ഡ്രോൺ ഇനി വെറുതെ പറത്താനാകില്ല; തിരിച്ചറിയൽ നമ്പരും രജിസ്ട്രേഷനും നിർബന്ധം; ഡ്രോൺ ഉപയോഗത്തിന് പുതിയ നയം
- Published by:Rajesh V
- news18-malayalam
Last Updated:
ഡ്രോണുകള്‍ നഷ്ടപ്പെടുകയോ, ഉപയോഗശൂന്യമാവുകയോ ചെയ്താല്‍ നിശ്ചതഫീസ് നല്‍കി വീണ്ടും രജിസ്റ്റര്‍ ചെയ്യണം. 500 കിലോഗ്രാം വരെ ഭാരം വഹിക്കാം. ആയുധങ്ങളും അപകടകരമായ വസ്തുക്കളും കൊണ്ടുപോകാന്‍ മുന്‍കൂര്‍ അനുമതി വേണം. മറ്റൊരാളുടെ സുരക്ഷയെ ബാധിക്കുംവിധം ഡ്രോണ്‍ ഉപയോഗിക്കാന്‍ പാടില്ല.
ഡ്രോണുകൾ ഇനി തോന്നിയപോലെ പറത്താനാകില്ല. രജിസ്റ്റര്‍ ചെയ്യാത്ത ഡ്രോണ്‍ ഇനി പറത്താനാകില്ല. അളില്ലാ വിമാനങ്ങളുടെ ഉപയോഗം, വാങ്ങല്‍, വില്‍പന എന്നിവയ്ക്ക് വ്യോമയാനമന്ത്രാലയം പുതിയ നയം പുറത്തിറക്കി. പിഴത്തുകയും ഫീസും കുറച്ചു. വഹിക്കാവുന്ന ഭാര പരിധി കൂട്ടി. ചരക്ക് നീക്കത്തിന് ഡ്രോണ്‍ ഇടനാഴി വരും. ചട്ടങ്ങള്‍ ചരിത്രപരമാണെന്നും പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
ഡ്രോണുകളെ അഞ്ചുവിഭാഗമായി തിരിച്ചിട്ടുണ്ട്. 250 ഗ്രാംവരെ നാനോ, 2 കിലോവരെ മൈക്രോ, 25 കിലോവരെ സ്മോള്‍, 150 കിലോവരെ മീഡിയം, 150കിലോയില്‍ കൂടുതല്‍ ലാര്‍ജ്. ഡിജിറ്റല്‍ സ്കൈ പ്ലാറ്റ്ഫോം വഴി ഡ്രോണുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. യുണീക് ഐഡന്റിഫിക്കേഷൻ നമ്പറുമുണ്ടാകും. രജിസ്റ്റര്‍ ചെയ്യാത്തവ ഉപയോഗിക്കരുത്. രജിസ്ട്രേഷന് മുന്‍കൂര്‍ പരിശോധന ആവശ്യമില്ല. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങിനെ വ്യോമപാതകള്‍ മേഖലകളാക്കി തിരിച്ച് ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും.
ഡ്രോണുകള്‍ നഷ്ടപ്പെടുകയോ, ഉപയോഗശൂന്യമാവുകയോ ചെയ്താല്‍ നിശ്ചതഫീസ് നല്‍കി വീണ്ടും രജിസ്റ്റര്‍ ചെയ്യണം. 500 കിലോഗ്രാം വരെ ഭാരം വഹിക്കാം. ആയുധങ്ങളും അപകടകരമായ വസ്തുക്കളും കൊണ്ടുപോകാന്‍ മുന്‍കൂര്‍ അനുമതി വേണം. മറ്റൊരാളുടെ സുരക്ഷയെ ബാധിക്കുംവിധം ഡ്രോണ്‍ ഉപയോഗിക്കാന്‍ പാടില്ല. പിഴത്തുക ഒരു ലക്ഷം രൂപയാക്കി കുറച്ചു. ആളില്ലാവിമാനങ്ങള്‍ പറത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. പത്താംക്ലാസ് പാസായ, പരിശീലനം ലഭിച്ച, 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ലൈസന്‍സ് ലഭിക്കുക.
advertisement
ഡ്രോൺ നിയമങ്ങൾ 2021-ലെ 30 പ്രധാന സവിശേഷതകൾ:
1. വിശ്വാസം, സ്വയം സാക്ഷ്യപ്പെടുത്തൽ, അനാവശ്യ ഇടപെടൽ ഇല്ലാത്ത നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് നയം രൂപീകരിച്ചിരിക്കുന്നത്.
2. സുരക്ഷ, സംരക്ഷണ പരിഗണനകൾ സന്തുലിതമാക്കി കൊണ്ട്, അതിവേഗ വളർച്ചാ യുഗത്തിന് അനുസൃതമായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
3. നിരവധി അനുമതികൾ വേണമെന്നത് നിർത്തലാക്കി
4. ഫോമുകളുടെ എണ്ണം 25 ൽ നിന്ന് 5 ആയി കുറച്ചു.
5. ഫീസ് തരങ്ങൾ 72 ൽ നിന്ന് 4 ആയി കുറച്ചു.
advertisement
6. ഫീസ് നിരക്ക് നാമമാത്രമായി കുറയ്ക്കുകയും, ഫീസിന് ഡ്രോണിന്റെ വലുപ്പം അടിസ്ഥാനമാക്കുന്നത് ഒഴിവാക്കുകയും ചെയ്തു.

7. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം ഒരു ഉപയോക്താവ് സൗഹൃദ, ഏകജാലക സംവിധാനമായി വികസിപ്പിക്കും. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ, മനുഷ്യ ഇടപെടലുകൾ വളരെ പരിമിതമായിരിക്കും; മിക്ക അനുമതികളും സ്വയം സൃഷ്ടിക്കാനാവും.
8. ഈ നിയമങ്ങൾ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഗ്രീൻ, യെല്ലോ, റെഡ് സോണുകളുള്ള സംവേദനാത്മക വ്യോമമേഖല ഭൂപടം ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കും.
advertisement
9. ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ല.
10. യെല്ലോ സോൺ, വിമാനത്താവള ചുറ്റളവിൽ നിന്ന് 45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറച്ചു.
11. മൈക്രോ ഡ്രോണുകൾക്കും (വാണിജ്യേതര ഉപയോഗത്തിനുള്ള) നാനോ ഡ്രോണുകൾക്കും റിമോട്ട് പൈലറ്റ് ലൈസൻസ് ആവശ്യമില്ല.
12. ഏതെങ്കിലും രജിസ്ട്രേഷനോ അല്ലെങ്കിൽ ലൈസൻസ് നൽകുന്നതിന് മുൻപായോ സുരക്ഷാ അനുമതി ആവശ്യമില്ല.
13. ഗ്രീൻ സോണിൽ സ്ഥിതിചെയ്യുന്ന, സ്വന്തമായോ വാടകയ്‌ക്കോ ഉള്ള സ്ഥലങ്ങളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന ഗവേഷണ-വികസന സ്ഥാപനങ്ങൾക്ക് ടൈപ്പ് സർട്ടിഫിക്കറ്റ്, യുണിക് തിരിച്ചറിയൽ നമ്പർ, റിമോട്ട് പൈലറ്റ് ലൈസൻസ് എന്നിവയുടെ ആവശ്യമില്ല.
advertisement

14. ഇന്ത്യൻ ഡ്രോൺ കമ്പനികളിൽ വിദേശ ഉടമസ്ഥതയ്ക്ക് നിയന്ത്രണമില്ല.
15. ഡ്രോണുകളുടെ ഇറക്കുമതി നിയന്ത്രിക്കേണ്ടത് DGFT ആണ്.
16. ഡിജിസിഎയിൽ നിന്നുള്ള ഇറക്കുമതി ക്ലിയറൻസിന്റെ ആവശ്യകത നിർത്തലാക്കി.
17. 2021 ലെ ഡ്രോൺ ചട്ടങ്ങൾ പ്രകാരം ഡ്രോൺ ഭാര പരിധി 300 കിലോ ഗ്രാമിൽ നിന്ന് 500 കിലോഗ്രാം ആയി വർധിപ്പിച്ചു. ഇതിൽ ഡ്രോൺ ടാക്സികളും ഉൾക്കൊള്ളുന്നു.
18. ഡിജിസിഎ, ആവശ്യമായ പരിശീലന മാർഗ്ഗനിർദ്ദേശം നൽകുകയും, ഡ്രോൺ സ്കൂളുകളുടെ മേൽനോട്ടം വഹിക്കുകയും, ഓൺലൈനിൽ പൈലറ്റ് ലൈസൻസുകൾ നൽകുകയും ചെയ്യും.
advertisement
19. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിലൂടെ അംഗീകൃത ഡ്രോൺ സ്കൂളിൽ നിന്ന് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് പൈലറ്റിന് ലഭിച്ച് 15 ദിവസത്തിനുള്ളിൽ റിമോട്ട് പൈലറ്റ് ലൈസൻസ് ഡിജിസിഎ നൽകണം.
20. ഡ്രോണുകൾക്ക് ടൈപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള പരിശോധന, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ അല്ലെങ്കിൽ അംഗീകൃത ടെസ്റ്റിംഗ് സ്ഥാപനങ്ങൾ നടത്തണം.
21. ഇന്ത്യയിൽ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിനു മാത്രമാണ് ടൈപ്പ് സർട്ടിഫിക്കറ്റിന്റെ ആവശ്യകത. ഇറക്കുമതി ചെയ്യുന്നതും കയറ്റുമതിക്കായി നിർമ്മിക്കുന്നതുമായ ഡ്രോണുകളെ ടൈപ്പ് സർട്ടിഫിക്കേഷനിൽ നിന്നും പ്രത്യേക തിരിച്ചറിയൽ നമ്പറിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
advertisement
22. ഗവേഷണത്തിനോ വിനോദത്തിനോ വേണ്ടി നിർമ്മിച്ച നാനോ, മാതൃകാ ഡ്രോണുകളെയും ടൈപ്പ് സർട്ടിഫിക്കേഷനിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
23. നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും സ്വയം സർട്ടിഫിക്കേഷൻ വഴി ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ നിന്ന് അവരുടെ ഡ്രോണുകളുടെ പ്രത്യേക തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കാൻ കഴിയും.
24. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം വഴി ഡ്രോണുകൾ കൈമാറുന്നതിനും ഡീ-രജിസ്റ്റർ ചെയ്യുന്നതിനും ഉള്ള പ്രക്രിയ ലളിതമാക്കിയിരിക്കുന്നു.
25. 2021 നവംബർ 30-നോ അതിനു മുമ്പോ ഇന്ത്യയിൽ നിലവിലുള്ള ഡ്രോണുകൾക്ക് ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം വഴി നൽകും. അവയ്ക്ക് DAN, ജി എസ് ടി അടച്ച ഇൻവോയ്സ് എന്നിവ ഉണ്ടാകണം. കൂടാതെ, അവ DGCA-അംഗീകൃത ഡ്രോണുകളുടെ ഭാഗമായിരിക്കുകയും ചെയ്യണം.
26. ഉപയോക്താക്കളുടെ സ്വയം നിരീക്ഷണത്തിനായി ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ ഡി.ജി.സി.എ. മാതൃകാപ്രവർത്തനം ചട്ടവും പരിശീലന പ്രവർത്തന നിർദ്ദേശങ്ങളും വ്യക്തമാക്കിയിരിക്കും. നിർദ്ദിഷ്ട നടപടിക്രമങ്ങളിൽ നിന്ന് കാര്യമായ വ്യത്യാസം ഇല്ലെങ്കിൽ അനുമതികൾ ആവശ്യമില്ല.
27. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പരമാവധി പിഴ 1 ലക്ഷം രൂപയായി കുറച്ചു.
28. 'അനുമതിയില്ലെങ്കിൽ-ടേക്ക് ഓഫ് ഇല്ല' (NPNT), തത്സമയ ട്രാക്കിംഗ് ബീക്കൺ, ജിയോ-ഫെൻസിംഗ് തുടങ്ങിയവ പോലുള്ള സുരക്ഷാ സവിശേഷതകൾ ഭാവിയിൽ വിജ്ഞാപനം ചെയ്യും. ഇവ നടപ്പിൽ വരുത്തുന്നതിന് വ്യവസായ മേഖലയ്ക്ക് ആറ് മാസത്തെ മുൻകൂർ സമയം നൽകും.
29. ചരക്ക് വിതരണത്തിനായി ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും.
30. വളർച്ചാധിഷ്ഠിത നിയന്ത്രണ സംവിധാനം സാധ്യമാക്കുന്നതിന് അക്കാദമിക വിദഗ്ദർ, സ്റ്റാർട്ടപ്പുകൾ, മറ്റ് പങ്കാളികൾ എന്നിവരുടെ സഹകരണത്തോടെ, ഡ്രോൺ പ്രൊമോഷൻ കൗൺസിലിന് സർക്കാർ രൂപം നൽകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 26, 2021 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഡ്രോൺ ഇനി വെറുതെ പറത്താനാകില്ല; തിരിച്ചറിയൽ നമ്പരും രജിസ്ട്രേഷനും നിർബന്ധം; ഡ്രോൺ ഉപയോഗത്തിന് പുതിയ നയം