Petrol Diesel Price| ഇന്ന് വില വർധനവില്ല; ആറുമാസത്തിനിടെ പെട്രോൾ, ഡീസൽ വില വർധിച്ചത് 55 തവണ
- Published by:Rajesh V
- news18-malayalam
Last Updated:
ഈ വർഷം ഇതുവരെ 6 മാസത്തിനിടയിൽ 55 തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. വില കുറച്ചതാകട്ടെ വെറും 4 തവണയും. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ 2 മാസത്തിലേറെ വില കൂട്ടിയിരുന്നില്ല.
തിരുവനന്തപുരം: ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. കേരളത്തിൽ ഇന്നലെ പെട്രോൾ വില ലിറ്ററിന് 100 കടന്നിരുന്നു. പാറശ്ശാലയില്‍ 100.04 പൈസയായിരുന്നു ഇന്നലെ. ഇടുക്കി പൂപ്പാറയിലും ആനപ്പാറയിലും ഇന്നലെ വില 100 കടന്നിരുന്നു. തിരുവനന്തപുരത്ത് വില 99.80 രൂപയാണ്. 132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്നും 100 ലേക്ക് പെട്രോൾ വില എത്തുന്നത്. 22 ദിവസത്തിനിടെ 12 തവണയാണ് വില വർധിച്ചത്.
100 രൂപ പമ്പിൽ കൊടുക്കുമ്പോൾ അതിൽ 44.39 രൂപയാണ് പെട്രോളിന്റെ ഉൽപന്നവില. ബാക്കി 55.61 രൂപയും കേന്ദ്ര, സംസ്ഥാന നികുതികളും സെസുമാണ്. ഈ വർഷം ഇതുവരെ 6 മാസത്തിനിടയിൽ 55 തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. വില കുറച്ചതാകട്ടെ വെറും 4 തവണയും. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ 2 മാസത്തിലേറെ വില കൂട്ടിയിരുന്നില്ല.
advertisement
കഴിഞ്ഞ 6 വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ നികുതിയിൽ 300 ശതമാനമാണ് വർധനയുണ്ടായത്. 2014 ൽ 9.48 രൂപയായിരുന്ന കേന്ദ്രനികുതി ഇപ്പോൾ 32.90 ആണ്. ഡീസലിന് 3.56 രൂപയായിരുന്ന നികുതി 31.50 രൂപയായി. ഒരു ലീറ്റർ പെട്രോളിന് ആവശ്യമായ അസംസ്കൃത എണ്ണ വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ വാങ്ങുന്നത് ലിറ്ററിന് ശരാശരി 33.29 രൂപയ്ക്കാണ്. ഒരു ലീറ്റർ അസംസ്കൃത എണ്ണ സംസ്കരിച്ച് ഇന്ധനമാക്കാൻ ചെലവ് 7.46 രൂപ. പെട്രോൾ ഡീലർമാർക്കുള്ള കമ്മീഷൻ 3.45 രൂപ. ചരക്കു നീക്കത്തിന്റെ ചെലവ് ലീറ്ററിന് 19 പൈസ. കേന്ദ്രം എക്സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത് ലീറ്ററിന് 1.40 രൂപയാണ്. എക്സൈസ് ഡ്യൂട്ടിയുടെ 40% സംസ്ഥാനങ്ങൾക്കു വീതം വച്ചു നൽകേണ്ടതുണ്ട്. അതിനാൽ എക്സൈസ് ഡ്യൂട്ടിയിൽ കാര്യമായ വർധന കേന്ദ്രം വരുത്താറില്ല.
advertisement
എക്സൈസ് ഡ്യൂട്ടിക്കു പകരം കേന്ദ്രം എപ്പോഴും വർധിപ്പിക്കാറുള്ളത് സ്പെഷൽ അഡീഷനൽ എക്സൈസ് ഡ്യൂട്ടിയാണ്. ഈ തുകയുടെ വിഹിതം സംസ്ഥാനങ്ങൾക്കു നൽകേണ്ടതില്ല. മുഴുവൻ കേന്ദ്രത്തിനാണ്. ഈ വകയിൽ ലിറ്ററിന് 11 രൂപയാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. സെസുകൾക്കായി മാത്രം 20.50 രൂപ പിടിക്കുന്നു. കേന്ദ്രം പിരിക്കുന്നത് 2 തരം സെസുകളാണ്. റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് 18 രൂപയും അഗ്രികൾച്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് സെസ് 2.50 രൂപയും.
advertisement
സംസ്ഥാനം ഈടാക്കുന്ന സെയിൽസ് ടാക്സ് 21.49 രൂപ. ഒരു രൂപ അഡീഷണൽ സെയിൽസ് ടാക്സ് ഇനത്തിലും 22 പൈസ സെസ് ഇനത്തിലും അധികമായി സംസ്ഥാനത്തിന് ലഭിക്കും. ഇതിന് പുറമെ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയിൽനിന്ന് 56 പൈസ സംസ്ഥാനങ്ങൾക്ക് ലഭിക്കും. കേരളത്തിൽ ഒരു മാസം ആകെ വിറ്റഴിക്കുന്നത് 42 കോടി ലിറ്റര്‍ ഇന്ധനമാണ്. ഇതിൽ 16 കോടി ലിറ്റർ പെട്രോളും 26 കോടി ലിറ്റർ ഡീസലും ഉൾപ്പെടുന്നു.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിച്ചാല്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതി ഭാരം കുറയും. പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ 40 രൂപയോളം വില കുറയുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ജി.എസ്.ടിയിലേക്ക് മാറ്റുന്നതിനെ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ശക്തമായി എതിര്‍ക്കുകയാണ്. വരുമാനം കുറയുമെന്നതുകൊണ്ടാണ് ഈ എതിർപ്പ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2021 8:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| ഇന്ന് വില വർധനവില്ല; ആറുമാസത്തിനിടെ പെട്രോൾ, ഡീസൽ വില വർധിച്ചത് 55 തവണ