• HOME
  • »
  • NEWS
  • »
  • money
  • »
  • ട്വിറ്ററിൽ വിദ്വേഷ പരാമർശങ്ങൾ അനുവദിക്കില്ല; കമ്പനി പുതിയ നയം പ്രഖ്യാപിച്ചു

ട്വിറ്ററിൽ വിദ്വേഷ പരാമർശങ്ങൾ അനുവദിക്കില്ല; കമ്പനി പുതിയ നയം പ്രഖ്യാപിച്ചു

പുതിയ നയമനുസരിച്ച് അക്രമ സ്വഭാവമുള്ള ഭീഷണികൾ, മറ്റുള്ളവരെ ദ്രോഹിക്കണം എന്ന ഉദ്ദേശത്തോടെയുള്ള സന്ദേശങ്ങൾ, അക്രമങ്ങളെ മഹത്വവൽക്കരിക്കൽ, അക്രമത്തിന് പ്രേരണ നൽകൽ തുടങ്ങിയവ അടങ്ങിയ സന്ദേശങ്ങൾ നിരോധിക്കും.

  • Share this:

    ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ “വിദ്വേഷ പരാമർശങ്ങളും അക്രമസ്വഭാവമുള്ള ഉള്ളടക്കങ്ങളും” സംബന്ധിച്ച നയം പുതുക്കി. പുതിയ നയമനുസരിച്ച് അക്രമ സ്വഭാവമുള്ള ഭീഷണികൾ, മറ്റുള്ളവരെ ദ്രോഹിക്കണം എന്ന ഉദ്ദേശത്തോടെയുള്ള സന്ദേശങ്ങൾ, അക്രമങ്ങളെ മഹത്വവൽക്കരിക്കൽ, അക്രമത്തിന് പ്രേരണ നൽകൽ തുടങ്ങിയവ അടങ്ങിയ സന്ദേശങ്ങൾ നിരോധിക്കും. കമ്പനിയുടെ സുരക്ഷാ അറിയിപ്പുകൾ നൽകുന്ന @TwitterSafety അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്താണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

    “വ്യക്തമായ അധിക്ഷേപമോ അക്രമമോ ഉളവാക്കുന്ന സന്ദർഭം അല്ലെങ്കിൽ ഇത്തരം പരാമർശങ്ങൾ അനുവദിക്കുമെന്നും” കമ്പനി നയത്തിന്റെ പേജിൽ പറയുന്നു. “ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് പൊതുസ്വീകാര്യത കിട്ടുന്നത് തടയാനും കമ്പനി പ്രതിജ്ഞാബന്ധമാണെന്നും ചില സന്ദർഭങ്ങളിൽ ആക്ഷേപഹാസ്യം എന്ന നിലയ്‌ക്കോ കലാപരമായ ഒരു ആവിഷ്ക്കാരം എന്ന നിലയ്‌ക്കോ തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നത് ട്വിറ്റർ നിയന്ത്രിതമായി അനുവദിക്കുമെന്നും” വ്യക്തമാക്കിയിട്ടുണ്ട്.

    നടപടിയെടുക്കുന്നതിന് മുമ്പ് സംഭാഷണത്തിന് പിന്നിലെ സാഹചര്യവും സന്ദർഭവും വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യുമെന്നും ട്വിറ്റർ വിശദീകരിച്ചു. ഇത് ലംഘിക്കുന്ന അക്കൗണ്ട് ട്വിറ്റർ ഉടനടി റദ്ദാക്കുമെന്നും അറിയിച്ചു.

    Also read-ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പണം നൽകി വെരിഫൈഡ് ബ്ലൂ ടിക്ക്; പുത്തൻ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങളുമായി മെറ്റ; അറിയേണ്ടതെല്ലാം

    ഗുരുതരമായ അച്ചടക്കലംഘനമല്ലെങ്കിൽ, ഉപയോക്താക്കൾ വീണ്ടും ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് അത്തരം ട്വീറ്റുകൾ അവരുടെ അക്കൗണ്ടുകളിൽ നിന്ന് താൽക്കാലികമായി ലോക്ക് ചെയ്യും. മുന്നറിയിപ്പ് ലഭിച്ചതിന് ശേഷവും ഈ നയം ലംഘിക്കുന്നത് തുടർന്നാൽ, അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചു.

    “നിങ്ങളുടെ അക്കൗണ്ട് അബദ്ധത്തിലാണ് സസ്പെൻഡ് ചെയ്യപ്പെട്ടതെങ്കിൽ അപ്പീൽ സമർപ്പിക്കാമെന്നും” ട്വിറ്റർ കൂട്ടിച്ചേർത്തു.

    ഇതുകൂടാതെ iOSൽ കാപ്‌ഷൻ എന്ന സൗകര്യം ഇപ്പോൾ ലഭിക്കുന്നില്ല. ത്രീ ഡോട്ട് മെനുവിൽ അത് ലഭിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ലഭിക്കുന്നില്ല. ഈ സൗകര്യം പൂർണ്ണമായി നിർത്തിയെന്നാണ് സൂചനകൾ.

    Also read-ഓഫീസില്‍ കിടന്നുറങ്ങി, മസ്കിനു വേണ്ടി കഠിനാധ്വാനം ചെയ്തു; ട്വിറ്റർ സീനിയർ എക്സിക്യുട്ടീവിനെയും പിരിച്ചുവിട്ടു

    ഇലോൺ മസ്‌ക് കഴിഞ്ഞ ഒക്ടോബറിലാണ് ട്വിറ്റർ ഏറ്റെടുത്തത്. അതിനുശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ, ബുക്ക്‌മാർക്ക് ബട്ടൺ, നാവിഗേഷൻ മുതലായവ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു.

    ബ്ലൂ ടിക്ക് ഇല്ലാത്ത ഉപയോക്താക്കൾക്കായി ട്വിറ്റർ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള സുരക്ഷാ ഫീച്ചർ (2FA via SMS) അവസാനിപ്പിക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 20 മുതൽ മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സൈബർ കുറ്റവാളികളിൽ നിന്നുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എസ്എംഎസ് അധിഷ്ഠിത സുരക്ഷ, ക്ലോണിങ്ങിനും സ്വാപ്പിങ്ങിനും ഉപയോഗിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തൽ. ഇതിനകം തന്നെ എസ്എംഎസ് വഴി ടൂ-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കിയവർക്ക് അത് പ്രവർത്തനരഹിതമാക്കാൻ 30 ദിവസത്തെ സമയമുണ്ട്. ഫേസ്ബുക്ക്, വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഈ സേവനം സൗജന്യമായാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

    Published by:Sarika KP
    First published: