ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന കമ്പനികള്‍ ഓഫീസിലെത്താൻ നിർബന്ധം പിടിക്കുന്നവരേക്കാൾ ലാഭത്തിലെന്ന് സര്‍വ്വേ
- Published by:Vishnupriya S
- news18-malayalam
Last Updated:
ജീവനക്കാരെ വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിക്കുന്ന കമ്പനികള്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് നാലിരിട്ടി വരുമാന വളര്‍ച്ച രേഖപ്പെടുത്തി
കോവിഡ് 19 മഹാമാരി അതിന്റെ ഉച്ചസ്ഥായിയിലായിരുന്നപ്പോള്‍ ഭൂരിഭാഗം കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നല്‍കിയിരുന്നു. മുന്നോട്ടുള്ള കാലത്ത് ഇത് സ്ഥിരം സംവിധാനമാകുമെന്നും പലരും കരുതി. യാത്രാ സമയവും പണവും ലാഭിക്കാന്‍ കഴിയുകയും കൂടുതല്‍ പ്രായോഗികമാകുകയും ചെയ്യുമെന്നതിനാല്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്ന് കാണിക്കുന്ന ധാരാളം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, കോവിഡിന്റെ ഭീഷണികള്‍ മാറുകയും എല്ലാം സാധാരണനിലയിലേക്ക് മാറുകയും ചെയ്തതോടെ മിക്ക കമ്പനികളും ജീവനക്കാര്‍ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചു തുടങ്ങി. ഇത് പല ജീവനക്കാരും ജോലി ഉപേക്ഷിക്കുന്നതിലേക്ക് വരെ എത്തി.
എന്നാൽ ജീവനക്കാരെ വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിക്കുന്നതും കമ്പനിയുടെ വരുമാനവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ ഒരു സര്‍വേയില്‍. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ തങ്ങളുടെ തൊഴില്‍ നയങ്ങളില്‍ അയവ് വരുത്തുന്ന കമ്പനികൾ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരുമാനത്തില്‍ വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടാക്കുന്നതായി കണ്ടെത്തി. ജീവനക്കാരെ വീട്ടിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന കമ്പനികള്‍ വലിയ നേട്ടമുണ്ടാക്കുന്നുവെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
മൂന്ന് വര്‍ഷം സമയമെടുത്താണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് സര്‍വേ വിശകലനം നടത്തിയത്. ജീവനക്കാരെ വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിക്കുന്ന കമ്പനികള്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് നാലിരിട്ടി വരുമാന വളര്‍ച്ച രേഖപ്പെടുത്തിയതായി ബൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 554 പൊതു സ്ഥാപനങ്ങില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2020-നും 2022-നും ഇടയില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിച്ച സ്ഥാപനങ്ങളില്‍ 21 ശതമാനം വില്‍പ്പന വര്‍ധിച്ചതായി കണ്ടെത്തി.
അതേസമയം, ഇതേ കാലയളവില്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച സ്ഥാപനങ്ങളില്‍ വരുമാന വളര്‍ച്ച അഞ്ച് ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. സ്‌കൂപ്പ് ടെക്‌നോളജീസ് ഇന്‍കോര്‍പ്പറേഷനും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പും സഹകരിച്ചാണ് പഠനം നടത്തിയത്. സാങ്കേതികവിദ്യ മുതല്‍ ഇന്‍ഷുറന്‍സ് വരെയുള്ള വ്യത്യസ്തമായ 20 മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ സര്‍വേയുടെ ഭാഗമാക്കി. ഓഫീസിലെത്തി ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചതിനാല്‍ ജോലി വിടുകയാണെന്ന് ആമസോണിലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏകദേശം 1.6 കോടി രൂപയുടെ ഓഹരി നിക്ഷേപവും ജീവനക്കാരന് നഷ്ടമായി.
advertisement
ജൂണ്‍ ഒന്നു മുതല്‍ സിയാറ്റിലിലെ ഓഫീസിലെത്തി ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചതായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീവനക്കാരന്‍ പറഞ്ഞു. ഭാര്യയും താനും തങ്ങളുടെ സ്വപ്‌ന ഭവനം വാങ്ങിയതായും ജോലിക്ക് വേണ്ടി രാജ്യത്തുടനീളം സഞ്ചരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ആമസോണില്‍ ജീവനക്കാരായിരുന്ന ആളുടെ ഉടമസ്ഥതയിലുള്ള ഒരു സ്റ്റാര്‍ട്ടപ്പില്‍ ജോലി നോക്കുകയാണ് അദ്ദേഹമിപ്പോള്‍. നേരത്തെ ലഭിച്ചിരുന്ന അതേ ശമ്പളം പുതിയ ജോലിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 16, 2023 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന കമ്പനികള്‍ ഓഫീസിലെത്താൻ നിർബന്ധം പിടിക്കുന്നവരേക്കാൾ ലാഭത്തിലെന്ന് സര്‍വ്വേ