ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്‌ഒ) നീട്ടി. 2023 ജൂൺ 26 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. അതേസമയം എല്ലാ ആളുകൾക്കും അവസരമൊരുക്കുന്നതിനും യോഗ്യരായ എല്ലാ വ്യക്തികളെയും അവരുടെ അപേക്ഷകൾ ഫയൽ ചെയ്യാൻ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നതെന്ന് ചൊവ്വാഴ്ച തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
2022 നവംബർ 4 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പെൻഷൻകാരിൽ നിന്നും അംഗങ്ങളിൽ നിന്നും ഓപ്ഷൻ/ജോയിന്റ് ഓപ്‌ഷൻ സാധൂകരിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണം ഇപിഎഫ്‌ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ)) ചെയ്തിട്ടുണ്ട്. കൂടാതെ ഈ പ്രക്രിയ സുഗമമാക്കുന്നത്തിനാവശ്യമായ ഓൺലൈൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ 12 ലക്ഷത്തിലധികം അപേക്ഷകൾ ആണ് ലഭിച്ചത്. ഓൺലൈൻ സൗകര്യം 2023 മേയ് 3 വരെ ലഭ്യമായിരിക്കും എന്നാണ് പ്രസ്താവനയിൽ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
Also Read-പലിശ വരുമാനത്തിൽ 10,000 രൂപ വരെ കിഴിവ് എങ്ങനെ നേടാം? അധിക നികുതി ഒഴിവാക്കാനുള്ള വഴികൾ
ഇതിനിടെ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ചിരുന്നു . ഈ ആവശ്യം പരിഗണിച്ചു കൂടിയാണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇപ്പോൾ 2023 ജൂൺ 26 വരെയാക്കി നീട്ടിയിരിക്കുന്നത്. അതോടൊപ്പം പെൻഷൻകാർ/അംഗങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് അവർക്ക് സൗകര്യമൊരുക്കി മതിയായ അവസരങ്ങൾ നൽകുന്നതിനുമായി സമയപരിധി വിപുലീകരിക്കുന്നു എന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ജീവനക്കാരിൽ നിന്നും തൊഴിലുടമകളിൽ നിന്നും അവരുടെ അസോസിയേഷനുകളിൽ നിന്നും ലഭിച്ച വിവിധ ആവശ്യങ്ങൾ പരിഗണിച്ച ശേഷമാണ് തീരുമാനമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Also Read-നിക്ഷേപകർക്ക് ഏപ്രിലിൽ അവിശ്വസനീയമായ വരുമാനം നേടിക്കൊടുത്ത 5 ഓഹരികൾ
അതേസമയം കഴിഞ്ഞ മാസം പിഎഫ് നിക്ഷേപത്തിന്റെ 2022–23 സാമ്പത്തിക വർഷത്തിലെ പലിശനിരക്ക് 8.15 ശതമാനമാക്കി ഇപിഎഫ്ഒ ഉയർത്തിയിരുന്നു. എന്നാൽ 2022 മാർച്ചിൽ, ഇപിഎഫ്ഒ പലിശനിരക്ക് 8.1 ശതമാനമായി കുറക്കുകയാണ് ചെയ്തത്. ഇത് 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായാണ് കണക്കാക്കുന്നത്. 8.5 ശതമാനം ആയിരുന്നു 2020-21 ലെ പലിശനിരക്ക്. 2021 മാർച്ചിലാണ് 2020-21 ലെ ഇപിഎഫ് നിക്ഷേപങ്ങൾക്ക് ഇപിഎഫ്ഒ 8.5 ശതമാനം പലിശ നിരക്ക് തീരുമാനിച്ചത്.
ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) തീരുമാനം കൈക്കൊണ്ടതിനു ശേഷം അംഗീകാരത്തിനായി ധനമന്ത്രാലയത്തിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. സർക്കാരും ജീവനക്കാരും തൊഴിലുടമകളും അടങ്ങുന്ന സംവിധാനമാണ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ്. ഇവർ എടുക്കുന്ന തീരുമാനം അനുസരിക്കാൻ ഇപിഎഫ്ഒ ബാദ്ധ്യസ്ഥരാണ്. സർക്കാരിന്റെ അംഗീകാരത്തിന് ശേഷം, 2022-23 ലെ ഇപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ്ഒയുടെ അഞ്ച് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ധനമന്ത്രാലയം മുഖേന സർക്കാർ അംഗീകരിച്ചതിന് ശേഷം മാത്രമേ ഇപിഎഫ്ഒ പലിശ നിരക്ക് നൽകൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.