ന്യൂഡൽഹി: സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് എന്നത് രാജ്യത്തിന്റെ നയമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ലോക്‌സഭയിൽ ഡോ. സുകാന്ത മജുംദാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.വിവിധ സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് സർക്കാരിന് പൂർണ്ണമായും അവബോധമുണ്ടെന്നും അതിന്റെ അടിസ്‌ഥാനത്തിൽ പൗരന്മാരുടെ ഭയാശങ്കകൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സൈബർ ഭീഷണികളിൽ നിന്നും കമ്പ്യൂട്ടറുകളും നെറ്റ്‌വർക്കുകളും സംരക്ഷിക്കാനുള്ള ജാഗ്രതാ നിർദ്ദേശങ്ങളും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നൽകി വരുന്നു. വൈറസുകളെ കണ്ടെത്താനും അവ നീക്കം ചെയ്യാനുമുള്ള സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സൈബർ സ്വച്ഛതാ കേന്ദ്രം നൽകുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലൂടെയും വെബ്‌സൈറ്റിലൂടെയും സൈബർ സുരക്ഷ വിവരങ്ങൾ പങ്കിടുന്നുമുണ്ട്.
‘സാമ്പത്തിക തട്ടിപ്പുകളെ സൂക്ഷിക്കുക, ശ്രദ്ധിക്കുക’ എന്ന വിഷയത്തിൽ CERT-In യും റിസർവ് ബാങ്കും സംയുക്തമായി സൈബർ സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2016 മുതൽ എല്ലാ വർഷവും റിസർവ്വ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാ വാരവും സംഘടിപ്പിക്കുന്നു. ‘ഡിജിറ്റൽ ആവുക, സുരക്ഷിതരാവുക’ എന്നതായിരുന്നു ഈ വർഷത്തെ സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ പ്രമേയം.
ഡിജിറ്റൽ ഇടപാടുകളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ, ഉപഭോക്താക്കളുടെ സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2022 ഫെബ്രുവരി 14-18 നും ഇടയിൽ ഇത് സംഘടിപ്പിച്ചിരുന്നു.
കാർഡ് ഇടപാടുകൾ സുരക്ഷിതമാക്കൽ, ഇൻറർനെറ്റ് ബാങ്കിങ്, ഇലക്ട്രോണിക് പേയ്‌മെന്റുകൾ, എടിഎം ഇടപാടുകൾ, പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ (പിപിഐകൾ) വഴിയുള്ള ഇടപാടുകൾ സുരക്ഷിതമാക്കൽ, അംഗീകൃത ബാങ്കിംഗ് ഇതര സ്‌ഥാപനങ്ങൾ നൽകുന്ന പിപിഐകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിന്മേൽ ഉപഭോക്തൃ ബാധ്യത പരിമിതപ്പെടുത്തൽ, ഇമെയിൽ വഴിയുള്ള തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കൽ തുടങ്ങിയവ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ലോക്സഭയിൽ അറിയിച്ചു.
ഇലക്ട്രോണിക്സ് , ഐ ടി മന്ത്രാലയവും വിവര സുരക്ഷാ അവബോധം സൃഷ്ടിക്കാൻ വിവിധ പരിപാടികൾ നടത്തി വരുന്നു. വിവര സുരക്ഷയെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും സാധാരണ ഉപയോക്താക്കൾക്കുമായി പ്രത്യേകം പുസ്തകങ്ങളും വീഡിയോകളും ഓൺലൈൻ സാമഗ്രികളും മന്ത്രാലയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ www.infosecawareness.in, www.csk.gov.in തുടങ്ങിയ പോർട്ടലുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നു.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിന്റെ നോഡൽ പോയിന്റായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിനെ നിശ്ചയിച്ചിട്ടുണ്ട്. പൗരന്മാർക്ക് അവരുടെ സ്വന്തം ഭാഷയിൽ ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നതിനും സഹായം ലഭിക്കുന്നതിനും 1930 എന്ന ടോൾ ഫ്രീ നമ്പർ പ്രവർത്തനക്ഷമമാക്കി. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് @cyberDost എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും റേഡിയോ കാമ്പെയ്‌നിലൂടെയും പ്രചരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയവും സ്വീകരിച്ചിട്ടുണ്ടെന്നും മന്തി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.