സാമ്പത്തിക മാന്ദ്യം; ആമസോണ്‍ 9000 ജീവനക്കാരെക്കൂടി പിരിച്ചുവിടും
- Published by:Vishnupriya S
- news18-malayalam
Last Updated:
പരസ്യം, ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്വിച്ച് എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
വീണ്ടും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങി ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 9,000 പേരെ പിരിച്ചുവിടുമെന്നാണ് ആമസോൺ ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്. ഇതോടെ ആമസോണിൽ നിന്ന് ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 27,000 ആയി. പരസ്യം, ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്വിച്ച് എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈ വർഷം 10,000 പേരെ പിരിച്ചുവിടുമെന്ന് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 2022-ൽ 11,000-ലധികം പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ‘ആമസോണിന്റെ ഈ തീരുമാനത്തിൽ ഞങ്ങൾ ആശ്ചര്യപ്പെടുന്നില്ല,’ ഡി.എ. ഡേവിഡ്സൺ അനലിസ്റ്റ് കമ്പനിയിലെ അനലിസ്റ്റായ ടോം ഫോർട്ട് ഒരു കുറിപ്പിൽ പറഞ്ഞു. സാമ്പത്തിക മാന്ദ്യം കാരണം ചെലവ് കുറയ്ക്കുന്നതിനാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി സിഇഒ ആൻഡി ജാസി പിരിച്ചുവിടുന്ന ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
advertisement
നടപ്പ് സാമ്പത്തിക വർഷത്തിലും പ്രവർത്തന ലാഭത്തിൽ ഇടിവ് തുടരുമെന്ന് ആമസോൺ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ തൊഴിലുടമകൾക്കുള്ള വെർച്വൽ പ്രൈമറി കെയർ ഓഫർ പോലുള്ള മുഴുവൻ സേവനങ്ങളും കമ്പനി ഈയടുത്ത മാസങ്ങളിലായി നിർത്തലാക്കിയിരുന്നു. അതേസമയം, ഈ വർഷം ജനുവരിയിൽ 18,000-ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. സമ്പത്ത് വ്യവസ്ഥ അനിശ്ചിതത്വത്തിലായതിനെ തുടർന്നായിരുന്നു നടപടിയെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ആമസോൺ സ്റ്റോർ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ കാര്യമായി ബാധിച്ചത്. ചില പിരിച്ചുവിടലുകൾ യൂറോപ്പിലായിരിക്കുമെന്നും ജനുവരി 18 മുതൽ തൊഴിലാളികളെ വിവരം അറിയിക്കുമെന്നും ജാസി പറഞ്ഞു. 2020-നും 2022-നുമിടയിൽ, കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോൾ ഡെലിവറികൾക്കായുള്ള ഡിമാൻഡ് വർദ്ധിക്കുകയും സ്റ്റാഫിനെ ഇരട്ടിയാക്കുകയും ചെയ്തു. സെപ്തംബർ അവസാനത്തോടെ ഗ്രൂപ്പിന് ലോകമെമ്പാടും 1.54 ദശലക്ഷം ജീവനക്കാരുണ്ടായിരുന്നു.
advertisement
എന്നാൽ സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടായ ഇടിവാണ് ഇപ്പോൾ കൂട്ടപ്പിരിച്ചു വിടലിലേക്ക് നയിച്ചത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം, ആരോഗ്യ ഇൻഷുറൻസ്, സെപ്പറേഷൻ പേയ്‌മെന്റ്, ട്രാൻസിഷണൽ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ലഭിക്കുമെന്നും കമ്പനി മുമ്പ് അറിയിച്ചിരുന്നു. ആമസോണിനും മെറ്റക്കും പുറമെ, ഈ ജനുവരിയിൽ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റ് ലോകമെമ്പാടുമുള്ള 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
advertisement
ഈ പിരിച്ചുവിടൽ ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ജീവനക്കാരെ ബാധിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ ജീവനക്കാർക്കയച്ച ഒരു ഇമെയിലിൽ പറഞ്ഞിരുന്നു. റിക്രൂട്ടിംഗ് വിഭാഗം, കോർപ്പറേറ്റ് ഫംഗ്ഷനുകൾ കൈകാര്യം ചെയ്യുന്ന വിഭാഗം, എഞ്ചിനീയറിംഗ് വിഭാഗം, ഉല്പാദന വിഭാഗം എന്നിവയുൾപ്പെടെ കമ്പനിയിലുടനീളമുള്ള എല്ലാ മേഖലയിലെയും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അടുത്തിടെ മൈക്രോസോഫ്റ്റ് 10,000ത്തോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 21, 2023 1:56 PM IST