രാജ്യത്ത് ഭവനവായ്പാ കുടിശ്ശിക 27 ലക്ഷം കോടി രൂപയായി ഉയര്‍ന്നു; രണ്ട് വര്‍ഷത്തിനിടെ വര്‍ധിച്ചത് 10 ലക്ഷം കോടി
- Published by:Vishnupriya S
- news18-malayalam
Last Updated:
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ഭവനവായ്പാ കുടിശ്ശിക 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്ന് ആര്‍ബിഐ
രാജ്യത്ത് ഭവനവായ്പാ കുടിശ്ശിക 27 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2024 മാര്‍ച്ച് വരെയുള്ള കണക്കാണിത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ഭവനവായ്പാ കുടിശ്ശിക 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്ന് ആര്‍ബിഐയുടെ സെക്ടറല്‍ ഡിപ്ലോയ്‌മെന്റ് ഓഫ് ബാങ്ക് ക്രെഡിറ്റ് ഡാറ്റയില്‍ പറയുന്നു. ബാങ്ക് വായ്പ സംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2024 മാര്‍ച്ചില്‍ ഭവന വായ്പാ കുടിശ്ശിക 27,22720 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
2023 മാര്‍ച്ചില്‍ ഇത് 19,88,532 കോടി ആയിരുന്നു. 2022 മാര്‍ച്ചിലാകട്ടെ ഇത് 17,26,697 കോടി രൂപയായിരുന്നു. വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കുള്ള വായ്പാ കുടിശ്ശിക 2024 മാര്‍ച്ചില്‍ 4,48,145 കോടി രൂപയാണെന്ന് ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 മാര്‍ച്ചില്‍ ഇത് 2,97,231 കോടി രൂപയായിരുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ വീട് വില്‍പ്പനയും വിലയും വളരെയധികം വര്‍ധിച്ചതായി വിവിധ ഹോം കണ്‍ട്ടള്‍ട്ടന്റുകള്‍ പറഞ്ഞു.
വീടുകളുടെ എണ്ണം വര്‍ധിച്ചതും ഭവന വായ്പയിലെ വര്‍ധനവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് പറഞ്ഞു. ഹൗസിംഗ് മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉത്തേജനമാണ് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ വർധനവിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വീടുകള്‍ വാങ്ങുന്നത് വര്‍ധിച്ചിരുന്നു. അതാണ് ഭവനവായ്പകള്‍ വര്‍ധിക്കാന്‍ കാരണം.
advertisement
അതേസമയം, ഭവന വായ്പാ വളര്‍ച്ച ശക്തമായി തുടരുമെന്ന് സബ്‌നവിസ് പറഞ്ഞു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ വിപണിയില്‍ അവതരിപ്പിച്ച വീടുകളുടെ എണ്ണത്തിലും വില്‍പ്പനയിലുമുണ്ടായ കുതിച്ചുചാട്ടമാണ് ഭവന വായ്പാ ഉയരാന്‍ കാരണമെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് വിശകലന സ്ഥാപനമായ പ്രോപ്ഇക്വിറ്റിയുടെ സിഇഒയും എംഡിയുമായ സമീര്‍ ജസൂജ പറഞ്ഞു. രാജ്യത്തെ ഒന്നാംകിട നഗരങ്ങളില്‍ 2021 സാമ്പത്തിക വര്‍ഷം മുതല്‍ വീടുകള്‍ക്ക് 50 മുതല്‍ 100 ശതമാനം വരെ വില വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് ഒരു വസ്തുവിന് നല്‍കുന്ന ശരാശരി വായ്പാ തുകയുടെ വര്‍ധനവിന് കാരണമായി, അദ്ദേഹം പറഞ്ഞു.
advertisement
റെഡിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റിനുള്ള ആവശ്യം ശക്തമായി തുടരുന്നതിനാല്‍ ഭവന വായ്പാ വിഭാഗം വളര്‍ച്ച രേഖപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സിമെന്റ്, സ്റ്റീല്‍, എന്നിവയുള്‍പ്പടെ 200-ല്‍ പരം അനുബന്ധ വ്യവസായ മേഖലയെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 2022 മുതല്‍ ശക്തമായ ഡിമാന്‍ഡ് നിലനില്‍ക്കുന്നുണ്ട്. സ്ഥിരമായി ഉയരുന്ന വിലയും വില്‍പ്പനയിലുള്ള കുറവും കാരണം ഒരു പതിറ്റാണ്ടോളമായി മേഖലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പുതിയ റിയല്‍റ്റി നിയമമായ RERA, ചരക്കു സേവന നികുതി, നോട്ട് അസാധുവാക്കല്‍ എന്നിവ മേഖലയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നഷ്ടം സംഭവിക്കാന്‍ ഇടയാക്കുകയും ചെയ്തു. പല ഡെവലപ്പര്‍മാരും ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങിയ ശേഷം പ്രോജക്റ്റുകള്‍ വിതരണം ചെയ്യാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസക്കുറവ് ഉണ്ടായതും തിരിച്ചടിയായി. എന്നാല്‍, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സ്വന്തമായി ഒരു വീടുണ്ടായിരിക്കുക എന്ന കാര്യത്തിന് പ്രധാന്യം വര്‍ധിച്ചതോടെ മേഖല തിരിച്ചുവരവ് നടത്തുകയായിരുന്നു. 2023 ആകുമ്പോഴേക്കും റിയൽ എസ്റ്റേറ്റ് മേഖല 1 ട്രില്ല്യണ്‍ ഡോളറിലേക്ക് എത്തുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
advertisement
2023 ജൂലൈയില്‍ എച്ച്ഡിഎഫ്സി ബാങ്കുമായി ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്സി) ലയിച്ചതിന്റെ ഫലമായി ബാങ്കുകള്‍ നല്‍കിയ റീട്ടെയില്‍ ഭവന വായ്പകള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ ഗണ്യമായി വര്‍ധിച്ചതായി റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ കാര്‍ത്തിക് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, ആകെയുള്ള ഭവന വായ്പയില്‍ പ്രതിവർഷം 12 മുതല്‍ 14 ശതമാനം വരെ വളര്‍ച്ച പ്രതീക്ഷിക്കുന്ന പ്രവണത തുടരുമെന്ന് ഐസിആര്‍എ പ്രതീക്ഷ പ്രകടിപ്പിച്ചു. വലുപ്പമേറിയ വീടുകളുടെ ആവശ്യം ഉയര്‍ന്നുവെന്നും വാങ്ങുന്നവര്‍ സുഖപ്രദമായ താമസസ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും കൃസുമി കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മോഹിത് ജെയിന്‍ പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 06, 2024 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
രാജ്യത്ത് ഭവനവായ്പാ കുടിശ്ശിക 27 ലക്ഷം കോടി രൂപയായി ഉയര്‍ന്നു; രണ്ട് വര്‍ഷത്തിനിടെ വര്‍ധിച്ചത് 10 ലക്ഷം കോടി