലധന ഫണ്ടുകളും ജിടിഎല്‍ ലിമിറ്റഡ് അധികൃതര്‍ ഉപയോഗിച്ചു. തങ്ങളുടെ ഓഹരികള്‍ വാങ്ങുന്നതിനായി കമ്പനി വിവിധ രീതിയില്‍ നിക്ഷേപം നടത്തിയതായും സിബിഐ പറയുന്നു.
2009-10 , 2019-11 സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 1,055 കോടി രൂപയും 1,970 കോടി രൂപയും വായ്പക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ വായ്പ തുകയില്‍ 649 കോടി രൂപ 2009-10 സാമ്പത്തിക വര്‍ഷത്തിലും 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 1,095 കോടി രൂപ വിതരണം ചെയ്തയുടനെയും ഹ്രസ്വകാല മ്യൂച്വല്‍ ഫണ്ടുകളിൽ നിക്ഷേപിച്ചതായും സിബിഐ അറിയിച്ചു.
Also read- ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു; മുന്നേറുന്നത് ഓട്ടോ, ഫാർമ ഓഹരികൾ മാത്രം
ഇക്വിറ്റി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ലെനിറ്റി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, വെനറേറ്റ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ്, വിനമര മള്‍ട്ടിട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ നാല് വെണ്ടര്‍ സ്ഥാപനങ്ങള്‍ 1,21,397 കോടി രൂപ കുടിശ്ശിക വരുത്തിയതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഈ വെണ്ടര്‍ സ്ഥാപനങ്ങളെല്ലാം തന്നെ മൂന്ന് മാസത്തിനുള്ളില്‍ കമ്പനിയുമായി സംയോജിച്ചവയാണെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. തുച്ഛമായ ആസ്തിയുള്ള സ്ഥാപനങ്ങളാണ് ഇവയില്‍ പലതുമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ”ജിടിഎല്‍ ലിമിറ്റഡിന്റെ വെണ്ടര്‍ സ്ഥാപനങ്ങളുടെ മെമ്മോറാണ്ടവും ഏകദേശം സമാനമാണ്. എല്ലാ എംഒഎയിലും സമാനമായ തിരുത്തലുകള്‍ കണ്ടെത്തിയിട്ടുണ്ട്” സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ 2009-10 സാമ്പത്തിക വര്‍ഷത്തില്‍ 2113.76 കോടി രൂപ വെണ്ടര്‍മാര്‍ക്ക് ജിടിഎല്‍ ലിമിറ്റഡ് അനുവദിച്ചിരുന്നു. എന്നാല്‍ അതില്‍ 65.33 കോടി രൂപയുടെ സേവനം മാത്രമെ ലഭിച്ചിട്ടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2010-11 വര്‍ഷത്തിലും , 2011-12 വര്‍ഷത്തിലും സമാനമായ സംഭവം നടന്നുവെന്നും സിബിഐ കണ്ടെത്തി. ജിടിഎല്‍ അനുവദിച്ച വലിയ തുകയ്ക്കുള്ള സേവനങ്ങള്‍ വെണ്ടര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്‍ബിഐയുടെ മുന്നറിയിപ്പ് അവഗണിച്ചു
2016 ഏപ്രില്‍ 1ന് ജിടിഎല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. കമ്പനിയ്‌ക്കെതിരെ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. ഐഡിബിഐ ബാങ്കിനാണ് ഇതു സംബന്ധിച്ച് ആര്‍ബിഐ കത്തയച്ചത്.
Also read- Gold price | കുത്തനെയുള്ള കയറ്റത്തിന് ശേഷം ഇറക്കം; കേരളത്തിൽ സ്വർണവില കുറഞ്ഞു
രണ്ട് മാസത്തിന് ശേഷം ഐഡിബിഐ ബാങ്ക് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. കമ്പനി അക്കൗണ്ട് റെഡ് ഫ്‌ളാഗ് വിഭാഗത്തില്‍ പെടുത്തേണ്ട ആവശ്യമില്ലെന്നും ഫോറന്‍സിക് ഓഡിറ്ററെ നിയമിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഐഡിബിഐ അന്ന് നല്‍കിയ വിശദീകരണം. ഇതെല്ലാം കുടിശ്ശിക തുട തിരിച്ചടയ്ക്കുന്നതില്‍ കാലതാമസമുണ്ടാക്കുമെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.
എന്നാല്‍ പിന്നീട് ജൂലൈ 15നും ആര്‍ബിഐ സമാനമായ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. അതിനനുസരിച്ച് ജിടിഎല്‍ ലിമിറ്റഡിന്റെ ഫോറന്‍സിക് ഓഡിറ്റ് നടത്താന്‍ എന്‍ബിഎസ് ആന്റ് കോ. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ നിയമിക്കുകയും ചെയ്തിരുന്നതായി സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ വലിയൊരു തുക വെണ്ടര്‍സ്ഥാപനങ്ങള്‍ക്ക് നല്‍കിയതായി കമ്പനി രേഖകകളില്‍ കാണിക്കുന്നു. എന്നാല്‍ തുകയ്ക്ക് അനുസരിച്ചുള്ള ചരക്കുകള്‍ വാങ്ങിയിട്ടുമില്ല. വളരെ തുച്ഛമായ തുകയ്ക്കുള്ള സേവനങ്ങളാണ് കമ്പനി വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.