Kerala Savari| സർവീസ് ചാർജ് എട്ടുശതമാനം മാത്രം; കേരളസർക്കാർ ഓൺലൈൻ ടാക്സി സർവീസ്
- Published by:Rajesh V
- news18-malayalam
Last Updated:
സ്ത്രീകൾക്കും മുതിർന്നവർക്കും കുട്ടികൾക്കും സുരക്ഷിതമായി കേരള സവാരിയിൽ യാത്ര ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് സർക്കാർ ഉറപ്പുനൽകുന്നു
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓട്ടോ ടാക്സി സര്‍വീസായ കേരള സവാരി (Kerala Savari) പ്രവർത്തനമാരംഭിച്ചു.ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
പൊതുവെ ഓൺലൈൻ ടാക്സി മേഖല നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കമ്പനികൾ ആണ്. ആ മേഖലയിലേക്കാണ് സർക്കാർ സ്വന്തം ഓൺലൈൻ ഓട്ടോ - ടാക്സി സംവിധാനമായ കേരള സവാരിയുമായെത്തുന്നത് എന്നതാണ് പ്രത്യേകത.
''മോട്ടോർ തൊഴിലാളികൾ നിരവധി പ്രയാസങ്ങൾ നേരിടുന്നുണ്ട്. അവർക്കൊരു കൈത്താങ്ങ് എന്ന നിലയിൽ ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാർ അംഗീകൃത നിരക്ക് ലഭിക്കാത്ത സാഹചര്യം തൊഴിലാളികൾക്ക് പലപ്പോഴും ഉണ്ടാകുന്നുണ്ട്. യാത്രക്കാർക്കാകട്ടെ കൂടിയ നിരക്ക് നൽകേണ്ടിയും വരുന്നു'' - തൊഴില്‍ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
advertisement
കേരള സവാരിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
- ആളുകൾക്കിഷ്ടം ഓൺലൈൻ ടാക്സി സംവിധാനങ്ങളോടാണ്. കാരണം തങ്ങൾ ഉള്ളിടത്തേക്ക് വണ്ടികൾ വരുന്നു എന്നത് തന്നെ. സർവ മേഖലകളിലും ആധുനികവൽക്കരണം നടന്നുവരികയാണ്. മോട്ടോർ തൊഴിലാളികളും ഈ മാറ്റത്തിന്റെ ഭാഗമാകുന്നു.
- നിലവിലെ സംവിധാനങ്ങളിൽ മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ട് എന്നാണ് നിഗമനം. എന്നാൽ സർവീസുകൾ കൂടുതൽ ലഭിക്കുന്നത് കൊണ്ട് നഷ്ടം സഹിച്ചും തുടരാൻ തൊഴിലാളികൾ നിർബന്ധിതരാവുകയാണ്.
advertisement
- ചാർജുകൾക്ക് സീസണൽ മാറ്റം എന്നത് ഒരു ചൂഷണമാണ്. കേരള സവാരിയിൽ ഒറ്റ നിരക്കെ ഉണ്ടാകൂ. സർവീസ് ചാർജ് എട്ട് ശതമാനം മാത്രമാണ് ഈടാക്കുക. ഇത് മറ്റ് ഓൺലൈൻ ടാക്സി സംവിധാനങ്ങളേക്കാൾ കുറവാണ്.
- സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം സർവീസ് ചാർജ് ആയി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്സ് നൽകാനും മറ്റുമായി ഉപയോഗപ്പെടുത്തും.
advertisement
- സുരക്ഷയാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. സ്ത്രീകൾക്കും മുതിർന്നവർക്കും കുട്ടികൾക്കും സുരക്ഷിതമായി കേരള സവാരിയിൽ യാത്ര ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
- ഡ്രൈവറുടെ രജിസ്ട്രേഷൻ മുതൽ ഈ കരുതലുണ്ടാവും. ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മികച്ച പരിശീലനമാണ് ഡ്രൈവർമാർക്ക് നൽകുന്നത്.
- കൂടാതെ കേരള സവാരി ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ ഡ്രൈവർക്കോ യാത്രക്കാർക്കോ പരസ്പരം അറിയാതെ തന്നെ പാനിക് ബട്ടൺ അമർത്താം. പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് സംവിധാനങ്ങളെ ബന്ധപ്പെടാൻ പാനിക്ക് ബട്ടൺ അമർത്തിയാൽ കഴിയും.
advertisement
- വാഹനങ്ങളിൽ സബ്‌സിഡി നിരക്കിൽ ജി പി എസ് ഘട്ടം ഘട്ടമായി ഘടിപ്പിക്കാനും പദ്ധതിയുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്ററും ഇതിന്റെ ഭാഗമാകും.
- തിരുവനന്തപുരം നാഗരസഭാ പരിധിയിൽ ആണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. താമസിയാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിലെ 500 ഓട്ടോ -ടാക്സി ഡ്രൈവർമാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ഡ്രൈവർമാരെ ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന തലത്തിലേക്ക് കൂടി മാറ്റാനുള്ള പരിശീലനവും നൽകുന്നുണ്ട്.
- പദ്ധതിയുടെ ഭാഗമാകുന്ന വാഹനത്തിന്റെ ഓയിൽ, വാഹന ഇൻഷുറൻസ്, ടയർ, ബാറ്ററി എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന കാര്യം ആലോചനയിൽ ഉണ്ട് . യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്സിഡന്റ് ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.
advertisement
- വാഹനങ്ങളിൽ പരസ്യം നൽകി വരുമാന വർധന ഉണ്ടാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പരസ്യത്തിന്റെ 60 ശതമാനം വരുമാനവും ഡ്രൈവർമാർക്ക് നൽകും.
- തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായം നൽകുന്നത്. മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി അഡ്വ. ആന്റണി രാജു കേരള സവാരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2022 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Kerala Savari| സർവീസ് ചാർജ് എട്ടുശതമാനം മാത്രം; കേരളസർക്കാർ ഓൺലൈൻ ടാക്സി സർവീസ്