• HOME
  • »
  • NEWS
  • »
  • money
  • »
  • Tech Threats | രഹസ്യ യോഗങ്ങളിൽ Siriയും Alexaയും സ്മാർട്ട് ഉപകരണങ്ങളും വേണ്ട; സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് മുന്നറിയിപ്പ്

Tech Threats | രഹസ്യ യോഗങ്ങളിൽ Siriയും Alexaയും സ്മാർട്ട് ഉപകരണങ്ങളും വേണ്ട; സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് മുന്നറിയിപ്പ്

രഹസ്യ വിവരങ്ങളുടെ ചോർച്ച തടയുന്നതിനായി ഇന്റലിജൻസ് വിഭാഗം പുതിയ ആശയവിനിമയ സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി റിപ്പോർട്ട്.

  • Share this:
    ദേശീയ കമ്മ്യൂണിക്കേഷൻ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും സർക്കാരിന്റെ നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർക്കിടയിൽ ലംഘിക്കപ്പെടുന്നതിനാൽ രഹസ്യ വിവരങ്ങളുടെ ചോർച്ച തടയുന്നതിനായി ഇന്റലിജൻസ് (intelligence) വിഭാഗം പുതിയ ആശയവിനിമയ സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി റിപ്പോർട്ട്.

    സ്വകാര്യ കമ്പനികൾ രാജ്യത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന സ്റ്റോറേജ് സെർവറുകൾ നിയന്ത്രിക്കുന്നതിനാൽ രഹസ്യ വിവരങ്ങൾ പങ്കിടാൻ വാട്ട്‌സ്ആപ്പ് (Whatsapp), ടെലിഗ്രാം (Telegram) മുതലായ ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്നാണ് എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും പുതിയ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴി ആശയവിനിമയം നടത്തുമ്പോഴും, വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും ഉദ്യോഗസ്ഥർ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

    രഹസ്യാത്മകമായ ആശയവിനിമയങ്ങൾ നടത്തുമ്പോൾ ഇത്തരം സുരക്ഷാ ലംഘനങ്ങൾ തടയാനും ആശയവിനിമയ സുരക്ഷാ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനും “അടിയന്തിര നടപടികൾ” സ്വീകരിക്കണമെന്ന് എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

    “ഉദ്യോഗസ്ഥർ വിവിധ രേഖകൾ സ്കാൻ ചെയ്യുകയും അത് അവരുടെ മൊബൈലിൽ സൂക്ഷിക്കുകയും സ്വകാര്യ ആപ്ലിക്കേഷനുകൾ വഴി മറ്റുള്ളവർക്ക് അയയ്ക്കുകയും ചെയ്യുന്നു. എന്നാൽ പുതിയ ഉപകരണങ്ങൾ ദേശീയ സുരക്ഷയ്ക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. എല്ലാ മന്ത്രാലയങ്ങളും പ്രധാനപ്പെട്ട അല്ലെങ്കിൽ രഹസ്യ സ്വഭാവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇത്തരം രീതികൾ ഒഴിവാക്കണം” ഈ വിഷയത്തെക്കുറിച്ച് അറിയാവുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ന്യൂസ് 18നോട് പറഞ്ഞു.

    എല്ലാ മന്ത്രാലയങ്ങൾക്കും അയച്ച ഈ നിർദ്ദേശങ്ങൾ അനുസരിച്ച് രഹസ്യസ്വഭാവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന മീറ്റിംഗുകളിൽ ഉദ്യോഗസ്ഥർ അവരുടെ സ്മാർട്ട്ഫോണുകളും സ്മാർട്ട് വാച്ചുകളും മുറിക്ക് പുറത്ത് സൂക്ഷിക്കണമെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

    ഓഫീസുകളിൽ, ഓഫീസർമാരും ജീവനക്കാരും ആമസോൺ എക്കോ, ആപ്പിൾ ഹോംപോഡ്, ഗൂഗിൾ ഹോം തുടങ്ങിയ വിവിധ ഓഫീസ് അസിസ്റ്റന്റ് ഉപകരണങ്ങൾ ഉപയോഗിക്കരുത്. കൂടാതെ, സ്‌മാർട്ട്‌ഫോണുകളിലും സ്‌മാർട്ട് വാച്ചുകളിലും സിരി, അലക്‌സ പോലുള്ള ഡിജിറ്റൽ അസിസ്റ്റന്റുകൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ ഇവയും സ്വിച്ച് ഓഫ് ചെയ്തിരിക്കണം.

    വിവിധ സർക്കാർ ഉദ്യോഗസ്ഥർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ഇവർക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങളും പ്രത്യേകം പങ്കുവച്ചിട്ടുണ്ട്.

    വീട്ടിൽ നിന്ന് രഹസ്യ വിവരങ്ങൾ പങ്കിടരുത്

    വീട്ടിലെ സജ്ജീകരണങ്ങളിലിരുന്ന് രഹസ്യ വിവരങ്ങളോ രേഖകളോ പങ്കിടുന്നത് ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് വഴി ഓഫീസ് നെറ്റ്‌വർക്കുമായി സിസ്റ്റം ബന്ധിപ്പിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

    ഇലക്ട്രോണിക് ഒഫീഷ്യൽ സിസ്റ്റം വീട്ടിൽ നിന്ന് ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും ഓഫീസ് നെറ്റ്‌വർക്ക് വഴി കണക്റ്റുചെയ്‌തിരിക്കണമെന്നും വൃത്തങ്ങൾ അറിയിച്ചു. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ രഹസ്യ വിവരങ്ങളൊന്നും ഉദ്യോഗസ്ഥർ പങ്കുവയ്ക്കരുതെന്നും നിർദ്ദേശമുണ്ട്.

    വെർച്വൽ മീറ്റിംഗുകളിൽ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ഒഴിവാക്കുക

    വെർച്വൽ മീറ്റിംഗുകളിൽ രഹസ്യ വിവരങ്ങളോ പ്രശ്‌നങ്ങളോ ചർച്ച ചെയ്യരുതെന്നും അത് ഓഫീസുകളിൽ വച്ച് മാത്രം ചർച്ച ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സ്വകാര്യ മീറ്റിംഗുകൾക്ക് എല്ലാ ഉദ്യോഗസ്ഥരും മന്ത്രാലയങ്ങളും ഇന്ത്യൻ സർക്കാരിന്റെ ആപ്ലിക്കേഷനുകളും മാത്രം ഉപയോഗിക്കണം.

    സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (C-DAC), നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (NIC) തുടങ്ങിയ വിസി സൊല്യൂഷനുകൾ ഉപയോഗിക്കുകയും പാസ്‌വേഡുകളിലൂടെയും വെയിറ്റിംഗ് റൂം സൗകര്യങ്ങളിലൂടെയും പങ്കെടുക്കുന്നവരുടെ പ്രവേശനം നടത്തണമെന്നും വീഡിയോ കോൺഫറൻസിംഗിൽ ഹാജർ അടയാളപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

    മൊബൈൽ ആപ്പുകൾ ഭീഷണി ഉയർത്തുന്നത് എന്തുകൊണ്ട്?

    പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ സുരക്ഷാ ഭീഷണിയുള്ള ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകയും സ്‌പൈവെയറായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് വിവിധ സർക്കാർ വകുപ്പുകളുടെ സൈബർ സുരക്ഷ കൈകാര്യം ചെയ്യുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “ഏത് ആപ്ലിക്കേഷനിലാണ് സ്പൈവെയർ ഉള്ളതെന്ന് ആർക്കും അറിയില്ല. സുരക്ഷാ ഏജൻസികൾ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം. വിവിധ രാജ്യങ്ങൾ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകയും വിവിധ സ്ഥലങ്ങളിൽ സെർവറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ഈ രാജ്യങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികൾക്ക് ആക്സസ് ചെയ്യാവുന്ന വിധം ഡാറ്റ സംഭരിക്കുകയും ചെയ്യുന്നുണ്ടെന്നും," ഉദ്യോഗസ്ഥർ പറയുന്നു.

    വാൾസ്ട്രീറ്റ് ജേർണലിൽ അടുത്തിടെ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, അടുത്ത മാസം ബെയ്ജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന എല്ലാവർക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു മൊബൈൽ ആപ്പിൽ സുരക്ഷാപ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇത് ഹാക്കർമാർക്ക് വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നത് എളുപ്പമാക്കുമെന്ന്, കാനഡയിലെ സൈബർ സുരക്ഷാ ഗവേഷകർ മുന്നറിയിപ്പ് നൽകി.

    “ചൈന നിർമ്മിത ആപ്പായ മൈ 2022 (My 2022) വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും 2022 ഗെയിംസുകളിൽ ഉടനീളമുള്ള വിവരങ്ങൾ പങ്കിടുന്നതിനുമുള്ള ആപ്പാണ്. എന്നാൽ ഈ ആപ്പ് ഹാക്കർമാർക്ക് വ്യക്തിഗത ഡാറ്റ കൈമാറ്റം ചെയ്യാൻ അനുവദിക്കുന്നതായി ടൊറന്റോ സർവകലാശാലയിലെ മനുഷ്യാവകാശ കേന്ദ്രീകൃത സൈബർ സുരക്ഷയിലും സെൻസർഷിപ്പിലും ഗവേഷണം നടത്തുന്ന ഗ്രൂപ്പായ സിറ്റിസൺ ലാബിലെ സാങ്കേതിക വിദഗ്ധർ കണ്ടെത്തി.

    ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചു
    പബ്ജി (PUBG) എന്ന ഓൺലൈൻ ഗെയിമിന് പുറമെ ടിക് ടോക്ക് (TikTok), ഷെയർ ഇറ്റ് (SHAREit), യുസി ബ്രൌസർ (UC Browser), വീ ചാറ്റ് (WeChat), ക്യാംസ്കാനർ (CamScanner) മുതലായ ശ്രദ്ധേയമായ ആപ്പുകൾ ഉൾപ്പെടെ ചൈനീസ് നിർമ്മിതമായ നൂറോളം ആപ്പുകൾ 2020ൽ ഇന്ത്യൻ സർക്കാർ രാജ്യത്ത് നിരോധിച്ചിരുന്നു.

    Link:
    Published by:Karthika M
    First published: